ന്യൂഡല്‍ഹി: പ്രണയബന്ധം തകർന്നതിനേത്തുടർന്ന് ഡൽഹിയിൽ 18-കാരി തൂങ്ങിമരിച്ച നിലയിൽ. ഡല്‍ഹിയിലെ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്ന യുവതിയെയാണ് വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ബന്ധുവുമായിട്ടുള്ള പ്രണയവും പിന്നീടുള്ള പ്രണയതകര്‍ച്ചയുമാണ് ആത്മഹത്യയ്ക്ക് കാരണമായതെന്നാണ് കുടുംബം ആരോപിക്കുന്നത്.

To advertise here,

മാതാപിതാക്കളും സഹോദരങ്ങളും പുറത്തുപോയ സമയത്താണ് യുവതി തൂങ്ങിമരിച്ചത്. വൈകുന്നേരം, പ്രീതി അമ്മയെ വിളിച്ച് താന്‍ കുറച്ച് ചപ്പാത്തി ഉണ്ടാക്കിയിട്ടുണ്ടെന്നും വീട്ടില്‍ തിരിച്ചെത്തിയാല്‍ അത് കഴിക്കണമെന്നും പറഞ്ഞിരുന്നു. തിരിച്ചെത്തിയ വീട്ടുകാർ പ്രീതിയെ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു.

രണ്ടുവര്‍ഷം മുന്‍പ് പ്രീതിയുടെ കുടുംബം ഒരു ചടങ്ങിൽ പങ്കെടുക്കുന്നതിനായി സ്വന്തം ഗ്രാമത്തിലേക്ക് പോയിരുന്നു. അവിടെ വെച്ച് അകന്ന ബന്ധത്തിലുള്ള യുവാവിനെ പരിചയപ്പെടുകയും പിന്നീട് ഇത് പ്രണയമായി തീരുകയുമായിരുന്നു. പിന്നീട് ഇവര്‍ രഹസ്യവിവാഹം നടത്തുകയും ചെയ്തെന്നാണ് റിപ്പോർട്ട്.

പ്രീതിയുടെ മരണശേഷം പ്രീതിയുടെ സുഹൃത്തുക്കളിലൊരാള്‍ പുറത്തുവിട്ട സ്‌ക്രീന്‍ ഷോട്ടുകളിലൂടെയാണ് പ്രണയം പുറത്തറിയുന്നത്. ഇയാളെ ഭര്‍ത്താവെന്ന് പ്രീതി അഭിസംബോധന ചെയ്യുന്നത്. റിങ്കുജി എന്നാണ് ഇയാളുടെ പേര് സേവ് ചെയ്തിരിക്കുന്നത്. പ്രീതിയുടെ നെറുകില്‍ സിന്ദൂരം ചാര്‍ത്തുന്നതിന്റെ ഫോട്ടോയും പുറത്ത് വന്നിട്ടുണ്ട്.

പ്രീതി അതിസുന്ദരിയാണെന്നും മറ്റൊരാള്‍ ഇഷ്ടപ്പെട്ടാല്‍ താന്‍ എന്തുചെയ്യുമെന്ന് ഇയാള്‍ ചോദിച്ചതിന്‍റെ പേരിൽ കഴിഞ്ഞ മാസം പ്രീതി തലമൊട്ടയടിച്ചുവെന്നും കുടുംബം പറയുന്നു. ഇയാള്‍ പ്രണയബന്ധത്തിൽനിന്ന് പിൻമാറിയതാണ് പ്രീതി കടുംകൈ ചെയ്യാൻ കാരണമായതെന്നാണ് കുടുംബത്തിന്‍റെ ആരോപണം. പ്രീതിയുടെ സാമൂഹിക മാധ്യമ പോസ്റ്റുകളില്‍ കടുത്ത മാനസിക പ്രയാസത്തിലൂടെയാണ് കടന്നുപോവുന്നതെന്ന സൂചനയുണ്ടായിരുന്നെന്നും അവർ പറയുന്നു.

മരിക്കുന്നതിനു മുമ്പ് പ്രീതി തനിക്കായി പിസ്സയും ശീതളപാനീയവും ഓര്‍ഡര്‍ ചെയ്തിരുന്നുവെന്നാണ്‌ റിപ്പോര്‍ട്ട്. അമ്മയെ വിളിച്ച ശേഷം പ്രീതി കാമുകനെ വിളിച്ചെങ്കിലും യാതൊരു പ്രതികരണവും ലഭിച്ചില്ലെന്ന് പ്രീതിയുടെ ഫോണ്‍ റെക്കോര്‍ഡുകള്‍ വ്യക്തമാക്കുന്നു. പ്രീതി മരിച്ചിട്ട് 10 ദിവസത്തിലധികം കഴിഞ്ഞിട്ടും ഇയാൾക്കെതിരേ യാതൊരു നടപടിയും എടുത്തിട്ടില്ലെന്നും കുടുംബം ആരോപിക്കുന്നു.