കരിവെള്ളൂര്‍(കണ്ണൂര്‍): വിവാഹപ്പിറ്റേന്ന് വരന്റെ വീട്ടില്‍നിന്ന് വധുവിന്റെ 30 പവന്‍ ആഭരണം മോഷണം പോയതായി പരാതി. പലിയേരിയിലെ കെഎസ്ഇബി മുന്‍ ഓവര്‍സിയര്‍ ചൂരക്കാട്ട് മനോഹരന്റെ വീട്ടിലാണ് സംഭവം. മനോഹരന്റെ മകന്‍ എ.കെ. അര്‍ജുന്റെ ഭാര്യ ആര്‍ച്ച എസ്. സുധി അലമാരയില്‍ സൂക്ഷിച്ച 40 പവനിലധികം ആഭരണങ്ങളില്‍ 30 പവനാണ് കാണാതായത്.

To advertise here,

അര്‍ജുനും കൊല്ലം തെക്കെവിളയിലെ ആര്‍ച്ചയും മേയ് ഒന്നിനാണ് വിവാഹിതരായത്. അന്ന് രാത്രി ആഭരണങ്ങള്‍ മുഴുവന്‍ പെട്ടികളിലാക്കി കിടപ്പുമുറിയിലെ അലമാരയില്‍ സൂക്ഷിച്ചു. രണ്ടാം തീയതി രാത്രി എട്ടരയോടെ വരന്റെ ബന്ധുക്കളെ കാണിക്കാനായി പെട്ടി തുറന്നപ്പോഴാണ് ആഭരണങ്ങള്‍ നഷ്ടപ്പെട്ടതായി അറിഞ്ഞത്. രണ്ട് പെട്ടികളിലായുണ്ടായിരുന്ന മാല, വള തുടങ്ങിയവയാണ് കാണാതായത്. വജ്രാഭരണങ്ങളും പണവും രണ്ട് ബാഗുകളിലായുണ്ടായിരുന്നുവെങ്കിലും നഷ്ടപ്പെട്ടില്ല. വീടിന്റെ വാതിലോ അലമാരയോ തകര്‍ത്ത ലക്ഷണമില്ല.

അര്‍ജുനും ആര്‍ച്ചയും തിരുവനന്തപുരത്ത് ഐടി ജോലിക്കാരാണ്. കണ്ണൂരില്‍നിന്നുള്ള ഡോഗ് സ്‌ക്വാഡും ഇന്‍സ്‌പെക്ടര്‍ സിന്ധുവിന്റെ നേതൃത്വത്തിലുള്ള ഫൊറന്‍സിക് വിദഗ്ധരും സ്ഥലത്ത് പരിശോധന നടത്തി. പോലീസ് നായ വീടിന്റെ ചുറ്റുപാടും കറങ്ങി ഗേറ്റിനു സമീപം പോയി നിന്നു. പയ്യന്നൂര്‍ എസ്‌ഐ മനോജ്, പ്രിന്‍സിപ്പല്‍ എസ്‌ഐ യദുകൃഷ്ണന്‍ എന്നിവര്‍ സ്ഥലത്തെത്തി.