തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസപരിഷ്‌കാരം രണ്ടുവർഷം പൂർത്തീകരിച്ചതോടെ, സംസ്ഥാനത്തെ കോളേജുകളിൽ 'മൂന്നുവർഷ ബിരുദം' ഈ മാസം ചരിത്രമാവും. രണ്ടുവർഷംമുൻപാണ് മുഴുവൻ സർവകലാശാലകളിലും നാലുവർഷ ബിരുദത്തിനു തുടക്കമായത്.

To advertise here,

തൊട്ടുമുൻപത്തെ വർഷം മൂന്നുവർഷ ബിരുദത്തിന് പ്രവേശനം നേടിയവരുടെ കാലാവധിയാണ് ഇപ്പോൾ പൂർത്തിയാവുന്നത്. ഈ അധ്യയനവർഷം മാർച്ചിൽ പൂർത്തിയാക്കി, വിദ്യാർഥികൾ പരീക്ഷയിലേക്കു കടക്കുന്നതോടെ, മൂന്നുവർഷ ബിരുദത്തിന് ഔദ്യോഗികമായി സമാപനമാവും.

നാലുവർഷബിരുദത്തിന്റെ അടുത്ത അധ്യയനവർഷത്തേക്കുള്ള ഏകീകൃത അക്കാദമിക് കലണ്ടർ തിങ്കളാഴ്ച പുറത്തിറക്കി. വിദ്യാർഥികളുടെ അന്തഃസർവകലാശാലാ മാറ്റമടക്കം പരിഗണിച്ചാണ് എല്ലാ സർവകലാശാലകളും ഏകീകൃത അക്കാദമിക് കലണ്ടറിന്റെ അടിസ്ഥാനത്തിൽ പ്രവർത്തിക്കണമെന്നു തീരുമാനിച്ചതെന്ന് അധികൃതർ വ്യക്തമാക്കി.

ഓണം, ക്രിസ്മസ് അവധി ഉൾപ്പെടെയുള്ളവ അക്കാദമിക് കലണ്ടറിന്റെ ഭാഗമാക്കി. ഒന്ന്, മൂന്ന്, അഞ്ച് സെമസ്റ്ററുകളുടെ പരീക്ഷകൾക്ക് കാമ്പസിൽത്തന്നെ മൂല്യനിർണയം നടത്തണമെന്നാണ് നിർദേശം.