വന്‍ കുതിപ്പില്‍ സ്വര്‍ണം. സംസ്ഥാനത്ത് വ്യാഴാഴ്ച മാത്രം കൂടിയത് 2,160 രൂപ. ഇതോടെ പവന്റെ വില 68,480 രൂപയായി. 66,320 രൂപയായിരുന്നു കഴിഞ്ഞ ദിവസത്തെ വില. ഇതോടെ രണ്ട് ദിവസത്തിനിടെ 2680 രൂപയാണ് കൂടിയത്. 8560 രൂപയാണ് ഗ്രാമിന്. 

To advertise here,

അപ്രതീക്ഷിതമായി സ്വര്‍ണത്തിന് ഡിമാന്റ് കൂടിയതാണ് വിലയിലെ കുതിപ്പിന് പിന്നില്‍. വിവിധ രാജ്യങ്ങള്‍ക്ക് ചുമത്തിയ തീരുവ താത്കാലികമായി നിര്‍ത്തിവെയ്ക്കാന്‍ തീരുമാനിച്ചെങ്കിലും ചൈനയുടേത് വന്‍തോതില്‍ വര്‍ധിപ്പിച്ചതാണ് പെട്ടെന്നുള്ള ഡിമന്റ് വര്‍ധനയ്ക്ക് പിന്നില്‍. 

രാജ്യാന്തര വിപണിയില്‍ സ്‌പോട് ഗോള്‍ഡ് വില ട്രോയ് ഔണ്‍സിന് 3,089.17 ഡോളറിലെത്തി. ഗോള്‍ഡ് ഫ്യൂച്ചേഴ്‌സ് വില 3,167 ഡോളര്‍ നിലവാരത്തിലാണ്. 

മഹാവിര്‍ ജയന്തി പ്രമാണിച്ച് ഓഹരി വിപണിക്ക് അവധിയാണ്. എങ്കിലും രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സില്‍ വൈകീട്ട് അഞ്ചിന് വ്യാപാരം ആരംഭിക്കും. കമ്മോഡിറ്റി എക്‌സ്‌ചേഞ്ചിലെ വില വര്‍ധന അപ്പോഴായിരിക്കും പ്രതിഫലിക്കുക. 

ലോകത്തിലെ രണ്ട് വന്‍കിട സാമ്പത്തിക ശക്തികള്‍ തമ്മിലുള്ള വ്യാപാര സംഘര്‍ഷമാണ് സ്വര്‍ണം നേട്ടമാക്കിയത്. ചൈനയ്ക്കുമേലുള്ള താരിഫ് 125 ശതമാനമായാണ് ട്രംപ് ഉയര്‍ത്തിയത്. അതേസമയം, മറ്റ് രാജ്യങ്ങള്‍ക്കുമേലുള്ള ഉയര്‍ന്ന താരിഫുകള്‍ 90 ദിവസത്തേയ്ക്ക് താത്കാലികമായി നിര്‍ത്തിവെയ്ക്കുകയും ചെയ്തു.