
ബിജെപിയുടെ 'ക്രിസ്ത്യൻ ഔട്ട്റീച്ച്' തന്ത്രത്തെയും പാർട്ടി സംസ്ഥാന നേതൃത്വത്തെയും രൂക്ഷമായി വിമർശിച്ച് ബിജെപി അനുഭാവിയും മുൻ ഡിജിപിയുമായ ടി.പി. സെൻകുമാർ. ബിജെപി തങ്ങളുടെ കോർ ഹിന്ദു വോട്ടുകൾ അവഗണിച്ച് ക്രൈസ്തവ വിഭാഗങ്ങളെ പ്രീണിപ്പിക്കാൻ ശ്രമിക്കുന്നത് തിരിച്ചടിയാകുമെന്ന് സെൻകുമാർ മാതൃഭൂമി ഡോട്ട്‌കോമിനോട് പറഞ്ഞു.
നേമത്ത് ബിജെപിക്ക് 50 ശതമാനത്തിലധികം വോട്ടുകളുണ്ടെന്നും ജയം ഉറപ്പായ മണ്ഡലമായതിനാലാണ് രാജീവ് ചന്ദ്രശേഖർ സ്വയം സ്ഥാനാർഥിത്വം പ്രഖ്യാപിച്ചതെന്നും സെൻകുമാർ പറഞ്ഞു. ഇത് തെറ്റായ പ്രവണതയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ തിരഞ്ഞെടുപ്പിൽ ബിജെപി മികച്ച പ്രകടനം നടത്തിയാൽ അതിന്റെ ക്രെഡിറ്റ് രാജീവ് ചന്ദ്രശേഖറിനുള്ളതല്ല എന്നും അദ്ദേഹം വ്യക്തമാക്കി. ക്രിസ്ത്യൻ വോട്ടുകൾ കൊണ്ട് മാത്രമല്ല തൃശ്ശൂരിൽ സുരേഷ് ഗോപി ജയിച്ചതെന്നും സെൻകുമാർ കൂട്ടിച്ചേർത്തു.
- രാജ്യസുരക്ഷയാണ് പ്രധാനം, പ്രശ്‌നം ഒരു വിഭാഗത്തിനു മാത്രം
ക്രിസ്ത്യൻ ഔട്‌റീച്ച് എന്നും പറഞ്ഞു രാജീവ് ചന്ദ്രശേഖർ അതിരുവിട്ടുപോയി. ഔട്ട്‌റീച്ച് എല്ലാവർക്കും ആവശ്യമാണ്. പക്ഷേ സ്വന്തം മൂല്യങ്ങൾ ഉപേക്ഷിച്ചു പോകുമ്പോഴാണ് പ്രശ്‌നം. അവർ പറയുന്നതെല്ലാം സമ്മതിച്ചു കൊടുക്കണം, അവർക്ക് മുന്നിൽ മുട്ടുകത്തി നിൽക്കണം എന്ന് പറയുമ്പോഴാണ് നമുക്ക് എതിർപ്പ് ഉണ്ടാകുന്നത്.
ഉദാഹരണത്തിന് എഫ്‌സിആർഎയുടെ ഉദ്ദേശം രാജ്യസുരക്ഷയാണ്. രാജ്യസുരക്ഷയുടെ പേരിൽ ഒരു കാര്യം ചെയ്യുമ്പോൾ അതിൽ ഒരു കൂട്ടർക്ക് മാത്രം പ്രശ്‌നമുണ്ടാകുന്നു. അവർക്ക് വേണ്ടി എഫ്‌സിആർഎ തൽക്കാലത്തേക്ക് മാറ്റിവെക്കാം എന്നൊക്കെ പറയുന്നത് ശരിക്കും തെറ്റായ ഒരു കാര്യമാണ്. അങ്ങനെയാണെങ്കിൽ രാജ്യസുരക്ഷ മാറ്റിവെക്കാൻ പറ്റുമോ. രാജ്യസുരക്ഷയുടെ പേരിൽ തന്നെയാണ് എഫ്‌സിആർഎ വരുന്നത്. ഓർഗനൈസേഷനുകൾക്ക് വരുന്ന ഫണ്ട് കൃത്യമായി വിനിയോഗിക്കുന്നു എന്ന് ഉറപ്പാക്കണം.
