ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളേജിന് പ്രശസ്തിയേറ്റി വീണ്ടും ഡോ. ടി.കെ. ജയകുമാറും ഹൃദ്രോഗ ശസ്ത്രക്രിയാ വിഭാഗവും. കേരളത്തിലെ സർക്കാർ ആശുപത്രിയിൽ ഇവിടെ ആദ്യമായി ശ്വാസകോശം മാറ്റിവെച്ചു.
തിരുവനന്തപുരം സ്വദേശി മസ്തിഷ്കമരണം സംഭവിച്ച അനീഷിൽനിന്നാണ് കോട്ടയം മെഡിക്കൽകോളേജിലെ രോഗിക്ക് ശ്വാസകോശം ലഭിച്ചത്. ബുധനാഴ്ച രാത്രി 11 മണിയോടെ ശസ്ത്രക്രിയ ആരംഭിച്ചു. രാത്രി വൈകിയും ശസ്ത്രക്രിയ തുടർന്നു.
ഇവിടെ തന്നെയാണ് ഹൃദയമാറ്റ ശസ്ത്രക്രിയയും നടക്കുന്നത്. ഹൃദ്രോഗ ശസ്ത്രക്രിയാ വിഭാഗത്തിൽ ഒരേസമയം ശ്വാസകോശവും ഹൃദയവും മാറ്റിവയ്ക്കുന്ന ശസ്ത്രക്രിയകൾ നടക്കുന്നതും അത്യപൂർവം.
ഹൃദ്രോഗ ശസ്ത്രക്രിയവിഭാഗം മേധാവിയായ ഡോ. ടി.കെ. ജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ വർഷങ്ങളായുള്ള പരിശ്രമമാണ് ഹൃദയവും ശ്വാസകോശവും മാറ്റിവയ്ക്കാനുള്ള ശസ്ത്രക്രിയയ്ക്ക് ആശുപത്രിയെ സജ്ജമാക്കിയത്. 2015 ഫെബ്രുവരി 16-ന് രണ്ട് അവയവ മാറ്റങ്ങൾക്കുമുള്ള സർക്കാർ അനുമതിയും ലൈസൻസും ആശുപത്രിക്ക് ലഭിച്ചു. 2015 സെപ്റ്റംബർ 15-നാണ് ആദ്യ ഹൃദയമാറ്റ ശസ്ത്രക്രിയ നടത്തിയത്. 10 ഹൃദയമാറ്റ ശസ്ത്രക്രിയകളാണ് ഇവിടെ നടന്നത്.
ശ്വാസകോശം മാറ്റിവയ്ക്കുന്നതിന് 2015 മുതലുള്ള കാത്തിരിപ്പിനാണ് വിരാമമായിരിക്കുന്നത്. പലതവണ ശ്വാസകോശം മാറ്റിവയ്ക്കാൻ ഉള്ള സാഹചര്യങ്ങൾ ഉണ്ടായെങ്കിലും വിവിധകാരണങ്ങളാൽ അതെല്ലാം മാറിപ്പോയി.
അനീഷ് ഇനി ഏഴുപേരിലൂടെ ജീവിക്കും
ഗാന്ധിനഗർ: മരണശേഷം തന്റെ അവയവങ്ങൾ മറ്റ് മനുഷ്യർക്ക് ഉപകാരപ്പെടണമെന്നായിരുന്നു അനീഷിന്റെ ആഗ്രഹം. ബന്ധുക്കൾ അതിന് സമ്മതംമൂളി. നിനച്ചിരിക്കാതെ മരണം വന്നുവിളിച്ച് അനീഷ് മടങ്ങുമ്പോൾ പുതുജീവൻ നേടുന്നത് ഏഴുപേർ.
കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മസ്തിഷ്കമരണം സംഭവിച്ച തിരുവനന്തപുരം പൂഴനാട് ഒറ്റശേഖരമംഗലം മണ്ഡപത്തിൻകടവ് കാവുംഭാഗം വീട്ടിൽ എ.എസ്. അനീഷിന്റെ(38) അവയവങ്ങളാണ് ഏഴുപേർക്ക് ജീവിതത്തിലേക്കുള്ള തിരിച്ചുവരവിന് കാരണമായത്. അവയവങ്ങൾ വിവിധ ആശുപത്രികളിൽ ചികിത്സയിലിരിക്കുന്ന രോഗികൾക്ക് നൽകാൻ നടപടികളായി.
തിരുവനന്തപുരത്ത് ഡെപ്യൂട്ടി പ്രിസൺ ഓഫീസറായ അനീഷ് ശബരിമലയിലെ ജോലിക്കുശേഷം മടങ്ങുമ്പോൾ 18-നാണ് പമ്പ ബസ്‌സ്റ്റാൻഡിൽ തലകറങ്ങി വീണത്. വീഴ്ചയിൽ തലയ്ക്ക് പരിക്കുപറ്റിയ അനീഷിനെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽകോളേജിലേക്ക് മാറ്റി.
ന്യൂറോസർജറി വിഭാഗത്തിൽ പ്രവേശിപ്പിച്ച അനീഷിന് അടിയന്തര ശസ്ത്രക്രിയ നിർദേശിച്ചു. മസ്തിഷ്കമരണത്തിന്റെ ലക്ഷണങ്ങൾ കണ്ടതിനാൽ ഇത് ഉപേക്ഷിച്ചു.ബുധനാഴ്ച പുലർച്ചെയോടെയാണ് മസ്തിഷ്കമരണം ന്യൂറോസർജറി വിഭാഗത്തിൽ സ്ഥിരീകരിച്ചത്. പുലർച്ചെ ആറുമണിയോടെ രണ്ടാംഘട്ട പരിശോധനകൾ പൂർത്തിയാക്കിയതിനുശേഷം വിവരം ബന്ധുക്കളെ അറിയിച്ചു. നടപടികൾ പൂർത്തിയാക്കി ആറുമണിയോടെ അവയവദാന പ്രക്രിയകൾ ആരംഭിച്ചു. വ്യാഴാഴ്ച ഉച്ചയോടെ മൃതദേഹം ബന്ധുക്കൾക്ക് കൈമാറും.
കൈകളും വൃക്കകളിൽ ഒന്നും എറണാകുളം അമൃത ആശുപത്രിയിലെ രോഗികൾക്കാണ്. മറ്റൊരു വൃക്കയും ഹൃദയവും ശ്വാസകോശവും കോട്ടയം മെഡിക്കൽ കോളേജിലെ രോഗികൾക്ക് നൽകും. കണ്ണുകൾ കോട്ടയംമെഡിക്കൽ കോളേജിലെ നേത്രബാങ്കിലും നൽകും. ശ്വാസകോശമാറ്റം കോട്ടയം മെഡിക്കൽ കോളേജിൽ നടക്കുന്നത് ആദ്യമായാണ്. സർക്കാർ മെഡിക്കൽ കോളേജുകളിലെ ആദ്യ ശ്വാസകോശമാറ്റവും ആണിത്.
Published: 23 Oct 2025, 09:59 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented