ഇറ്റാനഗര്‍: അരുണാചല്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ആധികാരിക വിജയം നേടിയ ബി.ജെ.പിക്ക് ഭരണത്തുടര്‍ച്ച. അറുപത് അംഗ നിയമസഭയാണ് സംസ്ഥാനത്തിന്റേത്. 46 മണ്ഡലങ്ങളില്‍ ബി.ജെ.പി. വിജയിച്ചു. കോണ്‍ഗ്രസ് ഒരു സീറ്റില്‍ ചുരുങ്ങി. ബാമെങ് മണ്ഡലത്തില്‍ മാത്രമാണ് കോണ്‍ഗ്രസിന് വിജയിക്കാനായത്. എതിരാളികളില്ലാത്തതിനാല്‍ വോട്ടെണ്ണലിനും മുന്‍പേ പത്ത് സീറ്റുകളില്‍ ബി.ജെ.പി. സ്ഥാനാര്‍ഥികള്‍ വിജയിച്ചതായി പ്രഖ്യാപിച്ചിരുന്നു. ഈ ആത്മവിശ്വാസത്തിലാണ് പാര്‍ട്ടി വോട്ടെണ്ണല്‍ ദിനത്തിലെത്തിയത്. 

To advertise here,

എന്‍.പി.പി. (നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി) അഞ്ച് സീറ്റിലും എന്‍.സി.പി മൂന്നു സീറ്റിലും പി.പി.എ. (പീപ്പിള്‍സ് പാര്‍ട്ടി ഓഫ് അരുണാചല്‍) രണ്ട് സീറ്റിലും വിജയിച്ചു. കോണ്‍ഗ്രസ് ഒരു സീറ്റിലും മൂന്നു മണ്ഡലങ്ങളില്‍ സ്വതന്ത്രരും വിജയിച്ചു. ദേശീയതലത്തില്‍ എന്‍.ഡി.എ. സഖ്യകക്ഷിയായ എന്‍.പി.പി. പക്ഷേ നിയമസഭാ തിരഞ്ഞെടുപ്പില്‍ തനിച്ചാണ് മത്സരിച്ചത്. 

മറ്റാരും പത്രിക സമര്‍പ്പിക്കാത്തതിനെ തുടര്‍ന്ന് നിലവിലെ മുഖ്യമന്ത്രി പേമ ഖണ്ഡു, ഉപമുഖ്യമന്ത്രി ചൊവ മേയിന്‍ തുടങ്ങിയ പത്തുപേരാണ് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നത്. അതിനാല്‍ അവശേഷിച്ച അന്‍പത് മണ്ഡലങ്ങളിലാണ് വോട്ടെണ്ണല്‍ നടന്നത്. നിലവിലെ നിയമസഭയുടെ കാലാവധി ജൂണ്‍ രണ്ടിന് പൂര്‍ത്തിയാകുന്ന പശ്ചാത്തലത്തിലാണ് ഞായറാഴ്ച വോട്ടെണ്ണല്‍ നിശ്ചയിച്ചത്. സംസ്ഥാനത്തെ രണ്ട് ലോക്സഭാ മണ്ഡലങ്ങളിലെ (അരുണാചല്‍ വെസ്റ്റ്, അരുണാചല്‍ ഈസ്റ്റ്) എന്നിവിടങ്ങളിലെ ഫലം ജൂണ്‍ നാലിന് അറിയാം. 

ദീര്‍ഘകാലം കോണ്‍ഗ്രസിന് മേല്‍ക്കയ്യുണ്ടായിരുന്ന സംസ്ഥാനമാണ് അരുണാചല്‍ പ്രദേശ്. എന്നാല്‍ 2016-ല്‍ അന്ന് കോണ്‍ഗ്രസിലായിരുന്ന പേമ ഖണ്ഡു, പാര്‍ട്ടിയുടെ 43 എം.എല്‍.എമാരുമായി ബി.ജെ.പിയിലേക്ക് കൂടുമാറി. ഇതോടെ സംസ്ഥാനത്ത് ബി.ജെ.പി. വേരുപിടിച്ച് വളരുകയും കോണ്‍ഗ്രസിന്റെ വേരറ്റുപോകാനും തുടങ്ങി.

