ന്യൂഡല്‍ഹി: രാജ്യത്തെ റോഡുകളിലോടുന്ന പകുതിയിലേറെ വാഹനങ്ങള്‍ക്കും ഇന്‍ഷുറന്‍സില്ലെന്ന് അറിയിച്ചപ്പോള്‍ ഞെട്ടല്‍ രേഖപ്പെടുത്തി സുപ്രീംകോടതി. തെലങ്കാനയിലെ വാഹനാപകടക്കേസില്‍ നഷ്ടപരിഹാരം വിധിച്ചതുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നതിനിടെ മുതിര്‍ന്ന അഭിഭാഷകന്‍ ജോയ് ബസുവാണ് ഇക്കാര്യമറിയിച്ചത്.

To advertise here,

'എന്റെ ദൈവമേ, 50 ശതമാനമോ' എന്നായിരുന്നു ജസ്റ്റിസ് സഞ്ജയ് കരോളിന്റെ പ്രതികരണം. കേസുമായി ബന്ധപ്പെട്ട് രാജ്യത്തെ 22 ഇന്‍ഷുറന്‍സ് കമ്പനികള്‍, ഇന്‍ഷുറന്‍സ് നിയന്ത്രണ വികസന അതോറിറ്റി (ഐആര്‍ഡിഎഐ), ജനറല്‍ ഇന്‍ഷുറന്‍സ് കൗണ്‍സില്‍ എന്നിവയുമായി ജഡ്ജിമാര്‍ സംസാരിച്ചിരുന്നു.

ഇത്രയധികം വാഹനങ്ങള്‍ ഇന്‍ഷുറന്‍സില്ലാതെ ഓടുന്നതില്‍ എന്തെങ്കിലും നടപടി വേണമെന്ന് ജോയ് ബസു ആവശ്യപ്പെട്ടപ്പോള്‍ അതുചെയ്യാമെന്ന് കോടതി സമ്മതിച്ചു. ഇന്‍ഷുറന്‍സ് ഇല്ലാത്തതിന്റെ പേരില്‍ ചലാന്‍ ചുമത്തിയിട്ടും അടയ്ക്കാത്ത വാഹനങ്ങള്‍ പിടിച്ചെടുക്കുന്നത് ഉള്‍പ്പെടെയുള്ള നിര്‍ദേശങ്ങള്‍ നല്‍കാന്‍ ആലോചിക്കുന്നുവെന്നും കോടതി പറഞ്ഞു.

അങ്ങനെയെങ്കില്‍ ഈ വിഷയത്തില്‍ കേന്ദ്ര ഗതാഗത മന്ത്രാലയത്തെയും കക്ഷിചേര്‍ക്കണമെന്ന് നാഷണല്‍ ഇന്‍ഷുറന്‍സ് കമ്പനി ആവശ്യപ്പെട്ടത് സുപ്രീംകോടതി അംഗീകരിച്ചു. കേസില്‍ കോടതിയെ സഹായിക്കാന്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ അര്‍ച്ചന പാഠക് ദവെയോടും കോടതി അഭ്യര്‍ഥിച്ചു.