വിഴിഞ്ഞം: താലികെട്ട്‌ കഴിഞ്ഞ് ബന്ധുക്കൾക്കൊപ്പം സദ്യയും കഴിച്ച് വിഴിഞ്ഞത്തെ കല്യാണ മണ്ഡപത്തിൽ നിന്ന് നവവധു അപർണ ജി. നായർ നേരെ എത്തിയത് തന്റെ പൗരാവകാശം വിനിയോഗിക്കാനായിരുന്നു. വരൻ ബി.കെ. രാഹുലിന്റെ കൈപിടിച്ച് മുല്ലൂർ പനവിള ഗവ.യു.പി സ്‌കൂളിലെ പോളിങ് ബൂത്തിലേക്ക് കയറിയ അപർണ്ണയെ പോളിങ് ഓഫീസർ അകത്തേക്ക് ക്ഷണിച്ചു. തുടർന്ന് നടപടികൾ പൂർത്തിയാക്കി വോട്ട് രേഖപ്പെടുത്തി. 

To advertise here,

വോട്ടുചെയ്തശേഷം വരൻ രാഹുലിനൊപ്പം നിന്ന് മഷിപുരട്ടിയ തന്റെ വിരൽ ഉയർത്തിക്കാട്ടി. കഴിഞ്ഞ തവണ തനിക്ക് വോട്ടിടാനായില്ല. ഇക്കുറി വോട്ടിടേണ്ടത് കല്യാണ ദിവസവും. തന്റെ പൗരാവകാശം ഉപയോഗിക്കണമെന്ന് ഉറപ്പിച്ചിരുന്നു. ഇക്കാര്യം വരൻ രാഹുലിനോടും പറഞ്ഞിരുന്നു. തുടർന്നാണ് താലികെട്ടിനുശേഷം വോട്ടിടാനെത്തിയതെന്ന് അപർണ ജി.നായർ പറഞ്ഞു.
 
 വിഴിഞ്ഞം മുല്ലുർ മേലെ കുറ്റുവിളാകത്ത് വീട്ടിൽ പരേതനായ എസ് ഗോപകുമാറിന്റെയും എസ്.ശ്രീകുമാരിയുടെയും മകളാണ് അപർണ. മലയിൻകീഴ് മച്ചേൽ നന്ദനത്തിൽ ഭുവനേന്ദ്രൻ നായരുടെയും എൽ.കൃഷ്ണകുമാരിയുടെയും മകനാണ് വരൻ ബി.കെ രാഹുൽ. അമ്മ ശ്രീകുമാരിയും അടുത്ത ബന്ധുക്കൾക്കൊപ്പമാണ്  വെളളിയാഴ്ച ഉച്ചയ്ക്ക് രണ്ടോടെ സ്‌കൂളിലെത്തി വോട്ടുചെയ്ത് മടങ്ങിയത്.