ഇത് ഏതെങ്കിലും ക്രിസ്ത്യൻ ഓർഗനൈസേഷനെ മാത്രമായിട്ട് ബാധിക്കുന്ന ഒരു സംഗതിയല്ല. ക്രിസ്ത്യൻ ആയാലും ഹിന്ദു ആയാലും മുസ്ലിം ആയാലും മറ്റ് ഏതെങ്കിലും വിധത്തിലുള്ള ഓർഗനൈസേഷൻ ആയാലും എഫ്‌സിആർഎയുടെ വന്ന് കഴിയുമ്പോൾ വരുന്ന ഫണ്ടുകളെ കുറിച്ചുള്ള ധാരണയുണ്ടാകും.
കൃത്യമായിട്ട് എത്ര രൂപയാണ് വരുന്നത്, ഏത് സോഴ്‌സിൽനിന്നാണ് വരുന്നത്, എന്ത് കാര്യത്തിനാണ് ഉപയോഗിക്കപ്പെടുന്നത് എന്നൊക്കെ വ്യക്തമാകും.
പണ്ട് 50% വരെയൊക്കെ അഡ്മിനിസ്‌ട്രേറ്റീവ് ആവശ്യങ്ങൾ എന്നും പറഞ്ഞ് ഉപയോഗിക്കുമായിരുന്നു. ഒരു 100 കോടി രൂപ ഫണ്ട് വരുകയാണെങ്കിൽ 50 കോടി രൂപ അഡ്മിനിസ്‌ട്രേറ്റീവ് ആവശ്യത്തിന് ഉപയോഗിച്ചു എന്നും പറഞ്ഞ് എഴുതി കൊടുത്താൽ മതിയല്ലോ. അനധികൃതമായിട്ടുള്ള സമ്പാദ്യങ്ങൾ ഉണ്ടാക്കാനായിട്ട് ഈ തുക ഉപയോഗിക്കാമായിരുന്നു. വിദേശത്തുനിന്ന് പൈസ അയക്കുന്ന ആളുകൾക്ക് ഈ ഫണ്ട് എങ്ങനെ ഉപയോഗിക്കുന്നു എന്ന് അറിയില്ല. ഫണ്ടുകൾ രാജ്യസുരക്ഷയെ ബാധിക്കുന്ന തരത്തിൽ ദുരുപയോഗം ചെയ്തിട്ടുണ്ട് എന്ന് കണ്ടെത്തിയിട്ടുണ്ട്.
- സംസ്ഥാന അധ്യക്ഷന്മാർ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് ശരിയല്ല, നേമത്ത് രാജീവ് മത്സരിച്ചത് വിജയിക്കുമെന്ന് ഉറപ്പായതിനാൽ
ഏത് പാർട്ടിയിൽ ആയാലും സംസ്ഥാന അധ്യക്ഷന്മാരായി ഇരിക്കുന്ന ആൾക്കാരൊക്കെ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് ശരിയല്ല. അവർ തിരഞ്ഞെടുപ്പിന് മേൽനോട്ടം വഹിക്കുകയാണ് ചെയ്യേണ്ടത്. ഇവർ മത്സരിക്കാൻ ഇറങ്ങുമ്പോൾ ഒരു മണ്ഡലത്തിലേക്ക് ചുരുങ്ങിപ്പോകുന്നു. ബാക്കിയുള്ളവർക്ക് വേണ്ടി വർക്ക് ചെയ്യാൻ സാധിക്കുന്നില്ല. രാജീവ് ചന്ദ്രശേഖർ നോക്കിയപ്പോൾ 55 ശതമാനത്തോളം വോട്ട് ലോക്‌സഭയിൽ കിട്ടിയിട്ടുണ്ട്. നേമത്ത് മത്സരിച്ചാൽ വിജയിക്കുമെന്ന് അദ്ദേഹത്തിന് മനസ്സിലായി. കോർ കമ്മിറ്റി കൂടുതൽ പോലും ചെയ്യാതെ അദ്ദേഹം സ്വയം സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചു. അതിനെ പിന്നെ എല്ലാവരും പിന്തുണച്ചു.
