കരുളായി : വിനോദസഞ്ചാരകേന്ദ്രമായ നെടുങ്കയത്തെത്തുന്ന സഞ്ചാരികൾക്കിപ്പോൾ വനമധ്യത്തിൽ ഓറഞ്ചും മഞ്ഞയും നിറത്തിൽ വിരിഞ്ഞുനിൽക്കുന്ന ചെണ്ടുമല്ലിച്ചന്തംകൂടി കാണാം. മറ്റു കാനനക്കാഴ്ചകൾക്കൊപ്പം കാറ്റിലാടുന്ന ഈ പൂക്കാഴ്ചയും നല്ലൊരനുഭവമാകും. ഒന്നരയേക്കറിലാണ് ചെണ്ടുമല്ലി പൂത്ത് വിടർന്ന് നിൽക്കുന്നത്. ഇതിനകത്ത് പ്രവേശിക്കാനും ഫോട്ടോയെടുക്കാനും പത്തുരൂപയാണ് ഇതിന്റെ സംഘാടകർ ഏർപ്പെടുത്തിയിട്ടുള്ളത്. തിങ്കളാഴ്ച മുതലാണ് തോട്ടത്തിൽ കടക്കാനും ഫോട്ടോയെടുക്കാനുമൊക്കെ സഞ്ചാരികൾക്ക് തുറന്നു നൽകുകയെന്ന് കമ്പളനാട്ടിയുടെ ഭാരവാഹികൾ പറഞ്ഞു.

To advertise here,

 

ആനപ്പന്തിയോട് ചേർന്നുള്ള സ്ഥലത്ത് നെടുങ്കയത്തെ കമ്പളനാട്ടി വയോജന കാർഷിക സംഘമാണ് പൂക്കൃഷി നടത്തിയത്.

അറുപത് പിന്നിട്ട പ്രമീള, കല്യാണി, സീത, നിർമല, ശാന്ത, മാലതി, വത്സല, മാധവി എന്നിവരാണ് കൃഷി നടത്തിയത്. മുഴുവൻ പണികളും ചെയ്തതും ഇവരാണ്.

ഓണത്തിന് വിളയിക്കാനായി കുടുംബശ്രീയാണ് ഇവർക്ക് തൈകൾ നൽകിയത്. ആവശ്യമായ സാമ്പത്തികസഹായം കീസ്റ്റോൺ ഫൗണ്ടേഷനും നൽകി.

കാലാവസ്ഥ ചതിച്ചതിനാൽ ഓണത്തിന് വിളവെടുക്കാനായില്ല. പൂക്കൾ വൈകിയാണ് വിരിഞ്ഞത്.

അതിനാൽ പ്രതീക്ഷിച്ച വരുമാനവും ലഭിച്ചില്ല. അതാണ് ഫീസ് വാങ്ങിച്ച് പൂന്തോട്ടത്തിലേക്ക് പ്രവേശനം നൽകിയതെന്നും ഇവർ പറഞ്ഞു.