കൊച്ചി: ആറ് ദിവസം മാത്രം പ്രായമായ കുഞ്ഞിനെ വിറ്റ് മാതാപിതാക്കൾ. കുഞ്ഞുങ്ങൾ ഇല്ലാത്ത കടുങ്ങല്ലൂർ സ്വദേശിനിയായ അമ്പത്തിയഞ്ചുകാരിക്കാണ് കുഞ്ഞിനെ വിൽക്കാനായി ശ്രമം നടത്തിയത്. പോലീസിന്റെ സമയോചിതമായ ഇടപെടലിൽ, പോലീസ് പിടിയിലായ മാതാപിതാക്കളെ വിശദമായി ചോദ്യംചെയ്തതിലൂടെയാണ് കുഞ്ഞിനെ വിറ്റ വിവരം പുറത്തുവന്നത്. കുഞ്ഞിനെ രക്ഷപ്പെടുത്തി കളമശ്ശേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ചയാണ് സംഭവം.
കുഞ്ഞിന്റെ മാതാവിന്റെ പരിചയക്കാരിയായ കടുങ്ങല്ലൂർ സ്വദേശിനിക്കാണ് കുഞ്ഞിനെ വിറ്റത്. കുഞ്ഞിനെ അവർ സ്വീകരിച്ചില്ലെങ്കിൽ കൊന്നുകളയുമെന്നാണ് മാതാപിതാക്കൾ കടുങ്ങല്ലൂർ സ്വദേശിനിയോട് പറഞ്ഞതെന്നും അതേസമയം, കുഞ്ഞിനെ വിൽക്കുന്നതിന് പിന്നിൽ പണമിടപാടുകൾ നടന്നിട്ടില്ലെന്നും കളമശ്ശേരി സി ഐ മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.
ഇക്കഴിഞ്ഞ മാസം 26-നാണ് കളമശ്ശേരി മെഡിക്കൽ കോളേജിൽ ആലുവ സ്വദേശിയായ യുവതി പ്രസവത്തിനായി അഡ്മിറ്റായത്. ഇവർ വിവാഹിതയും രണ്ട് മക്കളുടെ അമ്മയുമാണ്. ഭർത്താവുമായി അകന്നുകഴിയുകയായിരുന്നു ഇരുവരും. ഇതിനിടെയാണ് പങ്കാളിയായ ജോൺ തോമസുമായി സൗഹൃദത്തിലാകുന്നത്. ഇയാളും വിവാഹിതനും മൂന്ന് മക്കളുടെ പിതാവുമാണ്. ഇയാളിൽ നിന്നും ഗർഭിണിയായ വിവരം വീട്ടുകാരിൽനിന്നടക്കം മറച്ചുവെച്ചിരിക്കുകയായിരുന്നു.
പ്രസവത്തോടെ കുഞ്ഞിനെ ഉപേക്ഷിക്കാനായിരുന്നു തീരുമാനം. തുടർന്നാണ് മെഡിക്കൽ കോളേജിൽനിന്ന് ഡിസ്ചാർജ് ആയതിനുശേഷം കുഞ്ഞിനെ മറ്റൊരു സ്ത്രീക്ക് വിൽക്കാൻ തീരുമാനിച്ചത്. ഇക്കാര്യം യുവതിയുടെ മറ്റൊരു സുഹൃത്ത് പോലീസിനെ അറിയിക്കുകയായിരുന്നു.
തുടർന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് പുലർച്ചെ മൂന്ന് മണിയോടെ യുവതിയും പങ്കാളിയും പിടിയിലാകുന്നത്. തുടർന്ന് നടത്തിയ വിശദമായ ചോദ്യംചെയ്യലിലാണ് കുഞ്ഞിനെ വിറ്റ വിവരം പുറത്തറിയുന്നത്. സംഭവത്തിൽ കുഞ്ഞിനെ ഉപേക്ഷിക്കൽ, ജുവനൈൽ ജസ്റ്റിസ് ആക്ട് എന്നീ വകുപ്പുകൾ ചേർത്ത് കുഞ്ഞിന്റെ പിതാവിന്റേയും മാതാവിന്റേയും പേരിൽ കേസ് എടുത്തതായി കളമശ്ശേരി സിഐ മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.
പിടിയിലായ കുഞ്ഞിന്റെ പിതാവിനെ പോലീസ് റിമാൻഡ് ചെയ്തു. പ്രസവിച്ചതിന്റെ ശാരീരിക അസ്വസ്ഥതകൾ ഉള്ളതിനാൽ മാതാവിനെ മഹിളാമന്ദിരത്തിൽ പാർപ്പിച്ചിരിക്കുകയാണ്. കുഞ്ഞിനെ അടുത്ത ദിവസംതന്നെ സിഡബ്ല്യൂസിക്ക് കൈമാറിയേക്കും.
Content Highlights: Kerala couple sold their 6-day-old baby to a childless woman. Police intervened, rescued the infant
Published: 03 Aug 2025, 09:48 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented