തിരുവനന്തപുരം: സംസ്ഥാന സർക്കാർ എൻജിനിയറിങ് പ്രവേശന നടപടികൾ ആരംഭിച്ചെങ്കിലും ഹൈക്കോടതിവിധി ചോദ്യംചെയ്ത് കേരള സിലബസുകാർ തിങ്കളാഴ്ച സുപ്രീംകോടതിയെ സമീപിക്കും. റാങ്ക് പട്ടികയിലെ പത്തു വിദ്യാർഥികളുടെ പേരിലാവും ഹർജി.

To advertise here,

കേസിൽ അടിയന്തരവാദവും തീർപ്പും വേണമെന്ന് ഹർജിക്കാർ അഭ്യർഥിക്കും. ഈ വർഷത്തേക്ക് പ്ലസ് ടു മാർക്ക് പരിഗണിക്കുന്നത് ഒഴിവാക്കി, പ്രവേശന പരീക്ഷയിലെമാത്രം മാർക്കടിസ്ഥാനമാക്കി റാങ്ക് നിർണയിക്കണമെന്ന ആവശ്യം ഉന്നയിക്കും. റാങ്ക് പട്ടികയിൽ കേന്ദ്ര-കേരള സിലബസ് തർക്കം ഒഴിവാക്കാനും എഐസിടിഇ പ്രവേശനത്തിനായി നിർദേശിച്ച നിശ്ചിത സമയക്രമം പാലിക്കാനും ആവശ്യപ്പെടും.

റാങ്ക് പട്ടിക തയ്യാറാക്കുന്നതിൽ വിദ്യാർഥികൾക്ക് തുല്യനീതി ഉറപ്പാക്കുന്നില്ലെന്നാണ് ഹർജിക്കാരുടെ പ്രധാനപരാതി. മാർക്ക് സമീകരണത്തിനുള്ള പുതിയ ഫോർമുല അടിസ്ഥാനമാക്കിയുള്ള റാങ്ക് പട്ടിക അനുസരിച്ച് പ്രവേശനം നടത്തണം. അതിന് നിയമതടസ്സമുണ്ടെങ്കിലാണ് പ്രവേശനപരീക്ഷ അടിസ്ഥാനമാക്കി പ്രവേശനം നടത്താൻ ആവശ്യമുന്നയിക്കുന്നത്.

പ്രശ്നങ്ങൾ പരിഹരിച്ച് വരുംവർഷങ്ങളിൽ ശാസ്ത്രീയ ഫോർമുല നടപ്പാക്കാമെന്ന വാദത്തിലാണ് വിദ്യാർഥികൾ. മാർക്ക് സമീകരണത്തിന്റെ പേരിൽ 27 മാർക്കുവരെ കുറഞ്ഞ് വൻതോതിൽ റാങ്കിൽ പിന്തള്ളപ്പെട്ടത് അശാസ്ത്രീയമാണെന്ന് ഹർജിക്കാർ ചൂണ്ടിക്കാട്ടി.