പാലക്കാട്: ചങ്ങലീരിയിൽ നിപ ബാധിച്ചുമരിച്ച വ്യക്തിയുടെ മകനും രോ​ഗം സ്ഥിരീകരിച്ചു. മഞ്ചേരി മെഡിക്കൽ കോളേജിൽ നടത്തിയ പരിശോധനയിലാണ് നിപ പോസിറ്റീവായത്. മരിച്ച വ്യക്തിയോടൊപ്പം ആശുപത്രിയിൽ ഉണ്ടായിരുന്നത് 32 കാരനായ മകനാണ്.

To advertise here,

നിപ ലക്ഷണങ്ങളോടെ കഴിഞ്ഞദിവസം മരിച്ച കുമരംപുത്തൂര്‍ സ്വദേശിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ 106 പേരാണ് ഉള്‍പ്പെട്ടിട്ടുള്ളത്. അതില്‍ 31 പേര്‍ ഹൈ റിസ്‌ക് വിഭാഗത്തിലും 75 പേര്‍ ലോ റിസ്‌ക് വിഭാഗത്തിലുമാണ്. പാലക്കാട് ഗവ. മെഡിക്കല്‍ കോളേജില്‍ അഞ്ചുപേരാണ് നിരീക്ഷണത്തില്‍ ഉണ്ടായിരുന്നത്. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി ടീം പ്രദേശത്തുനിന്ന് 160 വവ്വാലുകളുടെ സാംപിളുകള്‍ ശേഖരിക്കുകയും പരിശോധനയ്ക്കായി പുണെയിലേക്ക് അയക്കുകയും ചെയ്തിട്ടുണ്ട്. സംഘം ചൊവ്വാഴ്ച അഗളിയിലുള്ള കള്ളമല സന്ദര്‍ശിച്ചിരുന്നു. 

നിപ രോഗബാധപ്രദേശത്ത് ചൊവ്വാഴ്ച മൃഗങ്ങളുടെ അസ്വാഭാവിക മരണമൊന്നും റിപ്പോര്‍ട്ടുചെയ്തിട്ടില്ലെന്നും ഒരു വവ്വാലിന്റെ ജഡം സാംപിള്‍ പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ടെന്നും മൃഗസംരക്ഷണവകുപ്പ് അറിയിച്ചു.

അതിനിടെ, പ്രദേശത്ത് കര്‍ശന നിരീക്ഷണവും പരിശോധനയും തുടരുമെന്ന് പോലീസ് അറിയിച്ചു. നിപ രോഗിയുടെ റൂട്ട്മാപ്പില്‍ പരാമര്‍ശിക്കാത്ത കെഎസ്ആര്‍ടിസി യാത്രകളെപ്പറ്റി സാമൂഹികമാധ്യമങ്ങളില്‍ വ്യാജവാര്‍ത്ത പ്രചരിപ്പിച്ച മാധ്യമങ്ങള്‍ക്കെതിരായ പരാതി പോലീസിന് കൈമാറിയതായി ജില്ലാ ഭരണകൂടം അറിയിച്ചു. ജില്ലാ മാനസികാരോഗ്യവിഭാഗം ചൊവ്വാഴ്ച 63 പേര്‍ക്ക് ടെലിഫോണിലൂടെ കൗണ്‍സലിങ് നല്‍കി. കണ്‍ട്രോള്‍ സെല്ലിലേക്ക് നിപ രോഗവ്യാപനവുമായി ബന്ധപ്പെട്ട് 28 കോളുകള്‍ ലഭിച്ചു.