കണ്ണൂര്‍: സിപിഐ(എം) കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ ആക്ടിങ് സെക്രട്ടറിയായി ടിവി രാജേഷിനെ നിയമിച്ചു. ജില്ലാ സെക്രട്ടറിയുടെ ചുമതല വഹിച്ചിരുന്ന എംവി ജയരാജന്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സാഹചര്യത്തിലാണ് ടിവി രാജേഷിന് ചുമതല നല്‍കിയത്. സിപിഎം ജില്ലാ കമ്മിറ്റി യോഗത്തിലാണ് തീരുമാനമായത്. മുന്‍ കല്ല്യാശ്ശേരി എംഎല്‍ എ ആണ് ടി.വി രാജേഷ്. 

To advertise here,

തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന പശ്ചാത്തലത്തില്‍ ജില്ലാ സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന രീതി സിപിഎമ്മിനില്ലെന്ന് എം വി ജയരാജന്‍ തന്നെ വ്യക്തമായിരുന്നു. ഇത്തവണ കണ്ണൂര്‍ ലോക്‌സഭാ മണ്ഡലം തിരിച്ചുപിടിക്കാന്‍ എല്‍ഡിഎഫ് എം വി ജയരാജനെ തന്നെ രംഗത്തിറക്കിയതോടെയാണ് പകരം ചുമതല കൈമാറാന്‍ തീരുമാനിച്ചത്‌.

എസ്എഫ്‌ഐ യിലൂടെയാണ് ടി.വി രാജേഷ്‌ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നത്. 2002-ല്‍ എസ്എഫ്‌ഐയുടെ സംസ്ഥാന സെക്രട്ടറിയായി. 2011-ലും 2016-ലും അദ്ദേഹം കല്ല്യാശ്ശേരി മണ്ഡലത്തില്‍ നിന്ന് നിയമസഭയിലേക്കെത്തി. 2016-ല്‍ നാല്‍പ്പതിനായിരത്തില്‍പരം ഭൂരിപക്ഷത്തിനാണ് അദ്ദേഹം എതിര്‍സ്ഥാനാര്‍ഥിയായ കോണ്‍ഗ്രസിന്റെ അമൃത രാമകൃഷ്ണനെ പരാജയപ്പെടുത്തിയത്. 

2019-ല്‍ അന്നത്തെ ജില്ലാ സെക്രട്ടറിയായിരുന്ന പി ജയരാജന്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിലേക്ക് മത്സരിക്കുന്ന പശ്ചാത്തലത്തിലാണ് എം വി ജയരാജന്‍ സെക്രട്ടറിയായത്. ജയരാജന്റെ കീഴില്‍
നടന്ന തദ്ദേശ തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞടുപ്പിലും കണ്ണൂരില്‍ ഇടതുപക്ഷം മികച്ച വിജയമാണ് കൈവരിച്ചത്‌.