ലൈവ് വേദികളിൽ പാടാതിരിക്കുന്നതിന്റെ കാരണം വ്യക്തമാക്കി ഗായിക സുജാതാ മോഹൻ. അഞ്ച് വർഷത്തോളമായി താൻ വേദികളിൽ പാടിയിട്ടെന്നും തൊണ്ടയ്ക്ക് ചില പ്രശ്‌നങ്ങളുള്ളതിനാലാണ് വിട്ടുനിന്നതെന്നും അവർ വ്യക്തമാക്കി. ഒരു തമിഴ് പുരസ്‌കാരദാന വേദിയിലാണ് സുജാത ഇക്കാര്യങ്ങൾ തുറന്നു പറഞ്ഞത്.

To advertise here,

പാട്ട് പരിശീലനം ഇപ്പോഴും തുടരുന്നുണ്ടെന്നും രണ്ടോ മൂന്നോ മണിക്കൂർ ദിവസവും അതിനായി മാറ്റിവെയ്ക്കുമെന്നും അവർ കൂട്ടിച്ചേർത്തു. 'കഴിഞ്ഞ അഞ്ച് വർഷമായി ഞാൻ ലൈവ് വേദിയിൽ പാടിയിട്ടില്ല. എന്റെ തൊണ്ടയ്ക്കും ശബ്ദത്തിനും ചില പ്രശ്‌നങ്ങളുള്ളതാണ് കാരണം. പക്ഷേ, വിട്ടുകൊടുക്കാൻ ഞാൻ തയ്യാറല്ല. രണ്ടോ മൂന്നോ മണിക്കൂർ ദിവസവും അതിനായി മാറ്റിവെയ്ക്കും.'-സുജാത പറയുന്നു.

മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി തുടങ്ങിയ ഭാഷകളിലായി ഇരുപതിനായിരത്തിൽ അധികം ഗാനങ്ങൾ സുജാത പാടിയിട്ടുണ്ട്. അഞ്ച് പതിറ്റാണ്ട് നീണ്ട സംഗീത ജീവിതത്തിൽ പുതു വെള്ളൈ മഴൈ, നെഞ്ചുക്കൾ പെയ്തിടും, മലർകളേ മലർകളേ തുടങ്ങിയ ഒരുപിടി ഹിറ്റ് ഗാനങ്ങളും ആലപിച്ചു. 2023-ൽ പുറത്തിറങ്ങിയ 'പാപ്പച്ചൻ ഒളിവിലാണ്' എന്ന ചിത്രത്തിലാണ് അവർ മലയാളത്തിൽ അവസാനം പാടിയത്.