താമരശ്ശേരി: ഹൈവേ പട്രോളിങ്ങ് ഡ്യൂട്ടിക്കിടെ പോലീസിനുനേരെ അശ്ലീലവർഷം നടത്തുകയും പോലീസുകാരന്റ ഫോൺ തട്ടിപ്പറിച്ച് റോഡിൽ എറിഞ്ഞ് നശിപ്പിക്കുകയും ചെയ്ത സംഭവത്തിൽ യുവാവിനെ താമരശ്ശേരി പോലീസ് അറസ്റ്റു ചെയ്തു. താമരശ്ശേരി തച്ചംപൊയിൽ ഷാഹിദ് അലി (42)യുടെ പേരിലാണ് താമരശ്ശേരി പോലീസ് കേസെടുത്തത്. താമരശ്ശേരി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
മോട്ടോർ സൈക്കിളിൽ യാത്ര ചെയ്യുകയായിരുന്ന പ്രതിയുടെ ഫോട്ടോ പോലീസ് ഉദ്യോഗസ്ഥർ മൊബൈൽ ഫോണിൽ പകർത്തി എന്ന് ആരോപിച്ചാണ് പ്രതി പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചത്. ബാലുശ്ശേരി പോലീസ് സ്റ്റേഷനിലെ ഹോംഗാർഡ് പി ദിനേഷ്, ഹൈവേ പോലീസിലെ സീനിയർ സി.പി.ഒ സനോജ് കുമാർ എന്നിവരുടെ പരാതിയിലാണ് അറസ്റ്റ്.
കഴിഞ്ഞ ദിവസം രാവിലെ 11-ന് താമരശ്ശേരി പോലീസ് സ്റ്റേഷൻ പരിധിയിൽപ്പെട്ട ചീനിമുക്ക് എന്ന സ്ഥലത്ത് വെച്ചാണ് സംഭവം. ഹൈവേ പട്രോൾ വാഹനം നിർത്തി ഡ്രൈവർ ഫോണിൽ സംസാരിക്കുന്ന സമയം പ്രതി വാഹനത്തിനടുത്തേക്ക് വന്ന് പോലീസുകാരെ അസഭ്യം പറയുകയും സൈഡ് സീറ്റിൽ ഇരുന്ന ദിനേഷിന്റെ 25000 രൂപ വില വരുന്ന മൊബൈൽ ഫോൺ പിടിച്ചു വാങ്ങി റോഡിലെറിഞ്ഞ് പൊട്ടിച്ച് നാശനഷ്ടം വരുത്തുകയും ചെയ്യുകയായിരുന്നു.
വാഹനത്തിൽ നിന്നും പുറത്തിറങ്ങിയ പരാതിക്കാരനെ തടഞ്ഞു വെച്ച് കഴുത്തിന് പിടിക്കുകയും കൈകൊണ്ട് അടിച്ചും വലതു കൈത്തണ്ടയിൽ കടിച്ചും പരിക്കേൽപ്പിക്കുകയും ചെയ്തു. ഇത് തടയാൻ ശ്രമിച്ച എസ്. ഐ ദിനേശന്റെ നെയിം പ്ലേറ്റ് വലിച്ചു പൊട്ടിക്കുകയും ഡ്രൈവർ സിപിഒ മനോജ് കുമാറിന്റെ വലതു കൈ തിരിച്ചു പരിക്കേൽപ്പിക്കുകയും ചെയ്തിട്ടുണ്ട്.
ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയത് അടക്കമുള്ള വകുപ്പ് ചുമത്തിയാണ് കേസെടുത്തത്. പ്രതിയായ ഷാഹിദ് അലി ഡ്രൈവർ ജോലി ചെയ്തുവരുന്ന ആളാണ്. കൂടാതെ ഇയാൾ എംഡിഎംഎ ഉപയോഗിക്കാറുള്ളതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
Published: 10 Jul 2026, 11:18 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented