ബെംഗളൂരു: ബെംഗളൂരുവിലെ തിരക്കേറിയ റോഡിലൂടെ ആഡംബര കാറായ ലംബോർഗിനി അശ്രദ്ധമായും അതിവേഗത്തിലും ഓടിച്ചതിന് കേസിൽ കുടുങ്ങിയ യുവാവിനോട് സാമൂഹിക സേവനംചെയ്യാൻ നിർദേശിച്ച് കർണാടക ഹൈക്കോടതി. 'നിങ്ങൾ നിങ്ങളുടെ ലംബോർഗിനിയിൽ പോകും. തെരുവുകൾ തൂത്തുവാരും. ലംബോർഗിനിയിൽ തിരിച്ചുവരും' എന്ന് വാക്കാൽ നിരീക്ഷിച്ച കോടതി പ്രതി ചെയ്യേണ്ട സാമൂഹികസേവനത്തെപ്പറ്റി പിന്നീട് വിശദമായ ഉത്തരവിറക്കുമെന്നും പറഞ്ഞു.

To advertise here,

കെങ്കേരി പോലീസ് രജിസ്റ്റർ ചെയ്ത കേസ് തള്ളണമെന്നാവശ്യപ്പെട്ട് പ്രതിയായ ബി.ആർ. ചിരന്ദ് (27) നൽകിയ ഹർജിയിൽ വാദം കേൾക്കുന്നതിനിടെയായിരുന്നു ജസ്റ്റിസ് എം. നാഗപ്രസന്നയുടെ പരാമർശം. പ്രതി സാമൂഹികസേവനം നടത്തുകയാണെങ്കിൽ കേസ് തള്ളാമെന്ന് കോടതി അറിയിക്കുകയായിരുന്നു.

കഴിഞ്ഞ ഡിസംബറിലാണ് സൈലൻസർ പരിഷ്‌കരിച്ച ലംബോർഗിനി കാർ അതിവേഗത്തിൽ മൈസൂരു റോഡിലൂടെ ഇയാൾ അപകടകരമായ രീതിയിൽ ഓടിച്ചത്. ഇതിന്റെ വീഡിയോ ദൃശ്യം സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചതിനെത്തുടർന്നാണ് പോലീസ് കേസെടുത്തത്. പിഴ അടച്ചെങ്കിലും പരിഷ്‌കരിച്ച സൈലൻസർ മാറ്റിയിട്ടില്ലെന്ന് കണ്ടതിനെത്തുടർന്ന് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.