- ബിജെപിയുടെ വിജയത്തിന്റെ ക്രെഡിറ്റ് രാജീവ് ചന്ദ്രശേഖറിനുള്ളതല്ല
ഒരു മണ്ഡലത്തിൽ 50% മുകളിൽ വോട്ട് ലഭിച്ചാൽ, മറ്റു പാർട്ടികൾ തമ്മിൽ അലയൻസ് ഉണ്ടായാലും ആ സ്ഥാനാർഥിയെ തോൽപ്പിക്കാൻ സാധിക്കില്ല. അങ്ങനെ ഒരു സ്ഥലത്ത് ഉറപ്പായും രാജീവ് ചന്ദ്രശേഖർ ജയിക്കും. ഇത്തവണ ബിജെപിക്ക് സീറ്റുകൾ കുറച്ചു കൂടുതൽ ലഭിച്ചാലും അത് ഒരിക്കലും രാജീവ് ചന്ദ്രശേഖറിന്റെ പ്രവർത്തനം കൊണ്ടല്ല. വർഷങ്ങളായുള്ള പാർട്ടിയുടെ പ്രയത്‌നത്തിന്റെ ഫലമാണത്.
- കെ.എസ്. രാധാകൃഷ്ണനെ തൂക്കി എറിഞ്ഞു, കൈക്കൊള്ളുന്നത് അത്ഭുതപ്പെടുത്തുന്ന നടപടികൾ
എനിക്ക് അത്ഭുതം തോന്നിയ സംഭവം എന്തെന്നാൽ രാജീവ് ചന്ദ്രശേഖർ ചുമതലേറ്റതിന് പിന്നാലെ ഡോക്ടർ കെ.എസ്. രാധാകൃഷ്ണനെ അവഗണിച്ചു. ബിജെപിയിലെ ഏറ്റവും നല്ല പ്രാസംഗികനും ഏറ്റവും അറിവും പാണ്ഡിത്യവും ഉള്ള ഒരാളാണ് അദ്ദേഹം. കോർ കമ്മിറ്റിയിൽ അദ്ദേഹം ഉണ്ടായിരുന്നു. ധീവര സമുദായത്തിൽ നിന്നുള്ള അദ്ദേഹത്തെ ഇവർ തൂക്കി എറിഞ്ഞു. എന്തിനാണ് ഇത്തരം നടപടികൾ സ്വീകരിക്കുന്നത്?. ഇവിടെ ഒരു വലിയ പ്രശ്‌നം സമുദായിക പ്രതിനിധാനത്തിലും ഔട്ട്‌റീച്ചിലും ആണ്. ഉദാഹരണത്തിന്, വിശ്വകർമ കമ്മ്യൂണിറ്റിക്ക് കേരളത്തിൽ 4-5% ജനസംഖ്യയുണ്ട്. പക്ഷേ അവർക്കുള്ള രാഷ്ട്രീയ പ്രതിനിധാനം വളരെ കുറവാണ്. അവർക്ക് മത്സരിക്കാൻ ആരും സീറ്റ് നൽകുന്നില്ല. ഇത്തവണ ബിജെപി മൂന്ന് സീറ്റുകൾ നൽകിയെങ്കിലും, അതിൽ ജയിക്കാൻ സാധ്യതയുള്ള മണ്ഡലങ്ങൾ വളരെ കുറവായിരുന്നു. ഒരെണ്ണം നൽകിയത് ചാണ്ടി ഉമ്മനെതിരെ ആയിരുന്നു. തോൽക്കുമെന്ന് ഉറപ്പുള്ള മണ്ഡലം.
