കാസിരംഗ ദേശീയ ഉദ്യാനത്തിലെ ഒറ്റക്കൊമ്പൻ കാണ്ടാമൃഗം | Photo-PTI
നാല് ദശാബ്ദം മുമ്പ് ഉത്തര്‍ പ്രദേശില്‍ ഇന്ത്യന്‍ റൈനോസറസ് (Indian rhinoceros) എന്ന ഒറ്റക്കൊമ്പന്‍ കാണ്ടാമൃഗം പേരിന് പോലും ഒന്നുണ്ടായിരുന്നില്ല. എന്നാല്‍ ഇന്ന് അതല്ല സ്ഥിതി, യു.പിയിലെ ദുധ്‌വ ദേശീയോദ്യാനത്തില്‍ ചുരുങ്ങിയത് നാല്‍പ്പതോളം ഒറ്റക്കൊമ്പന്‍ കാണ്ടാമൃഗങ്ങളെ കാണാനാകും. അസമിലെ കാസിരംഗ ദേശീയോദ്യാനത്തില്‍നിന്നാണ് ഇവരുടെ പൂര്‍വികരെ ഇവിടേക്ക് കൊണ്ടുവന്നത്. 38 വര്‍ഷമെടുത്തു അഞ്ചെണ്ണമുണ്ടായിരുന്ന ഒറ്റക്കൊമ്പന്‍ കാണ്ടാമൃഗങ്ങള്‍ 40 എന്ന എണ്ണത്തിലേക്ക് എത്താന്‍.
നാല് ദശാബ്ദങ്ങള്‍ക്ക് മുമ്പ് അതായത് ഓഗസ്റ്റ് 1979-ലാണ് ഒറ്റക്കൊമ്പന്‍ കാണ്ടാമൃഗങ്ങളുടെ സംരക്ഷണപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത്. ഏഷ്യന്‍ റൈനോ സ്പെഷ്യലിസ്റ്റ് ഗ്രൂപ്പ് പോലെയുള്ള സംഘടനകളായിരുന്നു ഇതിന് പിന്നില്‍. ഐയുസിഎന്‍ സ്പീഷിസ് സര്‍വൈവല്‍ കമ്മീഷന്‍ നിയോഗിച്ച സംഘടനകളായിരുന്നു ഭൂരിഭാഗവുമുണ്ടായിരുന്നത്. നാഷണല്‍ ബോര്‍ഡ് ഫോര്‍ വൈല്‍ഡ് ലൈഫ് നിയോഗിച്ച സബ് കമ്മിറ്റി ദുധ്‌വ ഒറ്റക്കൊമ്പന്‍ കാണ്ടാമൃഗങ്ങളുടെ പുനരവതരണത്തിന് അനുയോജ്യമായ സ്ഥലമെന്ന് കണ്ടെത്തുകയായിരുന്നു.
ചെളി കൂടുതലുള്ള വനപ്രദേശങ്ങളോടുള്ള കാണ്ടാമൃഗങ്ങളുടെ അഭിനിവേശമാണ് ദുധ്‌വ തിരഞ്ഞെടുത്തതിന് പിന്നിലെ പ്രധാന കാരണം. 1984 ഏപ്രില്‍ 20 നാണ് അഞ്ചു ഒറ്റക്കൊമ്പന്‍ കാണ്ടാമൃഗങ്ങളെ മേഖലയില്‍ പുനരവതരിപ്പിച്ചത്. പിന്നീട് നേപ്പാള്‍ ഗവണ്‍മെന്റുമായുള്ള ധാരണപ്രകാരം 16 ആനകള്‍ക്ക് പകരം നാല് കുഞ്ഞന്‍ കാണ്ടാമൃഗങ്ങളെ ലഭിച്ചു. ആദ്യം പുനരവതരണത്തിന് 27 സ്‌ക്വയര്‍ കിലോമീറ്റര്‍ പ്രദേശമാണ് മാറ്റി വെച്ചിരുന്നതെങ്കില്‍ പിന്നീട് മറ്റൊരു 14 സ്‌ക്വയര്‍ കിലോമീറ്റര്‍ മേഖല കൂടി ലഭിച്ചു. നിലവില്‍ കാണ്ടാമൃഗങ്ങള്‍ക്കായുള്ള വന വിസ്തൃതി വര്‍ധിപ്പിക്കാനുള്ള ആക്ഷന്‍ പ്ലാന്‍ നടപ്പാക്കാനുള്ള ശ്രമങ്ങളിലാണ് വനം വകുപ്പെന്ന് ഫീല്‍ഡ് ഡയറക്ടര്‍ സജ്ഞയ് പതക് പറയുന്നു.
വടക്കുകിഴക്കന്‍ അസമിലെ കാസിരംഗ ദേശീയ ഉദ്യാനത്തിലായിരുന്നു ഏറിയ പങ്ക് വരുന്നവയും പുനരവതരണത്തിന് മുമ്പ് ഉണ്ടായിരുന്നത്. എന്നാല്‍ ഇന്ന് സ്ഥിതി മാറി. നിലവില്‍ 40 ഓളം എണ്ണമാണ് ടൈഗര്‍ റിസര്‍വിലുള്ളത്. അന്തര്‍ സംസ്ഥാന തലത്തില്‍ നടത്തിയ പുനരവതരണ പ്രവര്‍ത്തനങ്ങള്‍ ശരിയായ ദിശയിലായിരുന്നുവെന്നതിന്റെ സൂചന കൂടിയാണിത്.
ഇത്തവണ (2022) ഒറ്റക്കൊമ്പന്‍ കാണ്ടാമൃഗങ്ങളുടെ എണ്ണം തിട്ടപ്പെടുത്തുന്നതിനായി അസമില്‍ നിന്നും വേള്‍ഡ് വൈല്‍ഡ്ലൈഫ് ഫണ്ട് ഫോര്‍ നേച്വര്‍ വിദ്ഗധരെയും കൊണ്ടു വന്നിരുന്നു. 1,284 സ്‌ക്വയര്‍ കിലോമീറ്റര്‍ വിസ്തീര്‍ണമുള്ളതാണ് ദുധ്‌വ ടൈഗര്‍ റിസര്‍വ്. ഡ്രോണുകള്‍, സെന്‍സര്‍, ആനകള്‍ എന്നിവയുടെ സഹായം ഉപയോഗിച്ചാണ് ഇത്തവണത്തെ അംഗസംഖ്യ നിര്‍ണയം നടത്തിയത്. ചില പ്രദേശങ്ങളില്‍ കണക്കെടുപ്പ് സാധിച്ചില്ലെങ്കിലും 41 സ്‌ക്വയര്‍ കിലോമീറ്റര്‍ വ്യാപിച്ചു കിടക്കുന്ന 75 ശതമാനം ഒറ്റക്കൊമ്പന്‍ കാണ്ടാമൃഗങ്ങളുടെയും കണക്കെടുപ്പ് നടത്തി.
40 കാണ്ടാമൃഗങ്ങളില്‍ ഏഴ് ആണ്‍ കാണ്ടാമൃഗങ്ങളും 17 പെണ്‍ കാണ്ടാമൃഗങ്ങളുമാണുണ്ടായിരുന്നത്. ഒരു വയസ്സിനും മൂന്ന് വയസ്സിനുമിടയില്‍ പ്രായമുള്ള എട്ടു കുഞ്ഞന്‍ കാണ്ടാമൃഗങ്ങളെയും അംഗസംഖ്യാ നിര്‍ണയത്തില്‍ കണ്ടെത്തി. 2017 ലെ അംഗസംഖ്യ നിര്‍ണയത്തില്‍ 34 ഓളം വരുന്നവയെ കണ്ടെത്തിയിരുന്നു. കാണ്ടാമൃഗങ്ങളുടെ പ്രത്യുത്പാദന നിരക്ക് കുറവാണ്, ആദ്യത്തെ മൂന്ന് വര്‍ഷം വരെ കാണ്ടാമൃഗങ്ങളുടെ കുഞ്ഞുങ്ങള്‍ വന്യമൃഗങ്ങളില്‍ നിന്നും ഭീഷണിയും നേരിടുന്നുണ്ട്. 16 മുതല്‍ 18 മാസം വരെയാണ് കാണ്ടാമൃഗങ്ങളുടെ ഗര്‍ഭധാരണ സമയം.
നിലവില്‍ അസം, നേപ്പാള്‍ തുടങ്ങിയവിടങ്ങളില്‍ നിന്നുള്ള കാണ്ടാമൃഗങ്ങളാണുള്ളതെങ്കിലും പശ്ചിമ ബംഗാളില്‍ നിന്നു കൂടി കാണ്ടാമൃഗങ്ങളെ കൊണ്ടുവരാനുള്ള പദ്ധതികള്‍ നിലവില്‍ നടപ്പിലാക്കി കൊണ്ടിരിക്കുകയാണ്. കാണ്ടാമൃഗങ്ങള്‍ക്ക് അഞ്ചു വിഭാഗങ്ങളുണ്ടെങ്കിലും ഒറ്റക്കൊമ്പന്‍ കാണ്ടാമൃഗങ്ങളെ കൂടുതലായും കണ്ടു വരുന്നത് ഇന്ത്യ, നേപ്പാള്‍, ഭൂട്ടാന്‍ തുടങ്ങിയ രാജ്യങ്ങളിലാണ്. ഒരു കാലത്ത് സിന്ധു, ഗംഗ, ബ്രഹ്‌മപുത്ര തുടങ്ങിയ നദി തീരങ്ങളിലുണ്ടായിരുന്ന കാണ്ടാമൃഗങ്ങള്‍ കൊമ്പുകള്‍ക്കായി അനധികൃതമായി വേട്ടയാടപ്പെട്ടിരുന്നു. 2022 ലെ ഇന്റര്‍നാഷണല്‍ റൈനോ ഫൗണ്ടേഷന്റെ ആഗോള റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയിലും നേപ്പാളിലുമായി 4,014 കാണ്ടാമൃഗങ്ങളാണുള്ളത്. 2018 ലെ റിപ്പോര്‍ട്ടുമായി താരതമ്യപ്പെടുത്തുമ്പോള്‍ 426 എണ്ണത്തിന്റെ വര്‍ധനവ്.
Content Highlights: reintroduction gets its result, one horned rhinoceros from five to 40
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..