ഭക്ഷണം വിളമ്പാന്‍ വൈകിയതിനെ തുടര്‍ന്ന് വിവാഹം വേണ്ടെന്ന് വെച്ച് വരന്‍. വിവാഹത്തിനായി അണിഞ്ഞൊരുങ്ങി കാത്തിരുന്ന വധുവിന്റെ ഹൃദയം തകര്‍ത്ത് കുറച്ചുസമയത്തിനുള്ളില്‍ വരന്‍ മറ്റൊരു വിവാഹം കഴിയ്ക്കുകയും ചെയ്തു. ഉത്തര്‍പ്രദേശിലെ ഹമീദ്പുരിലാണ് സംഭവം. 

To advertise here,

ഏഴ് മാസം മുമ്പാണ് വിവാഹം നിശ്ചയിച്ചത്. ഡിസംബര്‍ 22ന് വിവാഹച്ചടങ്ങുകള്‍ ആരംഭിക്കുകയും ചെയ്തു. വരന്റെ വീട്ടില്‍നിന്നുള്ള ഘോഷയാത്രയെ വധുവിന്റെ ബന്ധുക്കളും സുഹൃത്തുക്കളും ചേര്‍ന്ന സ്വീകരിക്കുകയും ചെയ്തു. എന്നാല്‍ വരന്റെ സംഘത്തിലുള്ള ഒരാള്‍ ഭക്ഷണം വിളമ്പാന്‍ വൈകിയതിനെ കുറിച്ച് പരാതി ഉന്നയിച്ചതോടെ പ്രശ്‌നം തുടങ്ങി. വരനും ബന്ധുക്കളും ദേഷ്യത്തിലായി. 

വരനേയും ബന്ധുക്കളേയും അനുനയിപ്പിക്കാനുള്ള ശ്രമം പരാജയപ്പെട്ടു. അല്‍പസമയത്തിനുശേഷം വരന്‍ മെഹ്താബ് വിവാഹസ്ഥലത്തുനിന്ന് അപ്രത്യക്ഷനായതോടെ സാഹചര്യം കൂടുതല്‍ വഷളായി. പിന്നീടയാള്‍ ബന്ധുവായ പെണ്‍കുട്ടിയെ വിവാഹം ചെയ്തതായാണ് വിവരം. 

വിവാഹം മുടങ്ങിയതിനെ തുടര്‍ന്ന് വധുവിന്റെ വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കി. സ്ത്രീധനമായി വരന് നല്‍കിയ ഒന്നരലക്ഷം രൂപ ഉള്‍പ്പെടെ ഏഴ് ലക്ഷം രൂപ വിവാഹച്ചടങ്ങുകള്‍ക്കായി ചെലവായതായി വധുവിന്റെ വീട്ടുകാര്‍ അറിയിച്ചു. പരാതി നല്‍കിയിട്ടും പോലീസ് നടപടി സ്വീകരിക്കാന്‍ തയ്യാറായില്ലെന്ന് വധുവിന്റെ ബന്ധുക്കള്‍ ആരോപിച്ചു.