കണ്ണൂര്‍: ദുരൂഹതനിറഞ്ഞ പിണറായി കൂട്ടക്കൊലക്കേസിലെ ഏക പ്രതി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ആത്മഹത്യചെയ്തിട്ട് അഞ്ചുവര്‍ഷം പിന്നിടുമ്പോള്‍ കേസുതന്നെ ഇല്ലാതായി. തുടരന്വേഷണം എങ്ങുമെത്താതെ അവസാനിപ്പിച്ചു. ഏക പ്രതി ജീവിച്ചിരിപ്പില്ലെന്ന റിപ്പോര്‍ട്ട് തലശ്ശേരി കോടതിയില്‍ സമര്‍പ്പിച്ചാണ് കേസ് അവസാനിപ്പിച്ചത്.

To advertise here,

2018 ഓഗസ്റ്റ് 24-നാണ് പിണറായിയിലെ സൗമ്യ കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍വളപ്പിലെ കശുമാവിന്‍കൊമ്പില്‍ തൂങ്ങിമരിച്ചത്. കേസിലെ ഏക പ്രതി ആത്മഹത്യ ചെയ്തതോടെ അന്വേഷണം അവസാനിപ്പിച്ചതായി പിണറായി കൂട്ടക്കൊലയുടെ ചുരുളഴിച്ച അന്വേഷണ ഉദ്യോഗസ്ഥനായ ഇന്നത്തെ ക്രൈംബ്രാഞ്ച് എസ്.പി. പി.പി. സദാനന്ദന്‍ പറഞ്ഞു. ദുരൂഹത ബാക്കിയാണെങ്കിലും കേസുമായി മുന്നോട്ട് പോകാനാകില്ല-അദ്ദേഹം പറഞ്ഞു.

പിണറായി പടന്നക്കരയിലെ കല്ലടി വണ്ണത്താന്‍ വീട്ടില്‍ കുഞ്ഞിക്കണ്ണന്‍ (76), ഭാര്യ കമല (65), പേരക്കുട്ടികളായ ഐശ്വര്യ കിഷോര്‍ (എട്ട്), കീര്‍ത്തന (ഒന്നര) എന്നിവരാണ് ദുരൂഹസാഹചര്യത്തില്‍ മരിച്ചത്. കൊലപാതകത്തില്‍ കൂടുതല്‍ പ്രതികളുണ്ടെന്ന തോന്നല്‍ ബാക്കിയായാണ് കേസ് അവസാനിച്ചത്.

ദുരൂഹത നിറഞ്ഞ ഡയറിക്കുറിപ്പ്

കൊലപാതകത്തില്‍ മറ്റാര്‍ക്കോ പങ്കുണ്ടെന്ന രീതിയില്‍ മൂത്ത മകള്‍ ഐശ്വര്യയെ അഭിസംബോധന ചെയ്യുന്ന രീതിയിലാണ് സൗമ്യ ഡയറിക്കുറിപ്പ് എഴുതിയത്. കൊലപാതകത്തില്‍ പങ്കില്ലെന്നും അത് തെളിയിക്കുംവരെ അമ്മയ്ക്ക് ജീവിക്കണം. നീതിപീഠമാണ് ആശ്രയം. ഇതാണ് ഡയറിക്കുറിപ്പിലെ പ്രധാന വാചകങ്ങള്‍. എന്നാല്‍ സഹതടവുകാരോടും ജയില്‍ജീവനക്കാരോടും സൗമ്യ നടത്തിയ വെളിപ്പെടുത്തലുകള്‍ കുറ്റബോധം തോന്നിയ വ്യക്തിയുടെതായിരുന്നു.

ഡി.ഐ.ജി.യുടെ അന്വേഷണ റിപ്പോര്‍ട്ട്

സൗമ്യയുടെ ആത്മഹത്യയില്‍ ജയില്‍ അധികൃതര്‍ക്ക് വീഴ്ചപറ്റിയതായി ജയില്‍ ഡി.ജി.പി.യുടെ അന്വേഷണ റിപ്പോര്‍ട്ടിലുണ്ട്. സൗമ്യ അരമണിക്കൂര്‍ മാറിനിന്നിട്ടും ജയിലധികൃതര്‍ അറിഞ്ഞില്ല. സഹതടവുകാരിയുടെ സാരി കൈക്കലാക്കിയത് എങ്ങനെയെന്നും ചോദ്യം ഉയരുന്നു. ഇത്രയും ഗൗരവമുള്ള കേസിലെ പ്രതി സെല്ലില്‍ ഇരുന്ന് ഡയറിക്കുറിപ്പുകള്‍ എഴുതിയത് ഉദ്യോഗസ്ഥര്‍ അറിഞ്ഞില്ല. ഡയറി പരിശോധിച്ചിരുന്നുവെങ്കില്‍ മാനസികനിലയെക്കുറിച്ച് സൂചന ലഭിക്കുമായിരുന്നു.

തുടര്‍ക്കഥയായ മരണങ്ങള്‍

2012 സെപ്റ്റംബര്‍ ഒന്‍പതിനാണ് സൗമ്യയുടെ മകള്‍ ഒന്നരവയസ്സുള്ള കീര്‍ത്തന മരിച്ചത്. ഛര്‍ദിയും അപസ്മാരവുമായിരുന്നു. 2018 ജനുവരി 31-ന് മറ്റൊരു മകള്‍ ഐശ്വര്യ കിഷോറും മരിച്ചു. ഛര്‍ദിയെ തുടര്‍ന്നായിരുന്നു മരണം. 43-ാം ദിവസം അമ്മ കമലയെ ഛര്‍ദിയും വയറുവേദനയുമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാലാം ദിവസം കമലയും മരിച്ചു.

37 -ാം ദിവസം അച്ഛന്‍ കുഞ്ഞിക്കണ്ണനും ഛര്‍ദിയെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ മരിച്ചു. അവസാനം മരിച്ചയാളുടെ ശരീരത്തില്‍ എലിവിഷം കണ്ടെത്തിയതിനെ തുടര്‍ന്ന് അന്നത്തെ ഡിവൈ.എസ്.പി. പി.പി. സദാനന്ദന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷത്തിനൊടുവിലായിരുന്നു സൗമ്യ നടത്തിയ കൊലപാതകമാണിതെല്ലാമെന്ന് തെളിഞ്ഞത്.