മുംബൈ: ലോക്‌സഭാതിരഞ്ഞെടുപ്പിൽ ഉദ്ധവ് താക്കറെക്കും ശരദ്പവാറിനും അനുകൂലമായ സഹതാപതരംഗം മഹാരാഷ്ട്രയിലുണ്ടെന്ന് എൻ.സി.പി (അജിത്പവാർ) വിഭാഗം നേതാവ് ഛഗൻ ഭുജ്ബൽ. 2014-ലും 2019-ലും വൻവിജയം നേടിയ എൻ.ഡി.എ.ക്ക്‌ ഇത്തവണ അത്ര എളുപ്പമായിരിക്കില്ലെന്ന് ഭുജ്ബൽ പറഞ്ഞു. ഒരു ടി.വി. ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

To advertise here,

എൻ.സി.പി.യെ പിളർത്തി അജിത് പവാറിനൊപ്പം പോയ നേതാവാണ് ഭുജ്ബൽ. ശിവസേനയിലെയും എൻ.സി.പി.യിലെയും പിളർപ്പുകളെത്തുടർന്ന് സംസ്ഥാനത്ത് പവാറിനും ഉദ്ധവിനും അനുകൂലമായി ഒരു സഹതാപതരംഗമുണ്ട്. ഈ നേതാക്കളുടെ റാലിയിലെ ജനപങ്കാളിത്തം അങ്ങനെ വിശ്വസിക്കാൻ തന്നെ പ്രേരിപ്പിക്കുന്നതായി ഭുജ്ബൽ പറഞ്ഞു.

എന്നിരുന്നാലും ജനങ്ങളുടെ വിശ്വാസം ഇപ്പോഴും നരേന്ദ്രമോദിയിലാണെന്നും അദ്ദേഹം ശക്തമായ സർക്കാർ രൂപവത്കരിക്കാൻ അവർ ആഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു .

ശരദ് പവാറിന്റെ മകൾ സുപ്രിയ സുലെയും അജിത് പവാറിന്റെ ഭാര്യ സുനേത്രയും തമ്മിൽ ബാരാമതിയിൽ മത്സരിക്കുന്നതിൽ തനിക്ക് സങ്കടമുണ്ട്. ഇത്രയുംവർഷമായി ഒരേവീട്ടിൽ ഒരുമിച്ചുതാമസിക്കുന്നവർ പോരടിക്കുന്നത് താൻ ഇഷ്ടപ്പെടാത്ത കാര്യമാണ്. ഇത് സംഭവിച്ചില്ലെങ്കിൽ വളരെ നല്ലതായിരുന്നുവെന്നും ഭുജ്ബൽ പറഞ്ഞു.