തിരുവനന്തപുരം: സിപിഎമ്മിന്റെ സൈബർ പ്രചാരണങ്ങൾക്ക് നേതൃത്വം നൽകുന്ന എം.വി.നികേഷ് കുമാറിനെതിരെ പരോക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ രംഗത്ത്. തനിക്കെതിരെ ദിവസവും പത്ത് വ്യാജ പ്രചാരണ കാർഡുകൾ എകെജി സെന്ററിലിരുന്ന് അടിച്ചിറക്കുകയാണെന്നും ഒരു ഒറിജിനൽ കാർഡ് വരുന്നുണ്ടെന്നും സതീശൻ മുന്നറിയിപ്പ് നൽകി.

To advertise here,

'ഞാൻ പണം തട്ടിയെന്നാണ് വ്യാപകമായി പ്രചരണം നടത്തുകയാണ്. സി.പി.എമ്മിന്റെ ഒരാൾ അവിടെ ഇരുന്ന് എല്ലാ ദിവസവും പത്ത് കാർഡ് ഇറക്കുന്നുണ്ടല്ലോ. കെ.പി.സി.സിക്ക് സംഭാവനയായി ലഭിച്ച പണം ഞാൻ അടിച്ചു മാറ്റിയെന്നതാണ് കഴിഞ്ഞ ദിവസം ഇറക്കിയ ഒരു കാർഡ്.

പിണറായി വിജയൻ പാർട്ടി സെക്രട്ടറിയായി ഇരുന്ന 16 വർഷവും സി.പി.എം പിരിച്ച ഫണ്ടൊക്കെ അദ്ദേഹം വീട്ടിൽ കൊണ്ട് പോകുകയായിരുന്നോ? ഞാൻ നൂറു കോടി രൂപ കൊണ്ടു പോയെന്നാണ് പ്രചരിപ്പിക്കുന്നത്. എ.കെ.ജി സെന്ററിൽ നിങ്ങൾ ചുമതലപ്പെടുത്തിയിരിക്കുന്ന ഒരാളുടെ നേതൃത്വത്തിൽ എല്ലാ ദിവസവും പത്ത് കാർഡ് ഇറക്കുകയാണ്. അയാളോട് പറഞ്ഞേക്ക്, എല്ലാം കഴിയുമ്പോൾ അയാൾക്കെതിരെ ഒർജിനൽ കാർഡ് വരുന്നുണ്ടെന്ന്' സതീശൻ പറഞ്ഞു.