അൻഷുല കപൂറിന്റെയും രോഹൻ താക്കറേയുടെയും വിവാഹം ഇക്കഴിഞ്ഞ ജൂലായ് ആറിനായിരുന്നു. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ മുംബൈയിൽ നടന്ന സ്വകാര്യ ചടങ്ങിലായിരുന്നു വിവാഹം. അതിനു ശേഷം ജൂലായ് ഏഴിനു നടന്ന വിവാഹ സത്ക്കാരത്തിൽ കുടുംബാംഗങ്ങളും സുഹൃത്തുക്കളും നിരവധി സിനിമാതാരങ്ങളും പങ്കെടുത്തു. ചടങ്ങിൽ ഏറ്റവും തിളങ്ങിയത് അൻഷുലയുടെ അർധ സഹോദരിയായ ജാൻവി കപൂർ ആയിരുന്നു.

To advertise here,

മൗവ് സിൽക്ക് സാരിയും സ്ട്രാപ്പ്ലെസ് ബ്ലൗസും ജാൻവിക്ക് ഒരു രാജകീയ പ്രൗഢി നൽകി. പരമ്പരാഗത ഭംഗിയും ആധുനിക സ്‌റ്റൈലിങ്ങും മനോഹരമായി ഒത്തുചേർന്ന ലുക്കിൽ ജാൻവി ശ്രദ്ധ ആകർഷിക്കുന്ന ആഭരണങ്ങളും അണിഞ്ഞിരുന്നു. പരമ്പരാഗത ശൈലിയിൽ അണിഞ്ഞ സാരി ഭംഗിയായി ക്രമീകരിച്ചിരുന്നതും പല്ലു മനോഹരമായി തോളിലൂടെ വിരിച്ചിരുന്നതുമാണ് ലുക്കിനു കാലാതീതമായ ചാരുത നൽകിയത്. അതേസമയം ഈ സാരിക്കൊപ്പം സ്ട്രാപ്പ്ലെസ് ബ്ലൗസ് ധരിച്ചപ്പോൾ അതൊരു ആധുനിക സ്പർശം നൽകി. ചോക്കർ നെക്‌ലേസ്, ചാന്ദ്ബാലീ കമ്മലുകൾ, വളകൾ, മോതിരങ്ങൾ എന്നിവ ഉൾപ്പെടുന്ന ആഡംബര സ്വർണാഭരണങ്ങളിലൂടെ ജാൻവി തന്റെ ലുക്കിനെ കൂടുതൽ മികവുറ്റതാക്കി.

മേക്കപ്പിൽ ലളിതവും മനോഹരവുമായ ശൈലിയാണ് അവർ തിരഞ്ഞെടുത്തത്. കണ്ണുകളിലും ചുണ്ടുകളിലും ഇളം പിങ്ക് നിറങ്ങൾ, നേരിയ ബ്ലഷോടുകൂടിയ കവിളുകൾ, തിളക്കമുള്ള ബേസ് എന്നിവ അവരുടെ സാരിയുടെയും ആഭരണങ്ങളുടെയും ഭംഗി കൂടുതൽ എടുത്തുകാട്ടി. മുടി ഭംഗിയായി ബ്രയ്ഡഡ് ബണ്ണായി കെട്ടിയാണ് ലുക്ക് പൂർത്തിയാക്കിയത്.

അതേസമയം സെലിബ്രിറ്റി വധുവിന്റെ ഫാഷനിൽ തന്റേതായ വ്യത്യസ്ത ശൈലി അവതരിപ്പിച്ച അൻഷുല, പതിവ് ചുവന്ന ബ്രൈഡൽ വസ്ത്രത്തിന് പകരം തിളക്കമാർന്ന പിങ്ക് ലെഹങ്കയാണ് വിവാഹത്തിനായി തെരഞ്ഞെടുത്തത്. അവരുടെ വേഷത്തിലെ ഏറ്റവും വിലമതിക്കാനാകാത്ത പ്രത്യേകത, അന്തരിച്ച അമ്മ മോന കപൂറിന്റേതായ, 42 വർഷം പഴക്കമുള്ള സ്വർണ ടിഷ്യു തുണിയിലും സർദോസി എംബ്രോയ്ഡറിയിലും നിർമിച്ച ദുപ്പട്ടയായിരുന്നു.

അൻഷുല ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച കുറിപ്പിൽ ഇങ്ങനെ പറഞ്ഞു:

"ഞാൻ വധുവാകുന്ന ദിവസം എനിക്കൊപ്പം വേണമെന്നുറപ്പുണ്ടായിരുന്നത് ഒരു കാര്യം മാത്രമാണ് — എന്റെ അമ്മയുടെ 42 വർഷം പഴക്കമുള്ള സ്വർണ ടിഷ്യു തുണിയിലും സർദോസി എംബ്രോയ്ഡറിയിലും ഒരുക്കിയ ദുപ്പട്ട. ബാക്കി എല്ലാം അതിനെ ചുറ്റിപ്പറ്റിയാണ് ഒരുക്കിയത്. ഒരു പുതിയ കുടുംബത്തിന് തുടക്കം കുറിക്കുന്ന ദിനത്തിൽ, ആദ്യം എന്നെ വളർത്തിയ കുടുംബത്തിന്റെ സ്നേഹത്തെ പ്രതിനിധീകരിക്കുന്ന ആ ദുപ്പട്ടയിൽ പൊതിഞ്ഞുനിൽക്കുന്നതാണ് ശരിയെന്ന് എനിക്ക് തോന്നി."

2022-ൽ ഒരു ഡേറ്റിംഗ് ആപ്പിലൂടെയാണ് അൻഷുലയും രോഹൻ താക്കറെയും പരിചയപ്പെട്ടത്. മൂന്ന് വർഷത്തെ പ്രണയത്തിന് ശേഷം, 2025-ൽ രോഹൻ അൻഷുലയോട് വിവാഹാഭ്യർഥന നടത്തി.