ണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലെ ചതിക്കുഴികളെ കുറിച്ച് ദിവസേന എന്നോണം മുന്നറിയിപ്പുകളും നിര്‍ദേശങ്ങളും പോലീസും ബന്ധപ്പെട്ട അധികാരികളും നല്‍കാറുണ്ട്. എന്നാല്‍, പോലും ചെറിയ ലാഭം പ്രതീക്ഷിച്ചും സാമ്പത്തിക നേട്ടം സ്വപ്‌നം കണ്ടും നിരവധി ആളുകളാണ് ഓണ്‍ലൈന്‍ ചതികളില്‍ പെടുന്നത്. ഇത്തരത്തിലുള്ള ഒരു തട്ടിപ്പില്‍ കുടുങ്ങിയ സംഭവമാണ് ഗുജറാത്തില്‍ നിന്നുള്ള ഗായകനായ ബിന്നി ശര്‍മ്മ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചിരിക്കുന്നത്. 

To advertise here,

40 ലക്ഷം രൂപ വില വരുന്ന തന്റെ വാഹനം ഹിമാചല്‍പ്രദേശില്‍ നിന്ന് അഹമ്മദാബാദിലേക്ക് അയയ്ക്കുന്നതിന് ഒരു പാര്‍സല്‍ സര്‍വീസിനെ ഏല്‍പ്പിച്ച സംഭവമാണ് അദ്ദേഹം പങ്കുവെച്ചിരിക്കുന്നത്. എന്നാല്‍, ഏല്‍പ്പിച്ച് ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഇതുവരെ വാഹനം ലഭിച്ചിട്ടില്ലെന്നും വാഹനം അയച്ച പര്‍സര്‍ സര്‍വീസുകാരെ ഇപ്പോള്‍ വിളിച്ച് കിട്ടുന്നില്ലെന്നുമാണ് അദ്ദേഹം അറിയിച്ചിരിക്കുന്നത്. റെനോ കോളിയോസ് എന്ന വാഹനമാണ് അദ്ദേഹം കയറ്റി അയച്ചത്. 

മൂവ് മൈ കാര്‍ എന്ന വെബ്‌സൈറ്റ് വഴിയാണ് അഗര്‍വാള്‍ എക്‌സ്പ്രസ് പാക്കേഴ്‌സ് ആന്‍ഡ് മൂവേഴ്‌സ് എന്ന കമ്പനിയെ ബിന്നി ശര്‍മ ബന്ധപ്പെടുന്നത്. മറ്റ് പാര്‍സല്‍ കമ്പനികള്‍ ആവശ്യപ്പെട്ടതിനെക്കാള്‍ കുറഞ്ഞ പണമാണ് ഈ കമ്പനി ഈടാക്കിയത്. അതുകൊണ്ടുതന്നെ വാഹനം കയറ്റി അയയ്ക്കുന്നതിനായി അവരെ ഏല്‍പ്പിക്കുകയും അവര്‍ എന്റെ കാര്‍ ട്രക്കില്‍ കയറ്റി കൊണ്ടുപോകുകയും ചെയ്തു. എന്നാല്‍, ദിവസങ്ങള്‍ കഴിഞ്ഞിട്ടും വണ്ടിയുടെയോ കൊണ്ടുപോയവരുടെയോ വിവരമില്ലെന്നാണ് അദ്ദേഹം പറയുന്നത്. 

സേവനദാതാക്കളുടെ വിവരം നല്‍കുന്ന വെബ്‌സൈറ്റ് മാത്രമാണ് മൂവ് മൈ കാര്‍. വാഹനം കയറ്റി അയയ്ക്കാന്‍ ഏല്‍പ്പിക്കുന്നതിന് മുമ്പ് ഇവരുടെ വിശ്വാസ്യത ഉറപ്പാക്കേണ്ടത് കയറ്റി അയയ്ക്കുന്ന ആളുകളാണെന്നായിരുന്നു മൂവ് മൈ കാറിന്റെ പ്രതികരണം. ഇതോടെ സൈബര്‍ പോലീസ്, ഉപഭോക്തൃ കോടതി എന്നിവിടങ്ങളില്‍ പരാതി നല്‍കിയിരിക്കുകയാണ് അദ്ദേഹം. അഗര്‍വാള്‍ എക്‌സ്പ്രസ് പാക്കേഴ്‌സിന് പുറമെ, മൂവ് മൈ കാര്‍ വെബ്‌സൈറ്റിനെതിരേയും പരാതി നല്‍കിയതായാണ് വിവരം. 

ഗൂഗിളില്‍ നമ്മള്‍ എന്ത് തിരഞ്ഞാലും നൂറുകണക്കിന് ഉത്തരങ്ങളാണ് ലഭിക്കുക. എന്നാല്‍, സേവനങ്ങള്‍ സ്വീകരിക്കുമ്പോള്‍ നമ്മള്‍ മുമ്പ് കേട്ടിട്ടുള്ള കമ്പനികളെക്കാള്‍ കുറഞ്ഞ നിരക്കില്‍ സേവനം വാഗ്ദാനം ചെയ്യുന്നയാളുകളും ഉണ്ടാകാം. എന്നാല്‍, ഇവരെയെല്ലാം കണ്ണടച്ച് വിശ്വസിക്കരുതെന്നാണ് ബിന്നി ശര്‍മ്മ നല്‍കുന്ന ഉപദേശം. തന്റെ സ്വത്ത് തട്ടിയെടുത്തതിനും പണം ആവശ്യപ്പെട്ട് ഭീഷണിപെടുത്തിയെന്നുമുള്ള വകുപ്പുകള്‍ ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം പരാതി നല്‍കിയിട്ടുള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍.