തിരുവനന്തപുരം: അമ്പലംമുക്ക് വിനീത കൊലക്കേസിലെ പ്രതി രാജേന്ദ്രൻ തമിഴ്‌നാട്ടിൽ നടത്തിയ മൂന്ന് കൊലപാതകക്കേസുകളിൽ 10 വർഷത്തിനുശേഷമാണ് തമിഴ്‌നാട് പോലീസ് കുറ്റപത്രം സമർപ്പിച്ചത്.
എന്നാൽ വിനീത കൊലക്കേസിൽ മൂന്നുവർഷം കൊണ്ട് വിധി നടപ്പാക്കാൻ കേരള പോലീസിനു സാധിച്ചു. തമിഴ്‌നാട്ടിൽ പ്രതിക്ക് ജാമ്യം ലഭിക്കാനും കേരളത്തിലേക്കു കടന്ന് മറ്റൊരു കൊലപാതകം നടത്താനും തമിഴ്‌നാട് എസ്ബിസിഐഡി പോലീസിന്റെ നടപടി വഴിയൊരുക്കിയെന്നാണു വിലയിരുത്തുന്നത്.
വെള്ളമഠം സ്വദേശി തിരുനെൽവേലിയിൽ കസ്റ്റംസ് ഉദ്യോഗസ്ഥനായ സുബ്ബയ്യ (58), ഭാര്യ വസന്തി (52), മകൾ അഭിശ്രീ (13) എന്നിവരെയാണ് രാജേന്ദ്രൻ ഒറ്റദിവസം കൊലപ്പെടുത്തിയത്. 2014 ഡിസംബർ 19-ന് രാത്രിയാണ് സംഭവം. ഓഹരിവിപണിയിൽ പണം മുടക്കിയ രാജേന്ദ്രന് ലക്ഷങ്ങളുടെ നഷ്ടമുണ്ടായി.
സുബ്ബയ്യയുടെ കുടുംബവുമായി അടുപ്പമുണ്ടായിരുന്ന രാജേന്ദ്രൻ കുടുംബത്തെ വകവരുത്തിയശേഷം പണാപഹരണം നടത്താനാണ് ഉദ്ദേശിച്ചത്. തന്റെ കൈയ്യിൽ 35 ലക്ഷം രൂപയുണ്ടെന്നും ഇത് മുപ്പന്തലിനു സമീപം ഒളിപ്പിച്ചിരിക്കുകയാണെന്നും ഇയാൾ സുബ്ബയ്യയെ ധരിപ്പിച്ചു. പണമെടുക്കാൻ സുബ്ബയ്യയുടെ ബൈക്കിൽ പോയ രാജേന്ദ്രൻ അയാളെ കുത്തിക്കൊല്ലുകയായിരുന്നു. പിന്നീട് വീട്ടിലെത്തിയ പ്രതി പുറത്തേക്കുവന്ന വസന്തിയെ കുത്തിക്കൊലപ്പെടുത്തി.
ശബ്ദം കേട്ടെത്തിയ മകൾ അഭിശ്രീയെ കാലിൽ തൂക്കി നിലത്തടിച്ചു. പിന്നീട് കുത്തിക്കൊല്ലുകയായിരുന്നു. വീട്ടിൽനിന്ന് ഒരു സ്വർണമാലയും ഇയാൾ മോഷ്ടിച്ചിരുന്നു.
ഇതിനുശേഷം സമീപത്തെ കനാലിലേക്കു ചാടിയ പ്രതി മൂന്നുകിലോമീറ്ററോളം ദൂരം നീന്തി മറ്റൊരിടത്തേക്കു പോയി. നാലുദിവസം കഴിഞ്ഞാണ് ആരുവാമൊഴി പോലീസ് ഇയാളെ പിടികൂടിയത്. കേസിൽ മറ്റുപ്രതികളുണ്ടെന്ന സംശയം വസന്തിയുടെ ബന്ധുക്കൾ ഉന്നയിച്ചിരുന്നു.
തുടർന്നാണ് കേസ് സിബിസിഐഡിക്ക് കൈമാറിയത്. അന്വേഷണത്തിൽ പ്രതി രാജേന്ദ്രൻ മാത്രമാണെന്നു കണ്ടെത്തിയിരുന്നു.
2024-ലാണ് പോലീസ് കോടതിയിൽ കുറ്റപത്രം നൽകിയത്. ഒരു വിചാരണയും നടന്നിരുന്നു. ഈ സമയം കേരളത്തിൽ തടവിലായിരുന്ന പ്രതിയെ നാഗർകോവിൽ കോടതിയിൽ എത്തിച്ചിരുന്നു.
ഇരയെ നിശ്ശബ്ദരാക്കുന്ന കൊലപാതകരീതി
തിരുവനന്തപുരം: നിലവിളിക്കാൻപോലും അനുവദിക്കാതെ ഇരയെ വളരെപ്പൈട്ടന്നു നിശ്ശബ്ദരാക്കുന്ന കൊലപാതകരീതിയാണ് പ്രതി രാജേന്ദ്രന്റേത്. പിന്നിലൂടെ എത്തുന്ന പ്രതി ഇരയുടെ സ്വനപേടകം തകർത്ത് ശബ്ദം പുറത്തുവരാത്തവിധം കഴുത്തിൽ ആഴത്തിൽ മുറിവേൽപ്പിക്കും. പിന്നീട് കത്തികൊണ്ടു തുടരെ കുത്തി കൊലപ്പെടുത്തും.
ഇരയുടെ സ്വനപേടകം തകർക്കുന്നത്ര ആഴത്തിലുള്ള മുറിവാണ് മരണകാരണമായതെന്ന് തമിഴ്‌നാട് വെള്ളമഠം സ്വദേശി സുബ്ബയ്യൻ, ഭാര്യ വാസന്തി, മകൾ അഭിശ്രീ എന്നിവരുടെ മൃതദേഹം പോസ്റ്റ്േമാർട്ടം ചെയ്ത് െഫാറൻസിക് വിദഗ്‌ധൻ ഡോ. രാജമുരുഗൻ വിനീത കേസിൽ കോടതിയിൽ മൊഴിനൽകിയിരുന്നു. വിനീതയുടെ പോസ്റ്റ്മോർട്ടം നടത്തിയ െഫാറൻസിക് വിദഗ്‌ധ ഡോ. സരിതയും സമാനരീതിയിലുള്ള മൊഴിയാണ് നൽകിയത്. മൃതദേഹം മറയ്ക്കുന്നതും ഒരേ രീതിയിലാണ്. സുബ്ബയ്യനെ കൊലപ്പെടുത്തി കുറ്റിക്കാട്ടിൽ ഉപേക്ഷിച്ച പ്രതി ചപ്പുചവറുകൾകൊണ്ട് മൃതദേഹം മൂടിയിട്ടു. തുടർന്ന് വാസന്തിയെയും അഭിശ്രീയെയും കൊലപ്പെടുത്തിയശേഷം വാസന്തിയുടെ സാരി ഉപയോഗിച്ച് രണ്ടു മൃതദേഹങ്ങളും മൂടിയിട്ടശേഷമാണ് അവിടെനിന്നു കടന്നത്.
വിനീതയെ കൊലപ്പെടുത്തിയ പ്രതി സമീപത്തുണ്ടായിരുന്ന ഫ്ളക്‌സ് ബോർഡുകൊണ്ട് മൃതദേഹം മൂടി. സുബ്ബയ്യനിൽനിന്ന് ഒരുപവൻ മോതിരമാണ് കവർന്നതെങ്കിൽ വിനീതയിൽനിന്നു കവർന്നത് നാലരപ്പവൻ തൂക്കമുള്ള സ്വർണമാലയായിരുന്നു.
Content Highlights: chargesheet have been filed against rajendran after ten years
Published: 25 Apr 2025, 08:02 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented