ബെംഗളൂരു: കുപ്രസിദ്ധ കുറ്റവാളികളായ സീരിയൽ റേപ്പിസ്റ്റ് എന്നറിയപ്പടുന്ന ഉമേഷ് റെഡ്ഡി, ഐഎസ്‌ഐഎസ്‌ ഭീകരനായ ജുഹാദ് ഹമീദ് ഷക്കീൽ മന്ന, സ്വർണക്കടത്ത് കേസിലെ പ്രതി തരുൺ രാജു തുടങ്ങിയ ജയിൽപ്പുള്ളികൾ ബംഗളൂരുവിലെ പരപ്പന അഗ്രഹാര ജയിലിൽ സുഖജീവിതം നയിക്കുന്നതായി റിപ്പോർട്ട്. ഇവർ ടെലിവിഷൻ കാണുന്നതിന്റേയും മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിന്റേയും ദൃശ്യങ്ങൾ പുറത്തുവന്നു.

To advertise here,

1996 മുതൽ 2022 വരെ നടത്തിയ 18 കൊലപാതകങ്ങൾക്കും 20 ബലാത്സംഗങ്ങൾക്കും ശിക്ഷിക്കപ്പെട്ട ഉമേഷ് റെഡ്ഡി ഒന്നിലധികം ഫോണുകളാണ് ജയിലിൽ ഉപയോഗിക്കുന്നത്. ഇയാൾ ഒരു മുൻ പോലീസ് കോൺസ്റ്റബിൾ കൂടിയാണ്. വധശിക്ഷയ്ക്കു വിധിക്കപ്പെട്ടിരുന്നെങ്കിലും 2022-ൽ സുപ്രീം കോടതി ഇത് പരോളില്ലാത്ത 30 വർഷത്തെ ജയിൽശിക്ഷയാക്കിയിരുന്നു.

 

ഇന്ത്യൻ മുജാഹിദീനുമായി ബന്ധമുള്ള, ഇന്ത്യയിലെ പ്രമുഖ ഐഎസ്‌ഐഎസ്‌ റിക്രൂട്ടർമാരിൽ ഒരാളായ മന്ന, കർശനമായ നിരീക്ഷണത്തിൽ കഴിയേണ്ടതായിരുന്നു.  ഫോണുകളുടെ ലഭ്യത, മറ്റ് തടവുകാർക്കുമേലുള്ള സ്വാധീനം, ജയിലിനു പുറത്തേക്കും ആശയവിനിമയം നടത്താനുള്ള സ്വാതന്ത്ര്യം എന്നിവയുൾപ്പെടെയുള്ള സൗകര്യങ്ങൾ ഇയാൾ ആസ്വദിക്കുകയാണെന്നാണ് റിപ്പോർട്ട്.

 

കന്നഡ നടി രാന്യ റാവു ഉൾപ്പെട്ട സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായ തരുൺ രാജു ജയിൽ കോംപൗണ്ടിൽ നടന്നുകൊണ്ട്‌ ഫോൺ ചെയ്യുന്നതും സെല്ലിൽ ഭക്ഷണം ഉണ്ടാക്കുന്നതും ദൃശ്യങ്ങളിൽ ഉണ്ട്. സംഭവത്തിൽ കർണാടക ജയിൽ വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.