പിടിച്ചാല്‍ കിട്ടാതെ സ്വര്‍ണ വില. സംസ്ഥാനത്ത് ശനിയാഴ്ച പവന് 200 രൂപ കൂടി 70,160 രൂപയിലെത്തി. വ്യാഴാഴ്ച 2,160 രൂപയും വെള്ളിയാഴ്ച 1,480 രൂപയുമാണ് കൂടിയത്. മൂന്നു ദിവസത്തിനിടെയുണ്ടായ വര്‍ധന 4,360 രൂപ. ഒരു ഗ്രാം സ്വര്‍ണം ലഭിക്കാന്‍ 8,770 രൂപയാണ് നിലവില്‍ നല്‍കേണ്ടത്. പണിക്കൂലിയും ജിഎസ്ടിയും വേറെ.  

To advertise here,

രാജ്യാന്തര വിപണിയില്‍ സ്‌പോട് ഗോള്‍ഡ് വില ട്രോയ് ഔണ്‍സിന് ഇതാദ്യമായി 3,235 ഡോളറിലെത്തി.

അപ്രതീക്ഷിതമായി സ്വര്‍ണത്തിന് ഡിമാന്റ് കൂടിയതാണ് വിലയിലെ കുതിപ്പിന് പിന്നില്‍. വിവിധ രാജ്യങ്ങള്‍ക്ക് ചുമത്തിയ തീരുവ താത്കാലികമായി നിര്‍ത്തിവെയ്ക്കാന്‍ തീരുമാനിച്ചെങ്കിലും ചൈനയുടേത് വന്‍തോതില്‍ വര്‍ധിപ്പിച്ചതാണ് പെട്ടെന്നുള്ള ഡിമന്റ് വര്‍ധനയ്ക്ക് പിന്നില്‍. ട്രംപിന്റെ താരിഫ് യുഎസിലെ കടപ്പത്ര വിപണിയെ ബാധിച്ചതും സുരക്ഷിത നിക്ഷേപത്തിലേയ്ക്ക് തിരിയാന്‍ നിക്ഷേപകരെ പ്രേരിപ്പിച്ചു.

ലോകത്തിലെ രണ്ട് വന്‍കിട സാമ്പത്തിക ശക്തികള്‍ തമ്മിലുള്ള വ്യാപാര സംഘര്‍ഷമാണ് സ്വര്‍ണം നേട്ടമാക്കിയത്. ചൈനയ്ക്കുമേലുള്ള താരിഫ് 125 ശതമാനമായാണ് ട്രംപ് ഉയര്‍ത്തിയത്.