ചെങ്ങന്നൂർ: പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ചതിന് കോടതി ശിക്ഷിച്ച പ്രതിയെ 21 വർഷത്തിനുശേഷം പിടികൂടി. ചെറിയനാട് ചെറുവല്ലൂർ കളരിക്കൽ വീട്ടിൽ മുഹമ്മദ് നൂഹ് (64) ആണ് വെൺമണി പോലീസിന്റെ പിടിയിലായത്. 1999 ഓഗസ്റ്റ് 22-നായിരുന്നു സംഭവം. കൊല്ലകടവ് ജങ്ഷനിൽ ട്രാഫിക് പോയിന്റ് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥന്റെ യൂണിഫോം വലിച്ചുകീറുകയും ദേഹോപദ്രവം ഏൽപ്പിക്കുകയും കൈവിരലുകൾ കടിച്ചുമുറിക്കുകയും ചെയ്തുവെന്നാണ് കേസ്. ചെങ്ങന്നൂർ മജിസ്‌ട്രേറ്റ്‌ കോടതി പ്രതിയെ മൂന്നുമാസം തടവുശിക്ഷയ്ക്ക് വിധിച്ചിരുന്നതാണ്.

To advertise here,

എന്നാൽ, ഇയാൾ കോടതിവിധിക്കെതിരേ ഹൈക്കോടതിയിൽ അപ്പീൽ സമർപ്പിക്കുകയും ഒളിവിൽ പോകുകയുമായിരുന്നു. ഇയാൾക്കെതിരേ കോടതി വാറന്റ്‌ പുറപ്പെടുവിച്ചതിനെത്തുടർന്ന് ചെങ്ങന്നൂർ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ജെ. സന്തോഷ് കുമാറിന്റെ മേൽനോട്ടത്തിൽ വെൺമണി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പി. രാജേഷിന്റെ നേതൃത്വത്തിൽ ഇയാളെ കണ്ടെത്തുന്നതിനായി പ്രത്യേകസംഘത്തെ നിയോഗിച്ചിരുന്നു.

മാസങ്ങളായി നടത്തിയ അന്വേഷണത്തെത്തുടർന്ന് ചിറയിൻകീഴ് ഭാഗത്തുനിന്ന്‌ കഴിഞ്ഞദിവസമാണ് അറസ്റ്റുചെയ്തത്. ‘വെൺമണി പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ഡി. രതീഷ് ബാബു, സീനിയർ സിവിൽ പോലീസ് ഓഫീസർ വി. ജയരാജ്, സിവിൽ പോലീസ് ഓഫീസർമാരായ എസ്. പ്രവീൺ, വൈശാഖ് തമ്പി, എസ്. സുധീപ് എന്നിവർ ചേർന്ന അന്വേഷണസംഘമാണ് പ്രതിയെ അറസ്റ്റുചെയ്തത്.