ലഹരിക്കായി മാരകവിഷമുള്ള പാമ്പായ അണലിയുടെ കുഞ്ഞുങ്ങളെക്കൊണ്ട് നാവിൽ കൊത്തിക്കുന്ന രീതിയുണ്ടെന്ന ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ പരാമർശം ഏറെ ചർച്ചയായിരുന്നു. ലഹരിയുടെ വേരറുക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാൽ, മന്ത്രിയുടെ പരാമർശത്തിനെതിരെ ആരോഗ്യരംഗത്തെ നിരവധിപേർ പ്രതികരണവുമായി എത്തുന്നുണ്ട്. അണലി വെറുതെ കൊത്തിയാൽ പോലും വിഷം അകത്തെത്തിയാൽ മരണസാധ്യത വളരെ കൂടുതലാണെന്ന് പറയുകയാണ് ഡോ. ഷിംന അസീസ്. സാമൂഹികമാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് ഷിംന ഇതേക്കുറിച്ച് വിശദമാക്കിയിരിക്കുന്നത്.

To advertise here,

രക്തത്തെ ബാധിക്കുന്ന ഹീമോടോക്സിക് വെനം ആണ് അണലിയുടേതെന്നും കടിയേറ്റയാളുടെ ജീവൻ രക്ഷിച്ചെടുക്കൽ അതീവശ്രമകരമാണെന്നും ഷിംന കുറിച്ചു. മന്ത്രിയുടെ പ്രസ്താവനയുടെ ഭാഗമായതിനാൽ തെറ്റായ കാര്യം കൂടുതൽ പോപ്പുലർ ആകാൻ ആരെങ്കിലും ശ്രമിച്ചേക്കാമെന്നും ഇതൊരിക്കലും ചെയ്യരുതെന്നും ഡോക്ടർ കുറിക്കുന്നു.

രക്‌തത്തെ നേരിട്ട്‌ ബാധിക്കുന്ന തരമായ അണലിവിഷം നാഡീവ്യൂഹത്തെ ബാധിക്കുന്നതല്ല. അതിനാൽ തന്നെ, ലഹരിസംബന്ധമായ തോന്നലോ അനുഭവമോ ഈ വിഷം കാരണം ഉണ്ടാകുകയുമില്ല. മൂർഖനും വെള്ളിക്കെട്ടനും ഒക്കെയാണ്‌ അത്തരത്തിലുള്ള ന്യൂറോടോക്‌സിക്‌ വെനം ഉള്ളത്‌. അവയെ ആണ്‌ ലഹരിക്കാർ ഉപയോഗിക്കാൻ ശ്രമിക്കുന്നത്‌. ഇനി അവയെക്കൊണ്ട്‌ കൊത്തിച്ചാലും വിഷം കേറി ഏറിയും കുറഞ്ഞും മരിച്ച്‌ പോകാനുള്ള സാധ്യത വളരെ കൂടുതലാണ്‌. അപകടമാണ്‌.- ഡോക്ടർ കുറിക്കുന്നു.

കുറിപ്പിന്റെ പൂർണരൂപത്തിലേക്ക്..

അണലി വെറുതെ കൊത്തിയാൽ പോലും വിഷം അകത്തെത്തിയാൽ ആള് തീരാനുള്ള സാധ്യത വളരെ കൂടുതലാണ്. രക്തത്തെ ബാധിക്കുന്ന 'ഹീമോടോക്സിക് വെനം' ആണ് അണലിക്ക്. ജീവൻ രക്ഷിച്ചെടുക്കൽ അതീവശ്രമകരമാണ്.

നാക്കിൽ അണലിയെ കൊണ്ട്‌ കൊത്തിച്ചാൽ ലഹരി പോയിട്ട്‌ ആള്‌ പോലും ചിലപ്പോ ബാക്കിയുണ്ടാകില്ല. ഉത്തരവാദിത്വപ്പെട്ട ഒരു രാഷ്ട്രീയനേതാവിന്റെ പ്രസ്താവനയുടെ ഭാഗമെന്നതിനാൽ, ശ്രീ. രമേശ് ചെന്നിത്തല വളരെ ലാഘവത്തോടെ പറഞ്ഞ വൈദ്യശാസ്ത്രപരമായി തെറ്റായ കാര്യം കൂടുതൽ പോപ്പുലർ ആകാനും ആരെങ്കിലും ശ്രമിച്ചു നോക്കാനുമൊക്കെ സാധ്യതയുണ്ട്. ദയവ് ചെയ്ത് ഈ പരിപാടി ഒന്നും ട്രൈ ചെയ്യരുത്.

