തൃശ്ശൂർ: ലോകജനസംഖ്യയിൽ പത്തുശതമാനത്തെവരെ ബാധിക്കുന്ന ഓട്ടോ- ഇമ്മ്യൂൺ രോഗങ്ങളുടെ ചികിത്സയിൽ വലിയ വഴിത്തിരിവാകുന്ന കണ്ടുപിടിത്തവുമായി ശാസ്ത്രലോകം. ഇത്തരം അസുഖങ്ങളുടെ കാരണം പാരമ്പര്യമാണെന്ന ഏഴു പതിറ്റാണ്ടിന്റെ ധാരണയാണ് തിരുത്തുന്നത്. പ്രതിരോധശേഷിയുള്ള കോശങ്ങളിൽ സംഭവിക്കുന്ന ഉൾപരിവർത്തനമാണ് രോഗമുണ്ടാക്കുന്നതെന്നാണ് തെളിഞ്ഞിരിക്കുന്നത്.

To advertise here,

ബ്രിട്ടനിലെ കേംബ്രിജ് സർവകലാശാലയ്ക്ക് കീഴിലുള്ള വെൽകം സാംഗർ ഇൻസ്റ്റിറ്റ്യൂട്ടിലെ വിദഗ്‌ധരുടെ പഠനറിപ്പോർട്ട് നേച്ചർ മാസികയാണ് പുറത്തിറക്കിയത്. തൈറോയ്ഡുമായി ബന്ധപ്പെട്ട രോഗങ്ങൾക്കാണ് പുതിയ ബന്ധം തെളിഞ്ഞിട്ടുള്ളത്. ഇതോടെ ഓട്ടോ- ഇമ്മ്യൂൺ രോഗങ്ങളുടെ ചികിത്സയിൽ വലിയ മാറ്റം സംഭവിക്കുമെന്നാണ് വിലയിരുത്തൽ. 1950-മുതൽ രോഗകാരണത്തിന്റെ സൂചനകളുണ്ടായിരുന്നെങ്കിലും കൃത്യമായ കണ്ടെത്തലിലേക്കെത്താൻ പാകത്തിലുള്ള സാങ്കേതികവിദ്യ ഇല്ലാതെ പോയി. ഹാഷിമോട്ടോ, ഗ്രേവ്‌സ് തുടങ്ങിയ ഓട്ടോ-ഇമ്മ്യൂൺ രോഗങ്ങൾ പ്രത്യേകതരം ഉൾപരിവർത്തനമായ സോമാറ്റിക് മ്യൂട്ടേഷനുകളാൽ നയിക്കപ്പെടാമെന്നാണ് ഗവേഷകർ കണ്ടെത്തിയത്. ശരീരം വളരുന്നതിനിടിയിൽ ജനിതകഘടനയിൽ സംഭവിക്കുന്ന ഉൾപരിവർത്തനങ്ങളാണിവ. അർബുദത്തിന് കാരണമാകുമെന്ന് കരുതിയിരുന്ന ഇത്തരം ഉൾപരിവർത്തനങ്ങൾ ഓട്ടോ- ഇമ്മ്യൂൺ രോഗങ്ങൾക്കും കാരണമാകുമെന്നാണ് തെളിഞ്ഞിരിക്കുന്നത്.

രോഗപ്രതിരോധ സംവിധാനം ശരീരത്തിന്റെ ആരോഗ്യമുള്ള കോശങ്ങളെ രോഗകാരികളാണെന്ന് തെറ്റിദ്ധരിച്ച് ആക്രമിക്കുന്ന അവസ്ഥയാണ് ഓട്ടോ-ഇമ്മ്യൂൺ രോഗം. നിലവിൽ, മുഴുവൻ രോഗപ്രതിരോധ സംവിധാനത്തെയും അടിച്ചമർത്തിയാണ് ഓട്ടോ-ഇമ്മ്യൂൺ രോഗചികിത്സ പുരോഗമിക്കുന്നത്. പുതിയ കണ്ടെത്തലോടെ ഉൾപരിവർത്തന വിധേയമായ കോശങ്ങളെ മാത്രം ലക്ഷ്യം വച്ചുള്ള ചികിത്സാസാധ്യതയാണ് തുറക്കുന്നത്.