രാജ്‌കോട്ട്: രാജ്‌കോട്ടിലെ ഒരു പ്രസവ ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗത്തില്‍ വിവിധ പരിശോധനകള്‍ക്ക് വിധേയരായ സ്ത്രീകളുടെ ദൃശ്യങ്ങള്‍ അശ്ലീല (പോണ്‍) വെബ്‌സൈറ്റുകളിലടക്കം വില്‍പ്പനയ്‌ക്കെത്തിയ സംഭവത്തില്‍ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍. രാജ്കോട്ടിലെ പായല്‍ മെറ്റേണിറ്റി ഹോമിലെ ഗൈനക്കോളജി വിഭാഗത്തിലെത്തിയ സ്ത്രീകളുടെ ദൃശ്യങ്ങളാണ് സിസിടിവി സംവിധാനം ഹാക്ക് ചെയ്ത് ഹാക്കര്‍മാര്‍ കൈക്കലാക്കിയത്.

To advertise here,

ആശുപത്രിയിലെ ഡിജിറ്റല്‍ സുരക്ഷയിലെ വീഴ്ചയാണ് ഹാക്കര്‍മാര്‍ക്ക് ദൃശ്യങ്ങള്‍ ലഭിക്കാന്‍ കാരണമായതെന്നാണ് അന്വേഷണ റിപ്പോര്‍ട്ട്. ആശുപത്രിയിലെ സിസിടിവി സംവിധാനത്തിന് നല്‍കിയ അതി ദുര്‍ബലമായ പാസ്‌വേഡാണ് ദൃശ്യങ്ങള്‍ പ്രചരിക്കാനിടയാക്കിയത്. സിസിടിവി സംവിധാനം ഉപയോഗിക്കാന്‍ അതീവ സുരക്ഷയുള്ള ശക്തമായ പാസ്‌വേഡ് നല്‍കേണ്ടുന്നതിന് പകരം 'admin123' എന്ന ഡിഫോള്‍ട്ട് പാസ്‌വേഡാണ് ആശുപത്രിയുടെ സാങ്കേതിക വിഭാഗം അധികൃതര്‍ ഉപയോഗിച്ചതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി.

ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് ആശുപത്രി ദൃശ്യങ്ങള്‍ അശ്ലീല സൈറ്റുകളിലും ടെലഗ്രാം ഗ്രൂപ്പുകളിലും വില്‍പ്പനയ്‌ക്കെത്തിയതായി വിവരം ലഭിക്കുന്നത്. സെര്‍വര്‍ ഹാക്ക് ചെയ്യപ്പെട്ടതാണെന്ന് ആശുപത്രി അധികൃതര്‍ പരാതിപ്പെട്ടിരുന്നു. സംഭവത്തില്‍ ചിലരെ ഫെബ്രുവരിയില്‍ തന്നെ അറസ്റ്റ് ചെയ്‌തെങ്കിലും ദൃശ്യങ്ങള്‍ ജൂണ്‍ മാസം വരെ ടെലിഗ്രാം ഗ്രൂപ്പുകളില്‍ വില്‍പ്പനയ്‌ക്കെത്തിയിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം, ഈ പ്രസവാശുപത്രിയുടെ സിസിടിവി ഡാഷ്ബോര്‍ഡ് ഇന്ത്യയിലുടനീളം ഹാക്ക് ചെയ്യപ്പെട്ട 80 എണ്ണത്തില്‍ ഒന്നുമാത്രമാണെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുള്ളത്. ഡല്‍ഹി, പുണെ, മുംബൈ, നാസിക്, സൂറത്ത്, അഹമ്മദാബാദ് എന്നിവിടങ്ങളിലെ സ്ഥാപനങ്ങളും ഹാക്ക് ചെയ്യപ്പെട്ടവയില്‍ ഉള്‍പ്പെടുന്നു.

പായല്‍ മെറ്റേണിറ്റി ഹോമിലേതുള്‍പ്പെടെ ഹാക്ക് ചെയ്യപ്പെട്ട മിക്ക സ്ഥലങ്ങളിലേയും സിസിടിവി ഡാഷ്ബോര്‍ഡിന്റെ പാസ്‌വേഡ് 'admin123' എന്നായിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരം. ഇതോടെ സിസിടിവി സെര്‍വറുകളിലേക്ക് എളുപ്പം പ്രവേശിക്കാന്‍ ഹാക്കര്‍മാര്‍ക്കായി.