കരുമാല്ലൂർ: സ്വർണമാല മോഷ്ടിച്ചെന്നാരോപിച്ച് സഹോദരനും ഭാര്യയും ചേർന്ന് യുവതിയെ ക്രൂരമായി മർദിച്ചെന്ന് പരാതി. സംഭവത്തിൽ ആലങ്ങാട് പോലീസ് കേസെടുത്തു. ആലങ്ങാട് കുന്നേൽ സ്വദേശിനി ജോമോളാണ് സഹോദരൻ ജോയ്സണും ഭാര്യയ്ക്കുമെതിരേ പരാതി നൽകിയത്.

To advertise here,

വീടിന്റെ അവകാശവിഹിതവുമയി ബന്ധപ്പെട്ട് ഇവർ തമ്മിൽ നേരത്തേ തർക്കമുണ്ട്. 1.5 ലക്ഷം രൂപ സഹോദരൻ ബലമായി കൈപ്പറ്റിയെന്നുള്ള പരാതി ഇവർ പോലീസിൽ നൽകിയിരുന്നു. പണം തിരികെ നൽകാമെന്ന് സഹോദരൻ സമ്മതിച്ചതിന്റെ അടിസ്ഥാനത്തിൽ പരാതി ഒത്തുതീർപ്പാക്കി. പക്ഷേ, പണം നൽകാത്തതിനെ തുടർന്ന് വീണ്ടും തർക്കമായി.

ഇതിനിടെ തന്റെ ഭാര്യയുടെ സ്വർണമാല എടുത്തെന്നാരോപിച്ച് ജോമോളെ ജോയ്സണും ഭാര്യയും ചേർന്ന് മർദിച്ചു. തുടർന്ന് വീട്ടിൽ പൂട്ടിയിട്ടു. ജോമോൾ ഈ വിവരം കൂട്ടുകാരി റെയ്നയെ അറിയിച്ചു. രക്ഷിക്കാനെത്തിയ റെയ്നയെയും മർദിച്ചതായാണ് പരാതിയിൽ പറയുന്നത്. പിന്നീട് മറ്റൊരു സുഹൃത്ത് പോലീസിൽ സംഭവം അറിയിക്കുകയായിരുന്നു.

ആലങ്ങാട് പോലീസെത്തിയാണ് ജോമോളെ വീട്ടിൽനിന്നും ഇറക്കിയത്. തുടർന്ന് ജോമോളും സുഹൃത്തും കരുമാല്ലൂർ ആശുപത്രിയിൽ ചികിത്സതേടി. ഇതിനിടെ ജോമോൾ മോഷ്ടിച്ചതായി പറയുന്ന മാല വീട്ടിൽനിന്നു തന്നെ കണ്ടെടുക്കുകയും ചെയ്തു. സംഭവത്തിൽ സഹോദരനെതിരേ കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ടെന്ന് ആലങ്ങാട് പോലീസ് പറഞ്ഞു.