ഇത്തരത്തിലുള്ള കമ്മ്യൂണിറ്റികൾക്ക് ജയിക്കാവുന്ന മണ്ഡലങ്ങൾ നൽകിയാൽ, അവരിൽനിന്ന് കൂടുതൽ വോട്ടുകൾ നേടാൻ കഴിയും. എന്നാൽ ഇപ്പോഴത്തെ സമീപനം ചില വിഭാഗങ്ങളിലേക്കുള്ള ഔട്ട്‌റീച്ചിൽ മാത്രം ഒതുങ്ങുന്നു. ഔട്ട്‌റീച്ച് ശരിയായ മേഖലകളിൽ നടന്നിട്ടില്ല. ഔട്ട്‌റീച്ച് നടന്നിട്ടുണ്ടെങ്കിൽ ക്രിസ്ത്യൻ പ്രാധാന്യമുള്ള കോവളം , പാറശാല, നെയ്യാറ്റികര പോലുള്ള മണ്ഡലങ്ങളിൽ അതിന്റെ ഫലം കാണണം.
- സുരേഷ് ഗോപി വിജയിച്ചത് ക്രൈസ്തവ വോട്ടുകൾ മാത്രം നേടിയല്ല, പിന്തുണച്ചത് ഏറെയും സ്ത്രീകൾ
സുരേഷ് ഗോപിയുടെ വിജയം ക്രിസ്ത്യൻ വോട്ട് കൊണ്ടാണ് എന്ന് പറയുന്നത് ശരിയല്ല. തൃശ്ശൂർ ഒരു ക്രിസ്ത്യൻ കോൺസ്റ്റിറ്റിയൂൻസി അല്ല. ഏകദേശം 68% ഹിന്ദു വോട്ടർമാരുള്ള മണ്ഡലമാണ് അത്. സുരേഷ് ഗോപിക്ക് ലഭിച്ച വോട്ടുകളിൽ പ്രധാന പങ്ക് അദ്ദേഹത്തിന്റെ വ്യക്തിപരമായ ഇമേജിനും, ഫിലിം സ്റ്റാർ എന്ന ആകർഷണത്തിനും, സ്വന്തം പോക്കറ്റിൽനിന്ന് പണമെടുത്ത് ചെയ്ത സേവന പ്രവർത്തനങ്ങൾക്കും ആണ്. സ്ത്രീകൾ ഉൾപ്പെടെ നിരവധി ആളുകൾ അദ്ദേഹത്തിന്റെ വ്യക്തിത്വം കണക്കിലെടുത്താണ് വോട്ട് ചെയ്തത്. രാഷ്ട്രീയം നോക്കാതെ പല സ്ത്രീകളും വോട്ട് ചെയ്തു.
അതുകൊണ്ട്, മറ്റൊരാൾ അവിടെ മത്സരിച്ചാൽ അതേ ഫലം ഉണ്ടാകുമെന്ന് കരുതുന്നത് തെറ്റാണ്. അതിനാൽ, ഒരു പ്രത്യേക വിഭാഗത്തിന്റെ വോട്ട് കൊണ്ടാണ് വിജയം എന്ന് വിലയിരുത്തുന്നത് ശരിയായ സമീപനം അല്ല.
Content Highlights: TP Senkumar criticizes BJP for sidelining core Hindu voters in favor of Christian outreach., Claims Rajiv Chandrasekhar's candidacy in Nemom was opportunistic, not strategic., Argues that Suresh Gopi's 2026 victory was driven by personal image, not just community votes., Criticizes the removal of experienced leaders like Dr. KS Radhakrishnan from core committees., Advocates for better political representation for communities like Vishwakarma.
Published: 12 Apr 2026, 06:33 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented