പാവകളോട് കാട്ടുന്ന ഇത്തരം അതിക്രമങ്ങള്‍ യഥാര്‍ത്ഥ ജീവിതത്തില്‍ സ്ത്രീകളോടും കുട്ടികളോടും കാട്ടാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്ന് ഇവര്‍ മുന്നറിയിപ്പ് നല്കുന്നു.

കഴിഞ്ഞ ഓഗസ്റ്റിലാണ് സംഭവം. ഓസ്‌ട്രേലിയയിലെ ന്യൂ സൗത്ത് വെയിൽസിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ ഒരു സ്യൂട്ട്‌കേസ് കണ്ടെത്തി. സ്യൂട്ട്‌കേസ് തുറന്നുനോക്കിയ നാട്ടുകാർ കണ്ടത് മുറിവുകളുള്ള ഒരു സ്ത്രീയുടെ മൃതദേഹമാണ്. അവർ ഉടനെ പൊലീസിൽ വിവരമറിയിച്ചു. വൈകാതെ ഒരു സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയതായി പൊലീസും ഔദ്യോഗിക പ്രസ്താവനയിറക്കി. തുടർന്ന് നടത്തിയ പരിശോധനയിലാണ് മുറിവുകളും ചതവുകളുമുള്ള ആ മൃതദേഹം യഥാർഥ സ്ത്രീയുടേതല്ലെന്നും അതുവെറും സെക്‌സ് ഡോൾ മാത്രമാണെന്നും പൊലീസ് കണ്ടെത്തുന്നത്. പൊലീസിന്റെ
20 മണിക്കൂറിലധികം സമയവും വിഭവങ്ങളും നഷ്ടപ്പെടുത്തിയ ഈ സംഭവം ആഗോളതലത്തിൽതന്നെ വലിയരീതിയിൽ ചർച്ചയായി. എഐ സാങ്കേതികവിദ്യയുടെ സഹായത്തോടെ നിർമിക്കുന്ന ഇത്തരം സെക്‌സ് ഡോളുകൾക്ക് ആഗോളതലത്തിൽ വൻ ഡിമാൻഡാണ് ഇന്നുള്ളത്. സെക്‌സ് ഡോളുകൾ കൈവശം വയ്ക്കുന്നത് ഓസ്‌ട്രേലിയയിലും യുകെ ഉൾപ്പെടെയുള്ള ചില പാശ്ചാത്യ രാജ്യങ്ങളിലും നിയമവിരുദ്ധമല്ല.
സെക്‌സ് ടോയ്‌സ് എന്ന കാഴ്ചപ്പാടിൽനിന്ന് വിഭിന്നമായി യഥാർത്ഥ മനുഷ്യരുടേതിന് സമാനമായ സവിശേഷതകളും, വ്യക്തിഗത സ്വഭാവവിശേഷങ്ങൾ ക്രമീകരിക്കാൻ കഴിയുന്ന സാങ്കേതികവിദ്യയും ഉൾപ്പെടുത്തിയാണ് പുതിയ തലമുറ സെക്‌സ് ഡോളുകൾ വിപണി കീഴടക്കിയിരിക്കുന്നത്. ത്രീഡി പ്രിന്റിങ് സാങ്കേതികവിദ്യയും നിർമിത ബുദ്ധിയും സമന്വയിപ്പിച്ചാണ് പുതിയ സെക്‌സ് ഡോളുകൾ നിർമ്മിക്കുന്നത്. യഥാർത്ഥ വ്യക്തികളുടെ ചിത്രങ്ങൾ നൽകിയാൽ 90 ശതമാനത്തോളം സാദൃശ്യമുള്ള മുഖം നിർമിച്ചുനൽകാൻ സാധിക്കുമത്രേ. മുൻകാല സംഭാഷണങ്ങൾ ഓർത്തെടുക്കാനും സ്പർശനങ്ങളോട് പ്രതികരിക്കാനും ഇത്തരം എഐ പാവകൾക്ക് സാധിക്കുന്നു. തൊടുമ്പോൾ മനുഷ്യ ചർമ്മത്തിന് സമാനമായ മൃദുത്വം നൽകുന്ന തെർമോപ്ലാസ്റ്റിക് ഇലാസ്റ്റോമറുകളുകളാണ് ഉപയോഗിച്ചിട്ടുള്ളത്. പാവകളുടെ സ്വഭാവം പോലും ഉപഭോക്താക്കൾക്ക് ആപ്പുകൾ വഴി സെറ്റ് ചെയ്യാൻ സാധിക്കും. ഇത്തരം ഡോളുകൾ അന്താരാഷ്ട്ര കൺസ്യൂമർ ഇലക്ട്രോണിക്‌സ് ഷോയിൽ അവതരിപ്പിക്കപ്പെട്ടിരുന്നു.
കോടികൾ മറിയുന്ന വിപണി
എഐ സാങ്കേതികവിദ്യയുടെ വരവോടെ വൻകുതിച്ചുചാട്ടമാണ് സെക്‌സ് ഡോൾ വിപണിക്ക് ഉണ്ടായിട്ടുള്ളതെന്ന് ആഗോള വിപണി ഗവേഷണ സ്ഥാപനമായ ഗ്രാന്റ് വ്യൂ റിസർച്ച് പ്രസിദ്ധീകരിച്ച ഏറ്റവും പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നുണ്ട്. ലൈംഗിക താല്പര്യങ്ങൾ സംരക്ഷിക്കുന്നതിനൊപ്പം വൈകാരിക പങ്കാളിത്തം കൂടി നൽകുന്നതാണ് കുതിപ്പിന്റെ കാരണങ്ങളിലൊന്ന്. കൃത്രിമബുദ്ധിയുടെയും അഡ്വാൻസ്ഡ് റോബോട്ടിക്‌സിന്റെയും കടന്നുവരവോടെ, മുൻകാലങ്ങളിലുണ്ടായിരുന്ന കേവലം പ്ലാസ്റ്റിക് അല്ലെങ്കിൽ സിലിക്കൺ പാവകളിൽ നിന്ന് മാറി മനുഷ്യനോട് സാമ്യമുള്ള സ്മാർട്ട് ഉപകരണങ്ങളായി ഇവ മാറിക്കഴിഞ്ഞു. 2025-ൽ ഏകദേശം 6.6 ബില്യൺ ഡോളർ അതായത് ഏകദേശം 55,000 കോടി രൂപ മൂല്യമുണ്ടായിരുന്ന ആഗോള സെക്‌സ് ഡോൾ വിപണി 2026-ഓടെ 7.2 ബില്യൺ ഡോളറായി, ഏകദേശം 60,000 കോടി രൂപ, ഉയർന്നു. ഇത് 2033 ഓടെ 13.4 ബില്യൺ ഡോളറിലേക്ക് (ഒരു ലക്ഷം കോടിയലധികം രൂപ) കുതിച്ചുയരുമെന്നാണ് ഗ്രാന്റ് വ്യൂ റിസർച്ച് റിപ്പോർട്ട് പറയുന്നത്.
ആഗോള വിപണിയുടെ 34.4 ശതമാനവും സ്വന്തമാക്കി വടക്കേ അമേരിക്കയാണ് നിലവിൽ ഒന്നാം സ്ഥാനത്തുള്ളത്. അതേസമയം, യൂറോപ്യൻ രാജ്യങ്ങളാണ് നിലവിൽ ഏറ്റവും വേഗത്തിൽ വളരുന്ന പ്രാദേശിക വിപണി. വ്യക്തിവിവരങ്ങൾ രഹസ്യമായി സൂക്ഷിക്കാമെന്നതിനാൽ ഓൺലൈൻ വഴിയുള്ള വിൽപനയിലാണ് വർധനവ് രേഖപ്പെടുത്തിയിട്ടുള്ളത്. എ.ഐ സാങ്കേതികവിദ്യയില്ലാത്ത പരമ്പരാഗത മോഡലുകൾ ഇപ്പോഴും വിപണി ഭരിക്കുന്നുവെങ്കിലും എ.ഐ മോഡലുകൾക്ക് ഡിമാൻഡ് ഏറുന്നതായും റിപ്പോർട്ടിലുണ്ട്. സമൂഹത്തിൽ കാലങ്ങളായി ഉണ്ടായിരുന്ന സ്റ്റിഗ്മ ഇല്ലാതാകുന്നതിന്റെ ലക്ഷണമായാണ് ഈ വളർച്ചയെ വിലയിരുത്തുന്നത്. നഗരവൽക്കരണവും ഒറ്റപ്പെട്ട ജീവിതം നയിക്കേണ്ടി വരുന്നതും മറ്റൊരു കാരണമായി പറയുന്നു. ശാരീരികമോ മാനസികമോ ആയ വെല്ലുവിളികൾ നേരിടുന്നവർക്ക് സ്വന്തം ലൈംഗികാവശ്യങ്ങൾ പൂർത്തീകരിക്കുന്നതിന് ഈ ഡോളുകൾ പ്രയോജനപ്പെടുന്നതായും വിലയിരുത്തുന്നുണ്ട്.
