പത്തനംതിട്ട: കവലയിൽ മൈക്ക്സെറ്റ് വെച്ചതുപോലെയാണ് ചില ടൂറിസ്റ്റ് ബസുകളും ട്രാവലറുകളും വന്നുനിൽക്കുമ്പോൾ. ഉള്ളിലെ സ്പീക്കറുകളിലെ ശബ്ദം പുറത്തേക്ക് കേൾക്കുന്നവിധത്തിലുള്ള ഏർപ്പാട് വ്യാപിച്ചത് മോട്ടോർ വാഹനവകുപ്പിന്റെ ശ്രദ്ധയിൽപ്പെട്ടു.

To advertise here,

ഉടൻതന്നെ ഇത്തരക്കാരെ പിടിക്കും.

മൂന്നാർ ടൗണിൽ അടുത്തിടെ അമിത ശബ്ദത്തിന്റെപേരിൽ ഒരു ടൂറിസ്റ്റ് ബസിലെ ആൾക്കാരും നാട്ടുകാരും തമ്മിൽ സംഘർഷമുണ്ടായിരുന്നു. സ്കൂൾ, കോളേജ് വിനോദയാത്രകളിലാണ് ശബ്ദശല്യം കൂടിവരുന്നത്.

വാഹനത്തിന് പുറത്തേക്ക് വലിയരീതിയിൽ ശബ്ദംകേൾക്കുന്ന സ്പീക്കറുകളാണ് വോക്കലുകൾ.

നിലവിലുള്ള സ്പീക്കറുകൾക്ക് പുറമെ മുൻ ക്യാബിനിലോ പിൻഭാഗത്തോ ആണ് ഇവ വെക്കുന്നത്. വാഹനം നിർത്തിയിട്ട് വെളിയിലേക്ക് പാട്ട് കേൾപ്പിക്കാൻ ഇത് ഉപയോഗിക്കും. എന്നാൽ വാഹനം ഓടിക്കുമ്പോഴും പാട്ട് വെളിയിലേക്ക് കേൾപ്പിച്ചുകൊണ്ട് പോകുന്നരീതി ഇപ്പോൾ ഉണ്ട്.

വിനോദയാത്രയ്ക്കുമുൻപ്‌ വാഹനം ഹാജരാക്കണം പക്ഷേ, നടക്കുന്നില്ല

2023-ൽ വടക്കഞ്ചേരി ബസ് അപകടത്തെത്തുടർന്ന് ടൂറിസ്റ്റ് ബസുകളിൽ മോട്ടോർവാഹന വകുപ്പ് പരിശോധന കർശനമാക്കിയിരുന്നു. അന്നത്തെ നിർദേശപ്രകാരം വിനോദയാത്ര തുടങ്ങുന്ന തീയതിക്ക് ഏഴുദിവസം മുൻപ് ഏതെങ്കിലും ആർ.ടി.ഒ. അല്ലെങ്കിൽ ജോയിന്റ് ആർ.ടി.ഒ. മുൻപാകെ വാഹനങ്ങളുടെ വിശദവിവരങ്ങൾ അറിയിക്കണം. വാഹനം പരിശോധനയ്ക്ക് ഹാജരാക്കുകയും ചെയ്യണമായിരുന്നു.

വാഹന പരിശോധന റിപ്പോർട്ടിന്റെ ഒരുപകർപ്പ് ഉടമയ്ക്ക് നൽകും. ഓരോ പകർപ്പുകൾ ഓഫീസ് മേധാവിയും പരിശോധന നടത്തിയ ഉദ്യോഗസ്ഥനും കൈവശം വെക്കണമെന്നും നിർദേശിച്ചിരുന്നു. 30 ദിവസത്തിനുള്ളിൽ ഒരുതവണ പരിശോധന മതിയാകും. അതിന്ശേഷം യാത്രപോകുന്നെങ്കിൽ പരിശോധന വീണ്ടും നടത്തണം. ഈവർഷം ഇത്തരത്തിൽ പരിശോധന തുടങ്ങിയതായി വിവരമില്ല.