
കൊല്ലം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് അറസ്റ്റിൽ. പ്രശാന്തിനെ കൊല്ലം പോലീസ് ക്ലബ്ബിലെത്തിച്ച് നടത്തിയ ചോദ്യംചെയ്യലിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കേസിൽ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്ത മുൻ ബോർഡ് അംഗം അഡ്വ. എ. അജികുമാറിനെയും ഉടനെ അറസ്റ്റ് ചെയ്തേക്കും.
ക്രൈം ബ്രാഞ്ച് എസ്പി എസ്. ശശിധരന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇരുവരെയും ചോദ്യം ചെയ്യുന്നത്. ഇന്ന് രാവിലെ തിരുവനന്തപുരം ഏണിക്കരയിലെ വീട്ടിൽ നിന്നാണ് പി.എസ്. പ്രശാന്തിനെ എസ്ഐടി കസ്റ്റഡിയിലെടുത്തത്. ഇതിനു പിന്നാലെയാണ് അജികുമാറിനെയും അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്.
തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടയിലാണ് കായംകുളം സ്വദേശിയായ അജികുമാറിനെ പോലീസ് സംഘം പിടികൂടിയത്. അറസ്റ്റ് ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് പ്രശാന്ത് നേരത്തെ തന്നെ ഫേസ്ബുക്കിലൂടെ സൂചിപ്പിച്ചിരുന്നു. ചോദ്യം ചെയ്യലിന് ശേഷം വൈദ്യപരിശോധന നടത്തി ഇരുവരെയും കോടതിയിൽ ഹാജരാക്കും.
ശബരിമലയിലെ ദ്വാരപാലക ശിൽപങ്ങളിൽ സ്വർണ്ണം പൂശാനായി പാളികൾ ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസിലേക്ക് അയച്ചതുമായി ബന്ധപ്പെട്ട ക്രമക്കേടിലാണ് ഇപ്പോഴത്തെ നടപടി. ഹൈക്കോടതി നിയോഗിച്ച സ്പെഷ്യൽ കമ്മീഷണറെയോ ദേവസ്വം ബെഞ്ചിനെയോ അറിയിക്കാതെയാണ് സ്വർണ്ണപ്പാളികൾ പുറത്തേക്ക് കൊണ്ടുപോയത് എന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്.
2019-ലോ അതിനു മുൻപോ നടന്ന വലിയ തോതിലുള്ള സ്വർണ്ണക്കൊള്ള മറയ്ക്കാൻ വേണ്ടിയാണ് 2025 കാലയളവിൽ പി.എസ്. പ്രശാന്ത് പ്രസിഡന്റായ ബോർഡ് ഇത്തരമൊരു നീക്കം നടത്തിയതെന്നാണ് എസ്ഐടി കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പറയുന്നത്.
എന്നാൽ 2019-ലെ കൊള്ള പുറത്തുകൊണ്ടുവന്നത് തങ്ങളുടെ ഭരണസമിതിയാണെന്നും നടപടിക്രമങ്ങളിൽ ഉണ്ടായ വീഴ്ച കേവലം സാങ്കേതികമാണെന്നുമാണ് പി.എസ്. പ്രശാന്തിന്റെ വാദം. ഈ വാദം അന്വേഷണ സംഘം തള്ളിക്കളയുകയായിരുന്നു.
മുൻപത്തെ അറസ്റ്റുകൾ ഈ കേസുമായി ബന്ധപ്പെട്ട് നേരത്തെ തന്ത്രി കണ്ഠരര് രാജീവര്, ദേവസ്വം ബോർഡ് മുൻ പ്രസിഡന്റുമാരായ പത്മകുമാർ, എൻ. വാസു തുടങ്ങിയവരെ ചോദ്യം ചെയ്യുകയും ചിലരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇവർ പിന്നീട് ജാമ്യത്തിലിറങ്ങി.
Content Highlights: Former Devaswom Board President PS Prashanth arrested by SIT. Investigation focuses on unauthorized movement of gold plates for Sabarimala idols. Advocate A. Ajikumar also taken into custody. SIT report alleges attempt to cover up 2019 gold theft during 2025 board tenure. Court appearance scheduled after medical examination.
Published: 23 Jul 2026, 11:52 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented