തിരുവനന്തപുരം: കല്ലമ്പലത്ത് കള്ളനോട്ടുകളുമായി രണ്ടുപേര്‍ പിടിയില്‍. കരവാരം ആഴാംകോണം മുല്ലമംഗലം മേലേവിള പുത്തന്‍ വീട്ടില്‍ അശോക് കുമാര്‍(36) ആറ്റിങ്ങല്‍ കൊല്ലമ്പുഴ പാലസ് റോഡില്‍ വിജയാദവനില്‍ ശ്രീവിജിത്ത്(33) എന്നിവരെയാണ് പോലീസ് പിടികൂടിയത്. ഇവരില്‍നിന്ന് 110 കള്ളനോട്ടുകളും വ്യാജ നോട്ടുകള്‍ നിര്‍മിക്കുന്ന പ്രിന്ററും മറ്റു ഉപകരണങ്ങളും 44500 രൂപയുടെ യഥാര്‍ഥ കറന്‍സികളും പിടിച്ചെടുത്തു. 

To advertise here,

തിരുവനന്തപുരം റൂറല്‍ എസ്.പി. ദിവ്യ ഗോപിനാഥിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ വര്‍ക്കല ഡിവൈ.എസ്.പി. പി.നിയാസ്, കല്ലമ്പലം പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ഐ.ഫറോസ് എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് രണ്ടുപേരും പിടിയിലായത്. ഇവരുടെ വീടുകളില്‍നിന്നാണ് കള്ളനോട്ടുകളും പ്രിന്ററും പിടിച്ചെടുത്തത്. 

പ്രതികള്‍ക്ക് അന്തര്‍ സംസ്ഥാന കള്ളനോട്ട് വിതരണ സംഘങ്ങളുമായി ബന്ധമുണ്ടോയെന്നും ഇവര്‍ക്ക് മറ്റാരുടെയെങ്കിലും സാഹായം ലഭിച്ചിട്ടുണ്ടോ എന്നതും പോലീസ് പരിശോധിച്ചു വരികയാണ്. പ്രതികളില്‍നിന്ന് കണ്ടെടുത്ത യഥാര്‍ഥ കറന്‍സികള്‍ നോട്ടിരട്ടിപ്പിലൂടെ ലഭിച്ചതാണോ എന്നതും പോലീസ് അന്വേഷിക്കുന്നുണ്ട്. 

സബ് ഇന്‍സ്‌പെക്ടര്‍മാരായ ശ്രീലാല്‍ ചന്ദ്രശേഖരന്‍, അനില്‍കുമാര്‍ വിജയകുമാര്‍, അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ ശ്രീകുമാര്‍ സുനില്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ സുലാല്‍, ഹരിമോന്‍, ബിജു, സിവില്‍ പോലീസ് ഓഫീസര്‍മാരായ അജില്‍ , ആകാശ് , സുബിന്‍ ദേവ് ,അഖില്‍ , യാസിര്‍ എന്നിവരും അന്വേഷണസംഘത്തിലുണ്ട്.