താമരശ്ശേരി: വിദ്യാര്‍ഥി സംഘര്‍ഷത്തിനിടെ മര്‍ദനമേറ്റ് പത്താംക്ലാസ് വിദ്യാര്‍ഥി മുഹമ്മദ് ഷഹബാസ് (15) കൊല്ലപ്പെട്ട കേസില്‍ കുറ്റപത്രം സമര്‍പ്പിച്ച് താമരശ്ശേരി പോലീസ്. കോഴിക്കോട് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുമ്പാകെയാണ് പോലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. കുറ്റാരോപിതരുടെ ജാമ്യ ഹര്‍ജിയില്‍ തിങ്കളാഴ്ച വിധി പറയാനിരിക്കെയാണ് പോലീസ് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. 

To advertise here,

90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍ കുറ്റാരോപിതര്‍ക്ക് സ്വാഭാവികജാമ്യം ലഭിക്കുമെന്നിരിക്കെ, മേയ് 29-നകം കുറ്റപത്രം സമര്‍പ്പിക്കാനുള്ള ശ്രമത്തിലായിരുന്നു പോലീസ്. ആറ് വിദ്യാര്‍ത്ഥികളെ മാത്രം പ്രതികളാക്കിയാണ് കുറ്റപത്രം. ഗൂഢാലോചനയെക്കുറിച്ച് തുടരന്വേഷണം നടത്തുമെന്നും കുറ്റപത്രത്തിലുണ്ട്. ഫെബ്രുവരി 27-ന് നടന്ന ഏറ്റുമുട്ടലില്‍ സാരമായി പരിക്കേറ്റ് കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മാര്‍ച്ച് ഒന്നിന് പുലര്‍ച്ചെയാണ് ഷഹബാസ് മരണത്തിന് കീഴടങ്ങിയത്. 

ഷഹബാസിനെ മര്‍ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികളായ ആറ് സഹപാഠികളുടെ ജാമ്യഹര്‍ജികള്‍ ഹൈക്കോടതി അന്തിമവാദത്തിനായി തിങ്കളാഴ്ചത്തേക്ക് മാറ്റിയിരുന്നു. വെഴുപ്പൂര്‍ റോഡിലെ സ്വകാര്യ ട്യൂഷന്‍ സെന്ററില്‍ പഠിച്ചിരുന്ന ആറ് എസ്എസ്എല്‍സി വിദ്യാര്‍ഥികളാണ് കുറ്റാരോപിതര്‍. ഹര്‍ജിക്കാരുടേയും മറ്റു കക്ഷികളുടേയും പ്രധാനവാദങ്ങള്‍ പൂര്‍ത്തിയായെങ്കിലും നിയമപ്രശ്‌നങ്ങളില്‍ കൂടുതല്‍ വ്യക്തത വരുത്താനായി ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് ഹര്‍ജി മാറ്റുകയായിരുന്നു.

പ്രതികളെ ജാമ്യത്തില്‍വിട്ടാല്‍ ക്രമസമാധാന പ്രശ്നങ്ങള്‍ ഉണ്ടാകുമെന്നും അവരുടെ ജീവന്‍ അപകടത്തിലാകും എന്നുമുള്ള പ്രോസിക്യൂഷന്‍ വാദം പരിഗണിച്ചും പ്രതികള്‍ക്കെതിരായ ആരോപണം ഗൗരവമുള്ളതാണെന്ന് വിലയിരുത്തിയും നേരത്തേ ഇവര്‍ക്ക് ജാമ്യം നിഷേധിച്ചിരുന്നു. ട്യൂഷന്‍ സെന്ററിലുണ്ടായ യാത്രയയപ്പ് ചടങ്ങിലെ പ്രശ്‌നങ്ങള്‍ക്കൊടുവില്‍ സാമൂഹികമാധ്യമങ്ങളിലൂടെ പോര്‍വിളി ഉയര്‍ത്തി നടത്തിയ സംഘര്‍ഷത്തിനിടെ, ഒരുസംഘം വിദ്യാര്‍ഥികള്‍ ആസൂത്രിതമായി ഷഹബാസിനെ മര്‍ദിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്.