2019-ലെ കക്ഷിനില: ബി.ജെ.പി.-41, ജെ.ഡി.യു.-7, എന്‍.പി.പി.-5, കോണ്‍ഗ്രസ്-4, പി.പി.എ.-1, സ്വതന്ത്രര്‍-2 . 

അറുപത് മണ്ഡലങ്ങളിലും ബി.ജെ.പിക്ക് സ്ഥാനാര്‍ഥികളുണ്ടായിരുന്നു. എന്നാല്‍, ഇക്കുറി വെറും 19 സീറ്റില്‍ മാത്രമാണ് കോണ്‍ഗ്രസ് മത്സരിച്ചത്. പത്തു സീറ്റില്‍ അഥവാ ആറിലൊന്ന് സീറ്റില്‍ എതിരില്ലാതെ വിജയിച്ചതിന്റെ ആത്മവിശ്വാസത്തില്‍ എത്തിയ ബി.ജെ.പി. വന്‍ വിജയത്തിലേക്ക് കുതിക്കുകയും ചെയ്തു. ബൊമഡില, ചൗഖാം, ഹായുലിയാംഗ്, ഇറ്റാനഗര്‍, മുക്തോ, റോയിങ്, സഗാലി, താലി, തലിഹ, സിറോ ഹപോലി എന്നീ മണ്ഡലങ്ങളിലാണ് ബി.ജെ.പി. എതിരില്ലാതെ വിജയം നേടിയത്. അജിത് പവാറിന്റെ എന്‍.സി.പി. 15 സീറ്റിലും പി.പി.എ. 11 സീറ്റിലുമാണ് വിജയിച്ചത്. എന്‍.പി.പി. 20 സീറ്റിലും ജനവിധി തേടി. ഏപ്രില്‍ 19-നായിരുന്നു അരുണാചല്‍ പോളിങ് ബൂത്തിലെത്തിയത്. 82.95 ശതമാനം പേരാണ് വോട്ടവകാശം വിനിയോഗിച്ചത്. 

പേമ ഖണ്ഡു തന്നെ മുഖ്യമന്ത്രിസ്ഥാനത്ത് തുടര്‍ന്നേക്കും. അങ്ങനെയെങ്കില്‍ ഇത് മൂന്നാംവട്ടമാണ് പേമ ഖണ്ഡു അരുണാചല്‍ പ്രദേശ് മുഖ്യമന്ത്രിസ്ഥാനത്ത് എത്തുന്നത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും അരുണാചല്‍ പ്രദേശ് മുന്‍മുഖ്യമന്ത്രിയുമായ ഡോര്‍ജി ഖണ്ഡുവിന്റെ മകനാണ് പേമ. ഡോര്‍ജിയുടെ മരണത്തിന് പിന്നാലെ നടന്ന ഉപതിരഞ്ഞെടുപ്പില്‍ വിജയിച്ചാണ് അദ്ദേഹം അധികാര രാഷ്ട്രീയത്തിലേക്ക് എത്തുന്നത്. മുന്‍പ് അരുണാചല്‍ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ സെക്രട്ടറിയായും തവാങ് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റായും പ്രവര്‍ത്തിച്ചിരുന്നു. 2016-ല്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രിയായിരുന്ന പേമ, പാര്‍ട്ടി വിടുകയും പിന്നീട് പീപ്പിള്‍സ് പാര്‍ട്ടി ഓഫ് അരുണാചലില്‍ ചേരുകയും ചെയ്തിരുന്നു. ഇതിന് ശേഷമാണ് അദ്ദേഹം ബി.ജെ.പിയിലെത്തുന്നത്.