ഛവി മിത്തൽ | Photos: instagram.com/chhavihussein/?hl=en
കാൻസർ പോരാട്ടത്തെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ കുറിപ്പുകളും ചിത്രങ്ങളും നിരന്തരം പങ്കുവെക്കാറുള്ള താരമാണ് നടി ഛവി മിത്തൽ. സ്തനാർബുദം ആണെന്ന് തിരിച്ചറിഞ്ഞതിനെക്കുറിച്ചും തുടർന്നുള്ള അതിജീവനത്തെക്കുറിച്ചുമൊക്കെ താരം ഇന്‍സ്റ്റഗ്രാമില്‍ നീണ്ട കുറിപ്പുകള്‍ പോസ്റ്റ് ചെയ്തിരുന്നു. എന്നാൽ കാൻസർ അതിജീവിതനയാത്ര പങ്കുവെക്കുന്നതിന്റെ പേരിൽ ഛവിയെ പരിഹസിക്കുന്നവരും ഉണ്ട്. അത്തരത്തിൽ ഒരു കമന്റ് പങ്കുവെച്ചയാൾക്ക് ചുട്ടമറുപടി കൊടുത്തിരിക്കുകയാണ് ഛവി ഇപ്പോൾ. കാൻസറിനെക്കുറിച്ചു തന്നെ നിരന്തരം ഇങ്ങനെ പറയുന്നത് അൽപം കൂടുന്നുവെന്ന് നിങ്ങൾക്ക് തന്നെ തോന്നുന്നില്ലേ എന്ന് കമന്റിട്ടയാൾക്കാണ് ഛവി പോസ്റ്റിലൂടെ മറുപടി നൽകിയിരിക്കുന്നത്.
ദേശീയ കാൻസർ അതിജീവന ദിനത്തിൽ ഛവി പങ്കുവെച്ച പോസ്റ്റിനു താഴെയാണ് നെഗറ്റീവ് കമന്റ് വന്നത്. താൻ ഇത്തരത്തിൽ കാൻസറിനെക്കുറിച്ച് ധാരാളം സംസാരിക്കുന്നു എന്നതാണ് കമന്റ് ചെയ്തയാളുടെ പ്രശ്നമെന്ന് ഛവി പറയുന്നു. എന്തുകൊണ്ടാണ് താൻ അടിക്കടി കാൻസറിനെക്കുറിച്ച് സംസാരിക്കുന്നത് എന്നും ഛവി കുറിച്ചിട്ടുണ്ട്.
തന്നെപ്പോലെ ജീവിതം കീഴ്മേൽ മറിക്കുന്ന അനുഭവങ്ങളിലൂടെ കടന്നുപോയവർ ഒരിക്കലും അതേക്കുറിച്ച് സംസാരിക്കുന്നത് നിർത്തില്ലെന്നും കാരണം അത്രത്തോളം അത് അവരുടെ ഭാഗമായിട്ടുണ്ടാകുമെന്നും ഛവി കുറിച്ചു. എല്ലാ ദിവസവും ഇതിലൂടെ കടന്നുപോയ എല്ലാവരെയും പോലെ കാൻസറിന്റെ ശാരീരികവും വൈകാരികവുമായ അടയാളങ്ങൾ അനുഭവപ്പെട്ടുകൊണ്ടാണ് കടന്നുപോകുന്നതെന്ന് ഛവി കുറിച്ചു. അതിനാൽ തന്നെ കാൻസറിനെക്കുറിച്ച് സംസാരിക്കുന്നത് ഒരിക്കലും നിർത്തില്ലെന്നും തന്നെക്കൊണ്ട് കഴിയുന്നവിധം അവബോധം പരത്തുമെന്നും ഛവി കുറിച്ചു.
രോഗം സ്ഥിരീകരിക്കപ്പെട്ടതും സർജറിയും തുടർന്നുള്ള ചികിത്സാ കാലവുമൊക്കെ ഛവി സാമൂഹിക മാധ്യമത്തിലൂടെ പങ്കുവെച്ചിട്ടുണ്ട്. രോഗത്തെ സധൈര്യം നേരിടാനുള്ള പ്രചോദനാത്മകമായ വീഡിയോകളാണ് ഏറെയും. സാമൂഹിക മാധ്യമത്തില്‍ നിരന്തരം കാന്‍സര്‍ അതിജീവന യാത്രയെ കുറിച്ച് സംസാരിക്കുന്നതിന് പിന്നിലുള്ള കാരണം ഛവി നേരത്തെ പറഞ്ഞിട്ടുണ്ട്. സാമൂഹിക മാധ്യമത്തിൽ സജീവമായുള്ള ആളെന്ന നിലയ്ക്ക് സന്തോഷങ്ങൾ പങ്കുവെക്കുന്നതു പോലെ തന്നെയാണ് വിഷമഘട്ടങ്ങളും പങ്കുവെക്കുന്നത്. താൻ അവ പറഞ്ഞുതുടങ്ങിയതിനുശേഷം നിരവധി പേരാണ് തങ്ങളുടെ കാന്‍സര്‍ യാത്രകളെ കുറിച്ച് സംസാരിച്ചതെന്നുംഅത് തന്നെ വീണ്ടും പ്രചോദിപ്പിക്കുകയായിരുന്നു എന്നും ഛവി പറഞ്ഞിരുന്നു.
ജിമ്മിൽ വർക്കൗട്ട് ചെയ്യുന്നതിനിടെ നെഞ്ചിലുണ്ടായ ചെറിയൊരു അപകടത്തിനു ശേഷം ഡോക്ടറെ കാണാൻ പോയപ്പോഴാണ് സ്തനത്തിൽ മുഴകളുള്ള കാര്യം ഛവി തിരിച്ചറിഞ്ഞത്. തുടർന്ന് നടത്തിയ ബയോപ്സിയിൽ മുഴ കാൻസറാണെന്ന് തിരിച്ചറിഞ്ഞു. ജിമ്മിലേക്കുള്ള യാത്രകളാണ് തന്റെ ജീവിതം രക്ഷിച്ചതെന്നും ഛവി മുമ്പ് പറഞ്ഞിരുന്നു. മാമോഗ്രാമുകൾ ഉൾപ്പെടെ കൃത്യമായ പരിശോധനകൾ നടത്തി സ്തനാർബുദത്തെ പ്രതിരോധിക്കണമെന്നും ശരീരത്തിൽ മുഴകൾ കണ്ടെത്തിയാൽ ഒരിക്കലും അവയെ അവഗണിക്കരുതെന്നും ഛവി പറഞ്ഞിരുന്നു.
Content Highlights: Troll says 'it's becoming too much' on Chhavi Mittal's cancer survivor post actress reacts


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..