അട്ടിമറി വിജയങ്ങളുടെ പരമ്പരയ്ക്ക് തന്നയാണ് പതിനാറാം നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനമത്തിന് സാക്ഷിയായത്. ശക്തരായ മത്സരാർഥികളെ തോൽപ്പിച്ച,് ചിലരെങ്കിലും എക്‌സിറ്റ് പോൾ ഫലങ്ങളെ കാറ്റിൽ പറത്തി, എന്തിന് പറയുന്നു സ്വന്തം മുന്നണിയെ പോലും ഞെട്ടിച്ചാണ് പലരും വിജയിച്ചത്. മന്ത്രിമാർ മുതൽ പ്രബല നേതാക്കൾ വരെയുള്ള പല വൻ മരങ്ങളെയും കടപുഴക്കിയാണ് ആ വിജയക്കൊടികൾ പാറിയത്.

To advertise here,

ഫാത്തിമ തഹ്ലിയ -പേരാമ്പ്ര

മുംസ്ലീം ലീഗിന്റെ വനിതാ സംഘടനയായ ഹരിതയുടെ സംഭവനയാണ് ഫാത്തിമ തഹ്ലിയ. ഇടതുപക്ഷ കോട്ടയായ പേരാമ്പ്രയിൽ നിന്നാണ് ഫാത്തിമ തഹ്ലിയയുടെ ജയം. എൽ.ഡി.എഫ് കൺവീനറും മുൻ മന്ത്രിയും സിറ്റിങ് എം.എൽ.എയും സിപിഎമ്മിന്റെ പ്രബല നേതാവുമായ ടി.പി രാമകൃഷ്ണനെയാണ് ഫാത്തിമ തഹ്ലിയ പരാജയപ്പെടുത്തിയത്. 5972 വോട്ടുകൾക്കായി ഫാത്തിമ തഹ്ലിയയുടെ വിജയം. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ കോഴിക്കോട് കോർപറേഷനിലേക്കും ഇവർ വൻ വിജയം നേടിയിരുന്നു. 

വി. കുഞ്ഞികൃഷ്ണൻ -പയ്യന്നൂർ

ഇടതുപക്ഷത്തിന്റെ ഉരുക്കുകോട്ടയായ പയ്യന്നൂരിൽ സിപിഎമ്മിനെ ഞെട്ടിച്ചാണ് കുഞ്ഞികൃഷ്ണന്റെ അട്ടിമറി വിജയം. സി.പി.എം മുൻ ജില്ലാകമ്മിറ്റി അംഗമായ വി.കുഞ്ഞികൃഷ്ണൻ യുഡിഎഫ് പാളയത്തിലെത്തിയാണ് മത്സരരംഗത്തേക്ക് ഇറങ്ങിയത്. സി.പി.എം സ്ഥാനാർഥി ടി.ഐ മധുസൂദനെയാണ് പരാജയപ്പെടുത്തിയത്. അതും 7487 വോട്ടുകൾക്ക്. രക്തസാക്ഷി ഫണ്ട് തട്ടിപ്പ് ആരോപിച്ചാണ് കുഞ്ഞികൃഷ്ണൻ പാർട്ടിയുമായി പിണങ്ങിയത്. അതേ കുഞ്ഞികൃഷ്ണൻ തന്നെയാണ് പാർട്ടിയെ തോൽപ്പിച്ചതും.

സന്ദീപ് വാര്യർ -തൃക്കരിപ്പൂർ

1977 മുതൽ ചുവപ്പ് കോട്ടയാണ് തൃക്കരിപ്പൂർ. ഇ.കെ നായനാരെയും ഒ.ഭരതനെയും ഒക്കെ നിയമസഭയിലേക്ക് എത്തിച്ച മണ്ഡലം. അതേ മണ്ഡലത്തിൽ നിന്നാണ് ബിജെപിയിൽ നിന്ന് കോൺഗ്രസിലെത്തിയ സന്ദീപ് വാര്യരുടെ ജയം. വി.പി.പി മുസ്തഫ എന്ന കരുത്തനെയാണ് സന്ദീപ് വാര്യർ തറപറ്റിച്ചത്. 4431 വോട്ടുകൾക്കാണ് സന്ദീപ് വാര്യരുടെ ജയം.

തവനൂർ - വി.എസ് ജോയി

മണ്ഡലരൂപീകരണം മുതൽ തവനൂർ ഇടതുകോട്ടയാണ്. കെ.ടി ജലീൽ എന്ന ഇടതുപക്ഷ സ്വതന്ത്രന്റെ കോട്ട. 2011 മുതൽ കെ.ടി ജലീൽ കാത്ത മണ്ഡലം. ആ കരുത്തനെ തോൽപ്പിച്ചാണ് വി.എസ് ജോയി നിയമസഭയിലേക്കുള്ള തന്റെ കന്നിവരവ് അറിയിച്ചത്. നിലവിൽ മലപ്പുറം ഡിസിസി പ്രസിഡന്റാണ്. 14647 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വി.എസ് ജോയിയുടെ ജയം. 2016-ൽ 17064 വോട്ടുകളുടെ വൻ ഭൂരിപക്ഷത്തിനാണ് കെ.ടി ജലീൽ നിയമസഭയിലെത്തി മന്ത്രിയായത്.

തളിപ്പറമ്പ് -ടി.കെ ഗോവിന്ദൻ

ചുവപ്പ് കോട്ടകൾ തകർന്നടിഞ്ഞ തിരഞ്ഞെടുപ്പിൽ തളിപ്പറമ്പും വീണു. പാർട്ടിയിലുണ്ടായ പടലപ്പിണക്കം ആളിക്കത്തിയതാണ് ഇടതുപക്ഷത്തെ വീഴ്ത്തിയത്. പി.കെ ശ്യാമളയുടെ സ്ഥാനാർഥിത്വത്തിൽ പ്രതിഷേധിച്ചാണ് ടി.കെ ഗോവിന്ദൻ പാർട്ടി വിട്ടത്. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ ഭാര്യയാണ് പി.കെ ശ്യാമള. അതുകൊണ്ടുതന്നെ പാർട്ടി പ്രമുഖന്റെ ഭാര്യ പാർട്ടി കോട്ടയിൽ തോറ്റത് ഇരട്ടി പ്രഹരമായി. 13306 വോട്ടിന്റെ മികച്ച ഭൂരിപക്ഷത്തിനാണ് ടി.കെ ഗോവിന്ദന്റെ ജയം.

എലത്തൂരിൽ വിദ്യാബാലകൃഷ്ണൻ

എ.കെ ശശീന്ദ്രൻ എന്ന എൽഡിഎഫ് മന്ത്രിസഭയിലെ ശക്തനെ തോൽപ്പിച്ചാണ് എലത്തൂർ കന്നിയങ്കത്തിൽ വിദ്യാബാലകൃഷ്ണൻ പിടിച്ചെടുത്തത്. 12162 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിദ്യാ ബാലകൃഷ്ണന്റെ ജയം. കോൺഗ്രസ് യുവജന പ്രസ്ഥാനങ്ങളിലൂടെയാണ് വിദ്യാ ബാലകൃഷ്ണൻ പൊതുപ്രവർത്തന രംഗത്ത് സജീവമായത്.

കൊടുങ്ങല്ലൂർ- ഒ.ജെ ജനീഷ്

ഇടത് ശക്തികേന്ദ്രമെന്ന് പൊതുവെ വിലയിരുത്തപ്പെടുന്ന കൊടുങ്ങല്ലൂരിൽ ഇത്തവണ ജനീഷ് ത്രിവർണക്കൊടി പാറിച്ചു. എൽ.ഡി.എഫ് സ്ഥാനാർഥി വി.ആർ സുനിൽകുമാറിനെ പരാജയപ്പെടുത്തിയാണ് ഒ.ജെ ജനീഷ് കൊടുങ്ങല്ലൂരിൽ കന്നിയങ്കത്തിൽ വിജയക്കൊടി നാട്ടിയത്. യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനായ ജനീഷ് ഹാട്രിക് വിജയം തേടിയിറങ്ങിയ സുനിൽകുമാറിനെ അട്ടിമറിക്കുകയായിരുന്നു. 8308 വോട്ടിനാണ് ജനീഷിന്റെ വിജയം.

കളമശ്ശേരി-അഡ്വ വി.ഇ അബ്ദുൾ ഗഫൂർ

കളമശ്ശേരിയിൽ കരുത്തനായ മന്ത്രി പി രാജീവിനെ അഡ്വ.വി.ഇ അബ്ദുൾ ഗഫൂർ അട്ടിമറിച്ചു. മുസ്ലീം ലീഗ് സ്ഥാനാർഥിയായ അബ്ദുൾ ഗഫൂർ മുൻ മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിന്റെ മകനാണ്. 16312 വോട്ടുകൾക്കാണ് അബ്ദുൾ ഗഫൂറിന്റെ വിജയം.

കോങ്ങാട് -കെ.തുളസി

ഇടതുകോട്ടയെന്ന് പൊതുവേ വിലയിരുത്തപ്പെടുന്ന മണ്ഡലമാണ് കോങ്ങാട്. സംസ്ഥാനത്തുടനീളം അലയടിച്ച ഇടതുവികാരം കോങ്ങാടും പ്രതിഫലിച്ചു. സിറ്റിങ് എം.എൽ.എ അഡ്വ കെ ശാന്തകുമാരിയെ പരാജയപ്പെടുത്തിയാണ് കെ തുളസിയുടെ ജയം. പാലക്കാട് എം.പി വി.കെ ശ്രീകണ്ഠന്റെ ഭാര്യകൂടിയാണ് തുളസി. ചേലക്കരയിൽ നിന്നും നിയമസഭയിലേക്കും, ആലത്തൂർ മണ്ഡലത്തിൽ നിന്നും ലോകസഭയിലേക്കും മുൻപ് മത്സരിച്ചു വിജയിച്ചിട്ടുള്ള തുളസിയുടെ കന്നി ജയമാണ് ഇത്തവണത്തേത്. 3706 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് തുളസിയുടെ ജയം.

പത്തനാപുരത്ത് ജ്യോതികുമാർ ചാമക്കാല

പത്തനാപുരത്ത് കരുത്തനായ മന്ത്രി ഗണേഷ് കുമാറിനെ ജ്യോതികുമാർ ചാമക്കാല മലർത്തിയടിച്ചു. യുഡിഎഫിലും എൽഡിഎഫിലുമായി അഞ്ചുതവണ ഗണേഷ്‌കുമാർ വിജയിച്ചു കയറിയ മണ്ഡലമാണ് പത്തനാപുരം. 2011-ൽ ഇതേ മണ്ഡലത്തിൽ മത്സരിച്ച ചാമക്കാല് ഗണേഷ് കുമാറിന്റെ ഭൂരിപക്ഷം പകുതിയായി കുറച്ചിരുന്നു. അന്നുമുതൽ മണ്ഡലത്തിൽ തുടർച്ചയായി പ്രവർത്തിച്ചാണ് ചാമക്കാല ഇക്കുറി വിജയം സ്വന്തമാക്കിയത്. 8310 വോട്ടുകൾക്കാണ് ജ്യോതികുമാർ ചാമക്കാലയുടെ വിജയം.

സേനാപതി വേണു -ഉടുമ്പൻ ചോല

യുഡിഎഫ് തരംഗത്തിൽ എം.എം മണിയുടെ ഉടുമ്പൻചോലയും തകർന്നു വീണു. കാൽനൂറ്റാണ്ട് കാലം ഇടതുകോട്ടയായി തുടർന്ന ഉടുമ്പൻചോല സേനാപതി വേണുവിന് മുമ്പിലാണ് അടിപതറുന്നത്. എൽ ഡി എഫ് സ്ഥാനാർഥി കെകെ ജയചന്ദ്രനെയാണ് സേനാപതി വേണു പരാജയപ്പെടുത്തിയത്.

 

2016 -ൽ എം.എം മണിയ്‌ക്കെതിരെ സേനാപതി വേണു ആയിരത്തോളം വോട്ടിന്റെ നേരിയ ഭൂരിപക്ഷത്തിൽ പരാജയപ്പെട്ടിരുന്നു. ജില്ലാ നേതൃത്വത്തെ തള്ളി എം.എം മണിയെ മത്സരിപ്പിക്കാതെ സംസ്ഥാന നേതൃത്വം കെ.കെ ജയചന്ദ്രനെ സ്ഥാനാർഥിയാക്കുകയായിരുന്നു.

ഏറ്റുമാനൂർ- നാട്ടകം സുരേഷ്

മന്ത്രി വി.എൻ വാസവന്റെ തട്ടകമായിരുന്നു ഏറ്റുമാനൂർ. തകരില്ലെന്ന് ഇടതുപക്ഷത്തിന് ഉറപ്പുള്ള മണ്ഡലങ്ങളിൽ ഒന്ന് അവിടെയാണ് കോൺഗ്രസ് സ്ഥാനാർഥി നാട്ടകം സുരേഷ് അട്ടിമറി വിജയം നേടുന്നത്. 19752 വോട്ടുകളുടെ മിന്നുന്ന ഭൂരിപക്ഷത്തിനാണ് നാട്ടകം സുരേഷിന്റെ ജയം.

ആറന്മുളയിൽ അബിൻ വർക്കി

ആറന്മുളയിൽ ആരോഗ്യമന്ത്രി വീണാ ജോർജ്ജിനും അടിപതറി. 17,000 വോട്ടിന്റെ വൻ ഭൂരിപക്ഷത്തിനാണ് കോൺഗ്രസ് യുവ നിരയിൽ കരുത്തനായ അബിൻവർക്കി വിജയിച്ചുകയറിയത്. വോട്ടെണ്ണലിന്റെ ആദ്യ ഘട്ടം മുതൽ ശക്തമായ ലീഡ് നിലനിർത്തിയാണ് അബിൻ വർക്കിയുടെ ജയം. നിലവിൽ യൂത്ത് കോൺഗ്രസ് അഖിലേന്ത്യ ജനറൽ സെക്രട്ടറിയാണ് അബിൻ വർക്കി.

വാമനപുരം -സുധീർഷാ പാലോട്

50 വർഷത്തെ വാമനപുരം കോട്ട തകർത്തെറിഞ്ഞാണ് സുധീർഷാ പാലോട് വിജയിച്ചത്.

ഡി.കെ മുരളീധരൻ നായർ എന്ന വാമനപുരത്തിന്റെ സിറ്റിങ് എം.എൽ.എയെ തോൽപ്പിച്ചാണ് സുധീർഷായുടെ ജയം. മണ്ഡലത്തിന്റെ പൊതു സ്വഭാവം കണക്കിലെടുക്കുമ്പോൾ വാമനപുരത്ത് അപ്രതീക്ഷിതമായിരുന്നു ഈ തോൽവി.

വാനപുരത്ത് വളർന്നുവരുന്ന യുവ നേതാവാണ് സുധീർഷാ. ജില്ലാപഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മികച്ച ഭൂരിപക്ഷത്തിന് അദ്ദേഹം വിജയിച്ചിരുന്നു.

ചടയമംഗലത്ത് എൻ.എൻ നസീർ

സിപിഎമ്മിന്റെ ഉറച്ച കോട്ടയായി അറിയപ്പെട്ടിരുന്ന മണ്ഡലമാണ് ചടയമംഗലം. സിറ്റിങ് എം.എൽ.എ ആയ ചിഞ്ചുറാണിയെ തോൽപ്പിച്ചാണ് യുഡിഎഫ് സ്ഥാനാർത്ഥി എം.എൻ നസീർ വിജയിച്ചത്. 7486 വോട്ടുകൾക്കാണ് നസീറിന്റെ വിജയം.

ആലപ്പുഴയിൽ എ.ഡി തോമസ്

പി.പി ചിത്തരഞ്ജനെ തോൽപ്പിച്ചാണ് എ.ഡി തോമസ് ജയന്റ് കില്ലറാകുന്നത്. പൊതു തിരഞ്ഞെടുപ്പിൽ ആദ്യമായ സ്ഥാനാർഥിയാകുന്ന തോമസ് 21015 വോട്ടുകളുടെ ശക്തമായ ഭൂരിപക്ഷത്തോടെയാണ് ഇടതിന്റെ ചുവപ്പ് കോട്ട തകർത്തത്.