ജി.എസ്.ടി പരിഷ്‌കരണത്തിന്റെ മുഴവന്‍ പ്രയോജനവും ജനങ്ങള്‍ക്ക് കൈമാറിയാല്‍ നിത്യോപയോഗ സാധനങ്ങള്‍ ഉള്‍പ്പടെയുള്ള അവശ്യവസ്തുക്കളുടെ വില 0.80 ശതമാനംവരെ കുറഞ്ഞേക്കും. ഉപഭോക്തൃ വില സൂചികയില്‍ ഉള്‍പ്പെടുന്ന ഭൂരിഭാഗം ഉത്പന്നങ്ങള്‍ക്കും നികുതിയിളവ് പ്രഖ്യാപിച്ചിട്ടുള്ളതിനാല്‍ പണപ്പെരുപ്പ നിരക്കിലും അതിന്റെ പ്രതിഫലനം ഉണ്ടാകും. അങ്ങനെയെങ്കില്‍ ഈ വര്‍ഷംതന്നെ വീണ്ടും റിസര്‍വ് ബാങ്ക് പലിശ നിരക്ക് കുറച്ചേക്കും. 

To advertise here,

പണനയത്തിന്റെ നിലപാട് 'നിക്ഷ്പക്ഷം' (ന്യൂട്രല്‍-നിരക്കുകള്‍ കുടുകയോ കുറയുകയോ മാറ്റമില്ലാതെ തുടരുകയോ ചെയ്യുന്ന സാഹചര്യം) ആണെങ്കിലും വിപണിയില്‍നിന്നുള്ള സ്ഥിതിവിവരക്കണക്കുകള്‍ അനുസരിച്ചായിരിക്കും തുടര്‍നീക്കങ്ങള്‍. 

യുഎസിന്റെ അധിക തീരുവ രാജ്യത്തെ വളര്‍ച്ചാ നിരക്കിനെ എപ്രകാരം ബാധിക്കുമെന്നതിനെ ആശ്രയിച്ചായിരിക്കും നിരക്ക് കുറയ്ക്കല്‍. 2025-26 സാമ്പത്തിക വര്‍ഷം 6.5ശതമാനം വളര്‍ച്ചയാണ് ആര്‍ബിഐ പ്രതീക്ഷിക്കുന്നത്. 

നടപ്പ് സാമ്പത്തിക വര്‍ഷത്തെ ആദ്യ പാദത്തില്‍ പ്രതീക്ഷകള്‍ മറികടന്ന് രാജ്യം 7.8 ശതമാനം വളര്‍ച്ച നേടി. ആര്‍ബിഐയുടെ 6.5 ശതമാനം എന്ന അനുമാനത്തേക്കാള്‍ വളരെ കുടൂതലും കഴിഞ്ഞ അഞ്ച് പാദങ്ങളിലെ ഏറ്റവും ശക്തമായ വളര്‍ച്ചയുമാണിത്. 

സംസ്‌ക്കരിച്ച ഭക്ഷ്യവസ്തുക്കള്‍, മരുന്നുകള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍, ഉപഭോക്തൃ ഉത്പന്നങ്ങള്‍(എഫ്.എം.സി.ജി), കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ്, ചെറിയ കാറുകള്‍, ഇരുചക്ര വാഹനങ്ങള്‍, സിമന്റ് തുടങ്ങിയ മേഖലകള്‍ക്ക് കുറഞ്ഞ നികുതി നിരക്കിന്റെ പ്രയോജനം ലഭിക്കും. 

ഇതുപ്രകാരം നടപ്പ് സാമ്പത്തിക വര്‍ഷംതന്നെ ഒന്നോ രണ്ടോ തവണ നിരക്കുകള്‍ കുറച്ചേക്കാമെന്നാണ് വിലയിരുത്തല്‍. ഒക്ടോബറിലെ പണനയ യോഗത്തില്‍ ഇത് സംബന്ധിച്ച് വ്യക്തത ലഭിച്ചേക്കും.