ശ്മീരിന്റെ കനല്‍ത്തരിയായി മുതിര്‍ന്ന സി.പി.എം. നേതാവ് മുഹമ്മദ് യൂസുഫ് തരിഗാമിയുടെ വിജയം. തുടര്‍ച്ചയായ അഞ്ചാം തവണയാണ് പാര്‍ട്ടി കേന്ദ്ര കമ്മറ്റി അംഗം കൂടിയായ തരിഗാമി കശ്മീരിലെ കുല്‍ഗാം മണ്ഡലത്തില്‍നിന്ന് വിജയിക്കുന്നത്. തുടക്കം മുതല്‍ വ്യക്തമായ ലീഡോടെയാണ് തരിഗാമി വിജയിച്ച് കയറിയത്. ഇന്ത്യ സഖ്യത്തിന്റെ ഭാഗമായി നാഷണല്‍ കോണ്‍ഫ്രന്‍സിന്റെയും കോണ്‍ഗ്രസിന്റെയും പിന്തുണയോടു കൂടിയാണ് വിജയം.

To advertise here,

സ്വതന്ത്ര സ്ഥാനാര്‍ഥി സയര്‍ അഹമ്മദ് റെഷിയും പി.ഡി.പിയുടെ മുഹമദ് അമിന്‍ ധറുമായിരുന്നു പ്രധാന എതിരാളികള്‍. ജമാഅത്തെ ഇസ്ലാമിയെ നിരോധിച്ചതോടെ സ്വതന്ത്രനായി മത്സരത്തിനിറങ്ങിയ മുന്‍ നേതാവ് സയര്‍ അഹമ്മദ് റെഷിയാണ് രണ്ടാം സ്ഥാനത്തെത്തിയത്. 1996-ലാണ് കുല്‍ഗാമില്‍നിന്ന് തരിഗാമി ആദ്യമായി തിരഞ്ഞെടുക്കപ്പെട്ടത്. 2002, 2008, 2014 വര്‍ഷങ്ങളിലും ജയം ആവര്‍ത്തിച്ചു.സയര്‍ അഹമ്മദ് റെഷിക്ക് ബി.ജെ.പി. രഹസ്യ പിന്തുണ നല്‍കുകയാണെന്ന ആരോപണവും തരിഗാമി തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഉയര്‍ത്തിയിരുന്നു.

കശ്മീരിലെ കര്‍ഷക, തൊഴിലാളി സമരങ്ങളുടെ നേതൃത്വമാണ് 73-കാരനായ തരിഗാമി. ഇതിന്റെ ഭാഗമായി പലപ്പോഴും ജയില്‍വാസവും അനുഷ്ഠിക്കേണ്ടി വന്നിട്ടുണ്ട്. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞ 2019-ല്‍ തരിഗാമിയെ മാസങ്ങളോളം വീട്ടുതടങ്കലിലാക്കിയിരുന്നു. സുപ്രീം കോടതിയുടെ അനുമതിയോടെ സി.പി.എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി തരിഗാമിയെ വീട്ടിലെത്തി കണ്ടത് വലിയ വാര്‍ത്തയായിരുന്നു. പ്രത്യേക പദവി റദ്ദാക്കിയതിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ചിട്ടുള്ള തരിഗാമി കശ്മീരിലെ ഏറ്റവും പ്രധാനപ്പെട്ട പ്രതിപക്ഷ നേതാക്കളിലൊരാളാണ് വിലയിരുത്തപ്പെടുന്നത്.

placeholder
ഇ.എം.എസ്., സുര്‍ജിത്ത് എന്നിവരോടൊപ്പം തരിഗാമി

1949-ല്‍ കുല്‍ഗാമിലെ കര്‍ഷക കുടുംബത്തിലാണ് തരിഗാമിയുടെ ജനനം. ബന്ധുവും കശ്മീരിലെ പ്രധാനപ്പെട്ട കമ്മ്യൂണിസ്റ്റ് നേതാവുമായിരുന്ന അബ്ദുള്‍കരീം വാനിയുടെ സ്വാധീനമാണ് തരിഗാമിയെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലേക്ക് ആകര്‍ഷിച്ചത്. കര്‍ഷക- തൊഴിലാളി സമരങ്ങളിലൂടെ വളര്‍ന്നുവന്ന തരിഗാമിയുടെ വ്യക്തിത്വമാണ് ജമാഅത്തെ ഇസ്ലാമിക്ക് വലിയ സ്വാധീനമുള്ള കുല്‍ഗാമിനെ സി.പി.എം. കോട്ടയാക്കി മാറ്റിയത്. താഴ്‌വരയിലെ സാധാരണ കര്‍ഷക ജനതയുമായുള്ള ആത്മബന്ധവും ആരോപണങ്ങളൊന്നും തൊട്ടുതീണ്ടിയില്ലാത്ത പൊതുപ്രവര്‍ത്തന രീതിയുമാണ് അദ്ദേഹത്തെ ജനകീയനാക്കി മാറ്റിയത്. വിഘടനവാദ പ്രസ്ഥാനങ്ങള്‍ക്കെതിരെ എല്ലാ കാലത്തും ശക്തമായ നിലപാടെടുത്തിട്ടുള്ള തരിഗാമിയുടെ ജീവനു പലപ്പോഴും ഭീഷണി നേരിട്ടിട്ടുണ്ട്. അതുകൊണ്ടുതന്നെ സര്‍ക്കാര്‍ അനുവദിച്ച ഗണ്‍മാനൊപ്പമാണ് സഞ്ചാരം.