വൈകൃതങ്ങളെ ചൂഷണം ചെയ്യുന്ന വിപണി
വിപണിയുടെ വളർച്ചയ്ക്കൊപ്പം തികച്ചും ആശങ്കാജനകമായ ചില പ്രവണതകളും ഈ മേഖലയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ക്ഷതങ്ങളും മുറിവുകളും ഉള്ള പാവകൾ വരെ വിപണിയിൽ ലഭ്യമാണെന്നതാണ് ഇതിൽ പ്രധാനം. അത്തരത്തിൽ ഒരു ഡോൾ ആയിരിക്കണം ഓസ്‌ട്രേലിയയിൽ സ്യൂട്ട്‌കേസിനുള്ളിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത് എന്നാണ് അനുമാനം. ഏതായാലും സ്ത്രീരൂപങ്ങളെ അതിക്രമത്തിന് ഇരയാക്കുന്നതിലൂടെ ലൈംഗിക സംതൃപ്തി കണ്ടെത്താൻ ശ്രമിക്കുന്ന മാനസികാവസ്ഥകൾ വിപണി ചൂഷണം ചെയ്യുന്നത് വ്യാപകമായ വിമർശനങ്ങൾക്ക് വഴിതുറന്നിട്ടുണ്ട്.
സ്ത്രീരൂപങ്ങളുള്ള പാവകളോട് ആളുകൾ നടത്തുന്ന പെരുമാറ്റം സമൂഹത്തിൽ എന്തുതരം പ്രത്യാഘാതമാണ് ഉണ്ടാക്കുകയെന്നത് സംബന്ധിച്ച് പഠനം നടത്തണമെന്ന് നരവംശ ശാസ്ത്രജ്ഞർ ഉൾപ്പെടെയുള്ളവർ അഭിപ്രായപ്പെട്ടിരുന്നു. പാവകളോട് കാട്ടുന്ന ഇത്തരം അതിക്രമങ്ങൾ യഥാർത്ഥ ജീവിതത്തിൽ സ്ത്രീകളോടും കുട്ടികളോടും കാട്ടാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്ന് ഇവർ മുന്നറിയിപ്പ് നൽകുന്നു. അതേസമയം, നിരാശരും ഒറ്റപ്പെടൽ അനുഭവിക്കുന്നവരുമായ വ്യക്തികൾക്ക് തങ്ങളുടെ മാനസിക സമ്മർദ്ദങ്ങളും വികാരങ്ങളും പ്രകടിപ്പിക്കാനുള്ള സുരക്ഷിത മാർഗ്ഗമായി ഇത് ഉപകരിക്കുമെന്നും, യഥാർത്ഥ ലോകത്തിലെ കുറ്റകൃത്യങ്ങൾ കുറയ്ക്കാൻ ഇത് സഹായിച്ചേക്കാമെന്നും ചില പഠനങ്ങൾ പറയുന്നു.
Reference : The Guardian
Content Highlights: Global AI sex doll market projected to reach $7.2 billion in 2026., Utilizes advanced 3D printing, AI, and thermoplastic elastomers for human-like features., Raises significant ethical and social concerns regarding violence depiction and normalization., Driven by urbanization, emotional companionship, and rising online sales.
Published: 14 Sept 2026, 11:59 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented