കോഴിക്കോട്: പരീക്ഷണാടിസ്ഥാനത്തിലായിരുന്നു ആരംഭം. ഏഴുമാസം പിന്നിടുമ്പോൾ സംരംഭം വിജയിച്ചതിന്റെ കഥയാണ് കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ റെന്റ് എ ബൈക്ക് സർവീസിന് പറയാനുള്ളത്. ദിവസേന 10-15 ഇടപാടുകാരെങ്കിലും ഈ സേവനം പ്രയോജനപ്പെടുത്തുന്നുണ്ട്.

To advertise here,

എട്ട് ഏതർ ഇലക്ട്രിക് ബൈക്കുകളിലായിരുന്നു തുടക്കം. ഇപ്പോൾ 12 വിഡ കൂടിയെത്തി. വൈകാതെ ബൈക്കുകളുടെ എണ്ണം 30 ആക്കും. ആവശ്യക്കാരേറി വരുന്നതിനാലാണിത്. ഇന്റർവ്യൂവിനും മറ്റും നഗരത്തിലെ സ്ഥാപനങ്ങളിലെത്തുന്നവർ മുതൽ കോഴിക്കോടിന്റെ മൊഞ്ച് കാണാനെത്തുന്ന സഞ്ചാരികൾവരെ സേവനം പ്രയോജനപ്പെടുത്തുന്നുണ്ട്. ഡിസംബർ 11-നാണ് കോഴിക്കോട്ട് റെന്റ് എ ബൈക്ക് സർവീസ് ആരംഭിച്ചത്.

റെയിൽവേ നിശ്ചയിച്ച നിരക്കിലാണ് ചാർജ്. 24 മണിക്കൂറും സേവനം ലഭ്യമാണ്. നാലാം പ്ലാറ്റ്ഫോമിനടുത്തുള്ള ബൈക്ക് പോയിന്റിൽ ചാർജിങ് സംവിധാനമുണ്ട്. നാലുജീവനക്കാരുണ്ട്. ചാർജിങ് സ്റ്റേഷനുകളുടെ എണ്ണം നാട്ടിൽ കുറവാണെന്ന ഉപഭോക്താക്കളുടെ പരാതിയെത്തുടർന്ന് ബൈക്ക് വാടകയ്ക്ക് എടുക്കുന്ന എല്ലാവർക്കും ഇപ്പോൾ ചാർജർകൂടി നൽകുന്നുണ്ട്.

തുടക്കത്തിൽ വയനാട്ടിലേക്കും മറ്റും കൂടുതൽദൂരം പോകുന്നവർക്കാണ് ഇത് നൽകിയിരുന്നത്. മണിക്കൂറിന് 50 രൂപയാണ് നിരക്ക്. 24 മണിക്കൂറിന് 750 രൂപ. 12 മണിക്കൂർ എങ്കിൽ 500 രൂപ. ഇക്കാലയളവിൽ മൂന്ന് അപകടങ്ങളുണ്ടായി. ബൈക്കുമായി മുങ്ങാൻ ശ്രമിച്ചവരുമുണ്ടെന്ന് നടത്തിപ്പുകാരായ പെരിന്തൽമണ്ണ എഫ്.ജെ. ബിസിനസ് ആൻഡ് ഇനവേഷൻസിന്റെ എം.ഡി കെ.ഇ. ജംഷീദ് പറഞ്ഞു.

എങ്ങനെ വാടകയ്‌ക്കെടുക്കാം

ആധാറിന്റെയും രണ്ടുവർഷം മുൻപെങ്കിലുമെടുത്ത ഡ്രൈവിങ് ലൈസൻസിന്റെയും ഒറിജിനൽ കാണിക്കണം. 1000 രൂപ സെക്യൂരിറ്റി ഡിപ്പോസിറ്റ് നൽകണം. ബൈക്ക് തിരികെ ഏൽപ്പിക്കുമ്പോൾ ഇത് തിരികെ നൽകും. നിയമലംഘനമുണ്ടായാൽ വാടകയ്ക്ക് ബൈക്ക് എടുത്തയാൾ മാത്രം ഉത്തരവാദിയായിരിക്കും. അപകടമുണ്ടായാൽ ഇൻഷുറൻസ് നടപടി പൂർത്തിയാവുംവരെയുള്ള ദിവസവാടക നൽകണം.

ഫുൾ ചാർജോടെയായിരിക്കും വാഹനം നൽകുക. വീണ്ടും പുറത്തെവിടെയെങ്കിലുമുള്ള യൂണിറ്റിൽനിന്ന് ചാർജ് ചെയ്താൽ അതിന്റെ ചെലവ് വാടകക്കാരൻ നൽകണം. ഹെൽമെറ്റ് വണ്ടിയോടൊപ്പം സൗജന്യമായി ഉപയോഗത്തിന് നൽകും. രണ്ടാമതൊരു ഹെൽമെറ്റ് വേണമെങ്കിൽ അതിന് 50 രൂപ വാടക ഈടാക്കും. ഒരു പ്രാവശ്യമെങ്കിലും ഇവിടെനിന്ന് വാടകയ്ക്ക് എടുത്തവർക്ക് നടപടിക്രമങ്ങളിലെല്ലാം ഇളവുണ്ടാവും.

വരുന്നു, ഓൺലൈൻ ബുക്കിങ്

ഇപ്പോൾ നേരിട്ടെത്തുന്നവർക്ക് മാത്രമാണ് ബൈക്ക് നൽകിവരുന്നത്. ഓഗസ്റ്റ് ആദ്യവാരംമുതൽ ഈ സേവനത്തിന് ഓൺലൈൻ ബുക്കിങ് ആരംഭിക്കുന്നുണ്ട്. ഒരാഴ്ചയ്ക്കകം ഇതിനുള്ള ആപ്പ് നിലവിൽവരും. എഫ്.ജെ. റെന്റൽസിന്റെ ആപ്പിലൂടെ നേരത്തേതന്നെ ബുക്ക് ചെയ്ത് സേവനം ഉറപ്പാക്കാം. മറ്റു നഗരങ്ങളിൽനിന്നും മറ്റും കോഴിക്കോട് എത്തുന്നവർക്ക് ഇത് എളുപ്പം പ്രയോജനപ്പെടുത്താം. ഓട്ടോയെക്കാളും ടാക്സിയെക്കാളും കുറഞ്ഞ നിരക്കിൽ യാത്ര ഉറപ്പാക്കാം.