'സത്യദീപം' മലര്‍ന്നുകിടന്ന് തുപ്പുന്നു; ബിഷപ്പ് പാംപ്ലാനി പങ്കുവെച്ചത് കര്‍ഷകരോദനം-താമരശ്ശേരിബിഷപ്പ്


By എം.പി. സൂര്യദാസ്

4 min read
Read later
Print
Share

മാർ റെമിജിയോസ് ഇഞ്ചനാനിയിൽ | Photo: Mathrubhumi

ബ്ബര്‍ വിലയിടിവ്, കര്‍ഷകപ്രശ്നത്തിനപ്പുറം രാഷ്ട്രീയവിഷയമായി കത്തിപ്പടരാനിടയായത് കഴിഞ്ഞ ദിവസം തലശ്ശേരി അതിരൂപത അധ്യക്ഷന്‍ മാര്‍ ജോസഫ് പാംപ്ലാനി നടത്തിയ ചില പരാമര്‍ശങ്ങളാണ്. ക്രൈസ്തവസഭയില്‍നിന്നുതന്നെ വ്യത്യസ്ത അഭിപ്രായങ്ങള്‍ പുറത്തുവന്നുകൊണ്ടിരിക്കെ, ബിഷപ്പ് പാംപ്ലാനിയെ ശക്തമായി പിന്തുണയ്ക്കുകയാണ് താമരശ്ശേരി രൂപത ബിഷപ്പ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍. എറണാകുളം അതിരൂപതയുടെ പ്രസിദ്ധീകരണമായ 'സത്യദീപ'ത്തില്‍ വന്ന ലേഖനത്തെയും ബിഷപ്പ് തള്ളിപ്പറയുന്നു.

റബ്ബര്‍ വിലയിടിവ് ആയുധമാക്കി ഉയര്‍ത്തിക്കൊണ്ടുവരുന്നതിലൂടെ മറ്റെന്തെങ്കിലും ക്രൈസ്തവ സഭ ലക്ഷ്യംവെക്കുന്നുണ്ടോ?

= കാര്‍ഷികോല്‍പന്നങ്ങളുടെ വിലയിടിവും കൂലി, വളം തുടങ്ങിയവയുടെ ചെലവ് ഗണ്യമായി വര്‍ധിക്കുകയും ചെയ്യുന്നതുകാരണം കാര്‍ഷികമേഖലയില്‍നിന്ന് കര്‍ഷകര്‍ പിന്‍മാറുകയാണ്. നേരത്തെ കാര്‍ഷികവൃത്തിയില്‍ ഏര്‍പ്പെട്ടിരുന്നവരില്‍ 70 ശതമാനം പേര്‍ ഇപ്പോള്‍ പിന്‍മാറി. അവശേഷിക്കുന്നവര്‍ കടുത്ത സാമ്പത്തികപ്രതിസന്ധിയിലും കടക്കെണിയിലുമാണ്. ദുരിതമനുഭവിക്കുന്ന കര്‍ഷകന്റെ പ്രയാസം ഏറ്റെടുക്കുകയും അതിനുവേണ്ടി ശബ്ദിക്കുകയും മാത്രമാണ് ബിഷപ്പ് പാംപ്ലാനി ചെയ്തത്. കര്‍ഷകന്റെ ക്ഷേമത്തിനപ്പുറം മറ്റൊരു താല്‍പര്യവും സഭയ്ക്ക് ഇല്ല.

ബിഷപ്പ് പാംപ്ലാനിയുടെ നിലപാടിനോട് യോജിക്കുന്നുണ്ടോ?ഇത് സഭ ആലോചിച്ച് എടുത്ത തീരുമാനമാണോ?

പാംപ്ലാനിയുടെ നിലപാടിനോട് പൂര്‍ണമായും യോജിക്കുന്നു. അദ്ദേഹം കര്‍ഷകരുടെ ആവശ്യമാണ് മുന്നോട്ടുവെച്ചത്. കര്‍ഷകനെ സഹായിക്കുന്നവനെ തിരിച്ചു സഹായിക്കുമെന്ന് പറഞ്ഞതില്‍ എന്താണ് തെറ്റ്?. കര്‍ഷകന്‍ എന്ന് പറയുമ്പോള്‍ അത് ക്രൈസ്തവര്‍ മാത്രമല്ല. എല്ലാ മതത്തിലുംപെട്ട കര്‍ഷകര്‍ക്കുവേണ്ടിയാണ് അദ്ദേഹം ശബ്ദിച്ചത്.

മാര്‍ ജോസഫ് പാംപ്ലാനി | Photo: Mathrubhumi

റബ്ബര്‍ കര്‍ഷകരുടെ വിഷയം മാത്രമാണോ സഭയെ അലട്ടുന്നത്. മറ്റ് കര്‍ഷകരും പ്രയാസം നേരിടുന്നില്ലേ?

റബ്ബര്‍ ഇറക്കുമതി തടയാന്‍ കഴിയാത്തതാണ് റബ്ബര്‍ കര്‍ഷകര്‍ നേരിടുന്ന പ്രതിസന്ധി. കിലോയ്ക്ക് 200 രൂപ കിട്ടിയാല്‍ മാത്രമേ കര്‍ഷകന് കൂലി ചെലവ് ലഭിക്കുകയുള്ളു. ഇപ്പോള്‍ കിട്ടുന്നത് കിലോയ്ക്ക് 130 രൂപ മാത്രമാണ്. കാറ്റുവീഴ്ചയാണ് നാളികേര കര്‍ഷകര്‍ നേരിടുന്ന വലിയ പ്രശ്നം. കവുങ്ങിന്റെ മഞ്ഞളിപ്പ് രോഗവും ഗൗരവമുള്ളതാണ്. നിരവധി ഗവേഷണകേന്ദ്രങ്ങളും ഗവേഷകരും ഉണ്ടായിട്ടും ഇത്തരം രോഗത്തിന് ഫലപ്രദമായ ചികിത്സ കണ്ടെത്താന്‍ അഞ്ച് പതിറ്റാണ്ടായിട്ടും സാധിച്ചിട്ടില്ല. കാര്‍ഷികമേഖലയില്‍ വിപ്ലവകരമായ മാറ്റത്തിന് വഴിതെളിക്കുന്ന, നിത്യജീവിതത്തില്‍ കര്‍ഷകനെ സഹായിക്കുന്ന സ്റ്റാര്‍ട്ട് അപ്പുകള്‍ തുടങ്ങാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുക്കുന്നില്ല. തെങ്ങില്‍നിന്ന് തേങ്ങ ഇടുന്നതിന് ഇപ്പോഴും ഫലപ്രദമായ ശാസ്ത്രീയസംവിധാനം കൊണ്ടുവരാന്‍ കഴിഞ്ഞിട്ടില്ല. നെല്‍ക്കര്‍ഷകരുടെ ദുരിതം നാള്‍ക്കുനാള്‍ കൂടിവരികയാണ്. സപ്ലൈകോയ്ക്ക് കര്‍ഷകര്‍ നെല്ല് നല്‍കിയാല്‍ വില കിട്ടണമെങ്കില്‍ സ്വന്തം വീടോ, വസ്തുവോ പണയപ്പെടുത്തി ബാങ്കില്‍ നല്‍കണമെന്നതാണ് അവസ്ഥ. കാര്‍ഷിക കടാശ്വാസ കമ്മിഷന്‍ വെറും നോക്കുകുത്തിയായി മാറി. വായ്പയുടെ മൂന്ന് തിരിച്ചടവ് തെറ്റിയാല്‍ കര്‍ഷകരുടെ വീടിനുമുന്നില്‍ ജപ്തി പരസ്യം പതിക്കുകയാണ്. അതുകൊണ്ട് റബ്ബര്‍ കര്‍ഷകര്‍ മാത്രമല്ല, എല്ലാ കര്‍ഷകരും പ്രതിസന്ധിയിലാണ്.

Photo: Mathrubhumi

കര്‍ഷകരുടെ പ്രശ്നത്തില്‍ കേരളത്തില്‍ ഇരുമുന്നണികളും ഫലപ്രദമായി ഇടപെട്ടില്ല എന്ന് കരുതുന്നുണ്ടോ?

വന്യജീവി ആക്രമണം, ബഫര്‍സോണ്‍ തുടങ്ങിയ വിഷയങ്ങളും വിലയിടിവും കാരണം കര്‍ഷകര്‍ ഇത്രയേറേ ദുരിതം അനുഭവിക്കുമ്പോള്‍ ഇവര്‍ ഫലപ്രദമായി ഇടപെട്ടു എന്ന് കരുതാനാവുമോ?. ഹോര്‍ട്ടികോര്‍പിന് പച്ചക്കറി നല്‍കിയ എന്റെ വ്യക്തിപരമായ അനുഭവം പറയാം. ഒരു ലക്ഷം രൂപ മുടക്കി കര്‍ഷകരെ സഹായിക്കാന്‍ ഞാന്‍ അഞ്ച് ഏക്കറില്‍ ചേനക്കൃഷി നടത്തി. കഴിഞ്ഞ ഒക്ടോബറില്‍ ചേന വിളവെടുത്ത് ഹോര്‍ട്ടികോര്‍പ്പിന് നല്‍കി. അഞ്ച് മാസം പിന്നിട്ടിട്ടും ഇതുവരെ ഒന്നരലക്ഷം രൂപ കിട്ടിയില്ല. ഇതാണ് കര്‍ഷകന്റെ അവസ്ഥ.

ഇരുമുന്നണികളോടുമുള്ള അസംതൃപ്തിയില്‍നിന്നാണോ ബി.ജെ.പിയുമായി അടുക്കാനും സഭ മുന്‍കൈയെടുത്ത് പുതിയ പാര്‍ട്ടി രൂപവത്കരിക്കാനും ശ്രമിക്കുന്നത്?

ഞങ്ങള്‍ വിഡ്ഢികളുടെ സ്വര്‍ഗത്തിലല്ല ജീവിക്കുന്നത്. പുതിയൊരു രാഷ്ട്രീയപാര്‍ട്ടിക്ക് കേരളത്തില്‍ ഇനി പ്രസക്തിയില്ല. രാഷ്ട്രീയപാര്‍ട്ടി ഉണ്ടാക്കുകയെന്നത് സഭയുടെ ജോലിയോ ഉത്തരവാദിത്തമോ അല്ല. വേദനിക്കുന്നവനെയും ദുഃഖിക്കുന്നവനെയും ആശ്വസിപ്പിക്കുയെന്നതാണ് ലക്ഷ്യം. അതിനായി സാധ്യമായതെല്ലാം ചെയ്യും.

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബി.ജെ.പിയുമായി സഹകരിക്കുന്നത് നേട്ടമുണ്ടാക്കി എന്ന് വിലയിരുത്തുന്നുണ്ടോ?

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബി.ജെ.പിയുമായി സഭക്ക് ഒരു ധാരണയുമില്ല. അവിടെയുള്ള ആളുകള്‍ ബി.ജെ.പിയുമായി സഹകരിച്ചു. നല്ല റോഡുകളും വികസനവും വന്നപ്പോള്‍ അവിടെയുള്ള ക്രൈസ്തവര്‍ അവരെ പിന്തുണച്ചു എന്നത് സത്യമാണ്. അതുകൊണ്ട് സഭ പിന്തുണച്ചു എന്ന് വിലയിരുത്തുന്നത് ശരിയല്ല. മെത്രാന്‍മാര്‍ ആഹ്വാനം ചെയ്തിട്ടല്ല അവര്‍ വോട്ടുചെയ്തത്.

ഇടതുസര്‍ക്കാര്‍ ഉറപ്പ് പാലിച്ചില്ല എന്ന് ആക്ഷേപമുണ്ടോ?

റബ്ബറിന് കിലോയ്ക്ക് 250 രൂപ താങ്ങുവില പ്രഖ്യാപിക്കുമെന്ന് പ്രകടനപത്രികയില്‍ പറഞ്ഞതല്ലേ? 200 രൂപയെങ്കിലും തന്ന് സഹായിച്ചുകൂടെ?. ബി.പി.എല്‍ വിഭാഗത്തിലെ കര്‍ഷകരുടെ കടബാധ്യതയെങ്കിലും എഴുതിതള്ളിക്കൂടെ?. ഞങ്ങള്‍ എത്ര സമരം നടത്തി. യഥാര്‍ഥത്തില്‍ ജനപ്രതിനിധികള്‍ ഇടപെട്ടെങ്കില്‍ ഞങ്ങള്‍ക്ക് സമരത്തിന് ഇറങ്ങേണ്ടിവരുമോ. ന്യൂനപക്ഷം എന്നത് ഒരു വിഭാഗം മാത്രമല്ല. ന്യുനപക്ഷത്തിലെ ഭൂരിപക്ഷം അതിലെ ന്യൂനപക്ഷത്തെ പരിഗണിക്കാതെ വരും എന്ന തോന്നല്‍ നിലനില്‍ക്കുന്നുണ്ട്. ന്യൂനപക്ഷവകുപ്പ് ഒരു വിഭാഗത്തിന് മാത്രം നല്‍കുന്നത് ഈ ആശങ്ക വര്‍ധിപ്പിക്കുന്നു. ന്യൂനപക്ഷത്തിലെ എല്ലാവിഭാഗത്തെയും സഹായിക്കാനും സംരക്ഷിക്കാനുമുള്ള ഉത്തരവാദിത്വത്തില്‍നിന്ന് സര്‍ക്കാര്‍ പിന്‍മാറിയോ എന്ന സംശയം ഇത് സൃഷ്ടിക്കുന്നു. സ്ഥാനമാനങ്ങള്‍ക്കുവേണ്ടി കലഹിക്കുന്ന കോണ്‍ഗ്രസും കേരളകോണ്‍ഗ്രസും കര്‍ഷകന്റെ ആവശ്യം മറന്നു.

ബി.ജെ.പി. നേതൃത്വവുമായി ഏതെങ്കിലും വിധത്തില്‍ കൂടികാഴ്ചയോ ചര്‍ച്ചയോ നടത്തിയിട്ടുണ്ടോ?

ബി.ജെ.പി. നേതൃത്വവുമായി ഒരു തരത്തിലുമുള്ള ചര്‍ച്ചകളോ കൂടികാഴ്ചയോ നടന്നിട്ടില്ല. എല്ലാ രാഷ്ട്രീയപാര്‍ട്ടി നേതാക്കളും വരുന്നതുപോലെ അവരും ഇടക്ക് വന്ന് കാണാറുണ്ട്. അതിനപ്പുറം ഒരു ചര്‍ച്ചയും ഉണ്ടായിട്ടില്ല.

എറണാകുളം അതിരൂപതയുടെ പ്രസിദ്ധീകരണമായ 'സത്യദീപം' മുഖപ്രസംഗത്തില്‍ ബിഷപ്പ് പാംപ്ലാനിയെ വിമര്‍ശിച്ചത് ശ്രദ്ധയില്‍പ്പെട്ടിരുന്നോ?

സത്യദീപത്തിന്റെ ആളുകള്‍ നഗരത്തില്‍ ജീവിക്കുന്നവരാണ്. അവര്‍ക്ക് കര്‍ഷകരുടെ പ്രയാസം അറിയില്ല. റബ്ബറിന് 300 രൂപ നല്‍കിയാല്‍ അവരെ പിന്തുണയ്ക്കും എന്ന് പറയുമ്പോള്‍, ബി.ജെ.പി. മുന്‍പ് ക്രൈസ്തവരെ അക്രമിച്ചിട്ടില്ലേ എന്ന് ചോദിക്കുന്നത് ശരിയല്ല. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഇപ്പോള്‍ പ്രശ്നങ്ങളൊന്നും ഇല്ലല്ലോ. ചില സ്ഥലങ്ങളില്‍ പ്രശ്നങ്ങളുണ്ട്. അത് കോണ്‍ഗ്രസ് ഭരിച്ച കാലത്തും ഉണ്ടായിട്ടുണ്ട്. ഒഡീഷയിലെ കന്ധമാലില്‍ ബി.ജെ.പി. ഭരിച്ചപ്പോഴല്ലല്ലോ പ്രശ്നമുണ്ടായത്. സത്യദീപം മലര്‍ന്നുകിടന്ന് തുപ്പുകയാണ്. അവര്‍ക്ക് പിതാവ് പറഞ്ഞത് എന്താണെന്ന് മനസിലായിക്കാണില്ല. ഏതെങ്കിലും ഐഡിയോളജിയെ അംഗീകരിക്കുമെന്ന് പിതാവ് പറഞ്ഞിട്ടില്ല. സന്ദര്‍ഭത്തില്‍നിന്ന് അടര്‍ത്തിമാറ്റി വിലയിരുത്തുന്നത് ശരിയല്ല. സത്യദീപം കര്‍ഷകര്‍ക്ക് വേണ്ടി എന്താണ് എഴുതിയതെന്ന് ആദ്യം പറയട്ടെ.

റബ്ബര്‍ വില 300 രൂപയായി ഉയരും എന്ന് പ്രതീക്ഷയുണ്ടോ?

കര്‍ഷകര്‍ എപ്പോഴും പ്രതീക്ഷയിലാണ്. ഇല്ലെങ്കില്‍ അവര്‍ക്ക് കാര്‍ഷികവൃത്തിയില്‍ തുടരാനാവില്ല. ഈ വര്‍ഷം മഴയില്ലെങ്കില്‍ അടുത്ത വര്‍ഷം മഴ ലഭിക്കും എന്നായിരിക്കും പ്രതീക്ഷ. ഈ വര്‍ഷം വിള കിട്ടിയില്ലെങ്കില്‍ അടുത്ത വര്‍ഷം ലഭിക്കും എന്ന് പ്രതീക്ഷിക്കും. പ്രതീക്ഷയാണ് കര്‍ഷകനെ നയിക്കുന്നത്.

Content Highlights: thamarassery bishop mar remigiose inchananiyil on farmers issue rubber price and bishop pamplany

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
A Jayasankar

8 min

'പിണറായി-അച്യുതാനന്ദന്‍ കാലം കഴിഞ്ഞു, ആന്റണി-കരുണാകരന്‍ കാലവും ഉമ്മന്‍ചാണ്ടി യുഗവും അവസാനിച്ചു'

Jul 10, 2022


Nandukrishnan Kumaranalloor

"കലാകാരന് സ്ഥിരവരുമാനം ആവശ്യമാണെന്ന്‌ കോവിഡ്കാലം നമ്മെ ചിന്തിപ്പിച്ചു"

Apr 5, 2022


mani shankar aiyar

5 min

ഞങ്ങളാണ് യഥാര്‍ത്ഥ കോണ്‍ഗ്രസ് - മണി ശങ്കര്‍ അയ്യര്‍ | Interview

Jan 30, 2022

Most Commented