രക്‌തത്തെ നേരിട്ട്‌ ബാധിക്കുന്ന തരമായ അണലിവിഷം നാഡീവ്യൂഹത്തെ ബാധിക്കുന്നതല്ല. അതിനാൽ തന്നെ, ലഹരിസംബന്ധമായ തോന്നലോ അനുഭവമോ ഈ വിഷം കാരണം ഉണ്ടാകുകയുമില്ല.മൂർഖനും വെള്ളിക്കെട്ടനും ഒക്കെയാണ്‌ അത്തരത്തിലുള്ള ന്യൂറോടോക്‌സിക്‌ വെനം ഉള്ളത്‌. അവയെ ആണ്‌ ലഹരിക്കാർ ഉപയോഗിക്കാൻ ശ്രമിക്കുന്നത്‌. ഇനി അവയെക്കൊണ്ട്‌ കൊത്തിച്ചാലും വിഷം കേറി ഏറിയും കുറഞ്ഞും മരിച്ച്‌ പോകാനുള്ള സാധ്യത വളരെ കൂടുതലാണ്‌. അപകടമാണ്‌.

എന്ന്‌ മാത്രമല്ല, അണലിയുടെ ദംശനമേറ്റാൽ മരണപ്പെട്ടില്ലെങ്കിൽ പോലും ആയുഷ്കാലം നിലനിൽക്കുന്ന പ്രത്യാഘാതങ്ങൾക്ക്‌ സാധ്യതയുണ്ട് . കിടപ്പിലായി പോവാം, സ്‌ഥിരമായി കിഡ്നിയെ ബാധിക്കാം.. അങ്ങനെ കുറേ പ്രശ്നങ്ങൾ...

വളരെയേറെ രക്തക്കുഴലുകൾ നിറഞ്ഞ നമ്മുടെ നാക്കിൽ അണലി കൊത്തിയാൽ വിഷം അതിവേഗം ബഹുദൂരം രക്തത്തിൽ കലരാനും മരണം ഫാസ്റ്റ്ട്രാക്ക് ചെയ്യപ്പെടാനും സാധ്യതയുണ്ട്. സാധാരണയിലും കൂടുതൽ വേഗത്തിൽ മരണം സംഭവിക്കാം.

നാക്കിൽ കൊത്തിക്കാൻ വേണ്ടി പ്രവചിക്കാൻ പറ്റാത്ത വേഗത്തിൽ ആക്രമിക്കുന്ന അണലിയെ പിടികൂടാൻ ശ്രമിച്ചാൽ ആ വകയിലും പാമ്പ്കടി ഏൽക്കാൻ ചാൻസുണ്ട്.

ഇനി അണലിക്കുട്ടിയെ പിടിച്ചു കടിപ്പിക്കാം എന്നു വെച്ചാൽ, സർപ്പക്കുട്ടിക്ക് പുറത്തേക്ക് വരുന്ന വിഷത്തിന്റെ അളവിൽ ഒരു നിയന്ത്രണവും കണ്ടേക്കില്ല. പാമ്പിൻകുട്ടി 'കുട്ടി' അല്ല. ലുക്കിൽ മാത്രമേ ചെറുതുള്ളൂ, വർക്കിൽ പലപ്പോഴും വളർച്ചയെത്തിയ പാമ്പിനേക്കാൾ കൂടുതൽ അപകകാരിയാണ് പാമ്പിൻകുട്ടികൾ.

മേൽ പറഞ്ഞ പല വിധ കാരണങ്ങളാൽ അണലിയുടെ കടി അണ്ണാക്കിൽ മേടിച്ചു പടമാകരുത്. പാമ്പിന്റെ കൊത്ത് ലഹരി തരില്ല.

കൂടെ ഒന്ന് കൂടി...ഒരു ലഹരിയും ഉപയോഗിക്കാൻ ശ്രമിക്കരുത്. നല്ലതൊന്നും ലഹരിയിൽ ഇല്ല, പ്രയോജനമുള്ളതൊന്നും ലഹരിയോ ലക്കുകേടോ ഉണ്ടാക്കുകയുമില്ല.

അശാസ്ത്രീയതയും അജ്ഞതയും പ്രചരിപ്പിക്കപ്പെടാതെ തന്നെ ഓപ്പറേഷൻ തൂഫാൻ ഇനിയും കേരളത്തിൽ ആഞ്ഞു വീശട്ടെ. നിരുപാധികം ലഹരിക്കെതിരെയുണ്ട്‌.

അണലി സ്വന്തം പ്രാരാബ്‌ധങ്ങളുമായി അണലിയുടെ പാട്ടിന് പൊക്കോട്ടെ. വെറുതേ ശല്യപ്പെടുത്തേണ്ട…