തിരുവനന്തപുരം: പാങ്ങോട് സൈനിക ക്യാമ്പിൽനിന്നു മോഷണംപോയ ആനക്കൊമ്പുകൾ സ്വാതന്ത്ര്യലബ്ധിക്കുമുൻപ് തിരുവിതാംകൂർ സർക്കാർ സൈന്യത്തിനു കൈമാറിയതാണെന്നാണ് കരുതുന്നത്.

To advertise here,

പിന്നീട് വനം ഉൾപ്പെടെയുള്ള സർക്കാർ വകുപ്പുകൾ പിടിച്ചെടുക്കുന്ന ആനക്കൊമ്പ്, മാൻകൊമ്പ് പോലുള്ളവ ഇത്തരത്തിൽ സൈന്യത്തിനു കൈമാറാറുണ്ട്. ഇവ പാങ്ങോട് സൈനിക ക്യാമ്പിലുൾപ്പെടെ സൂക്ഷിച്ചിട്ടുണ്ട്. ഇവയുടെ സുരക്ഷിതത്വംകൂടി കണക്കിലെടുത്താണ് ഇങ്ങനെ ചെയ്തിരുന്നത്. ഇതാണ് ഇപ്പോൾ മോഷണംപോയത്.

ബുധനാഴ്ച രാത്രിക്കും വ്യാഴാഴ്ച രാവിലെ 9 മണിക്കുമിടയിലാണ് ആനക്കൊമ്പുകൾ നഷ്ടമായത്. സംഭവത്തിൽ പട്ടാളത്തിന്റെ സംഘവും അന്വേഷണം നടത്തുന്നുണ്ട്.

ഇവന്റ് മാനേജ്മെന്റ് സംഘം പാർട്ടിക്കുവേണ്ടി കൊണ്ടുവന്ന സാധനങ്ങൾ കൊണ്ടുപോകുന്നതിനു മറ്റും അതിഥിത്തൊഴിലാളികൾ ഉൾപ്പെടെയുള്ളവർ എത്തിയിരുന്നു. പാർട്ടിക്കുശേഷം സ്റ്റേജ് അഴിച്ചുമാറ്റുന്നതിനിടെ ഇവരിൽ ആരെങ്കിലും മനഃപൂർവമോ അല്ലാതെയോ ആനക്കൊമ്പുകൾകൂടി ഉൾപ്പെടുത്തിയതാണോ എന്ന സംശയവുമുണ്ട്.

മോഷണം നടന്നത് പ്രധാന വളപ്പിനു പുറത്ത്

പാങ്ങോട് ക്യാമ്പും പരിസരവും കനത്ത സുരക്ഷാവലയത്തിലാണെങ്കിലും പാർട്ടി നടന്ന ഹാൾ പ്രധാന വളപ്പിനു പുറത്തായതിനാൽ പരിശോധനകൾ അത്ര കർശനമല്ല. എന്നാലും സാധാരണക്കാർക്ക് അപ്രാപ്യമായ മേഖലയിൽ ഇത്തരത്തിലുള്ള മോഷണം നടന്നത് അധികൃതരെ ഞെട്ടിച്ചു.

ആയുധധാരികളായ സൈനികർ കാവൽനിൽക്കുന്ന പട്ടാള ക്യാമ്പിലാണ് മോഷണം ഉണ്ടായിരിക്കുന്നത്. ഇവിടേക്ക് കയറുമ്പോഴും പുറത്തേക്കിറങ്ങുമ്പോഴും കർശന പരിശോധനകളുമുണ്ടാകാറുണ്ട്. ഇവരുടെ കണ്ണുവെട്ടിച്ച് സാമാന്യം വലുപ്പമുള്ള ആനക്കൊമ്പ് കടത്തിക്കൊണ്ടുപോകുക അത്ര എളുപ്പമല്ല.

അതുകൊണ്ടുതന്നെയാണ് ഇവന്റ് മാനേജ്മെന്റ് സംഘത്തിന്റെ സാധനങ്ങളുടെ കൂട്ടത്തിലാകാം ആനക്കൊമ്പുകൾ കടത്തിയെതെന്ന് സംശയം ബലപ്പെടുന്നത്.