രമ്പരാഗത വ്യവസായങ്ങളും കച്ചവടങ്ങളും പുതുമയുള്ള രീതിയില്‍ ചെയ്യുകയെന്നതാണ് പുതിയ കാലത്തെ മാര്‍ക്കറ്റിങ് തന്ത്രം. ഇതുവഴി കൂടുതല്‍ ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റുകയും ഇതുവഴി ബിസിനസ് വളര്‍ത്തുകയും ചെയ്യുകയെന്നത് സാമൂഹിക മാധ്യമങ്ങളിലും അല്ലാതെയും നമ്മള്‍ കാണുന്നതാണ്. ഇത്തരത്തില്‍ വേറിട്ട ചായക്കച്ചവടത്തിലൂടെ ശ്രദ്ധേയമായ രണ്ട് യുവാക്കളാണ് ഏതാനും ദിവസങ്ങളായി സാമൂഹിക മാധ്യമങ്ങളില്‍ വൈറല്‍ താരങ്ങള്‍. 

To advertise here,

പറഞ്ഞുവരുമ്പോള്‍ ചായക്കച്ചവടമാണ് രണ്ടുപേരും ചേര്‍ന്ന് ചെയ്യുന്നതെങ്കിലും ഇവരുടെ ചായക്കട ഇവര്‍ ഉപയോഗിക്കുന്ന ആഡംബര വാഹനമായ ഔഡി എ 4-ന്റെ ഡിക്കിയാണെന്നതാണ് പ്രത്യേകത. ഹരിയാന സ്വദേശിയായ മന്നു ശര്‍മ്മയും പഞ്ചാബ് സ്വദേശിയായ അമിത് കശ്യപുമാണ് 50 ലക്ഷം രൂപയ്ക്ക് മുകളില്‍ വിലയുള്ള ഔഡി എ4-ന്റെ ഡിക്കിയില്‍ വെച്ച് 20 രൂപ വിലയുള്ള കട്ടിങ്ങ് ചായ വില്‍ക്കുന്നത്. ഇന്‍സ്റ്റഗ്രാമില്‍ ഇവരുടെ ചായക്കച്ചവടം ശ്രദ്ധേയമായിരുന്നു. 

നഗരത്തിലെ ഏത് മുക്കിലും മൂലയിലും ചായക്കടകള്‍ ഉണ്ടെങ്കിലും ആഡംബര കാറിലെ ചായക്കച്ചവടം ഇത് ആദ്യമാണെന്നതാണ് ഇവരുടെ സവിശേഷത. ഇവരുടെ അടുത്തുനിന്ന് ചായ ആസ്വദിച്ചിട്ടുള്ളവര്‍ ഔഡി ചായവാല എന്നാണ് ഈ യുവാക്കളെ വിശേഷിപ്പിച്ചിട്ടുള്ളതെങ്കില്‍ ഓണ്‍ ഡ്രൈവ് ടീ എന്നാണ് ഈ സംരംഭത്തെ അമിത് കശ്യപും മന്നു സിങ്ങും വിശേഷിപ്പിക്കുന്നത്. ചായക്കൊപ്പം വാഹനം എക്‌സ്പീരിയന്‍സ് ചെയ്യാനുള്ള അവസരവും ഇവര്‍ നല്‍കുന്നുണ്ട്. തിങ്ക് ലക്ഷ്വറി ഡ്രിങ്ക് ലക്ഷ്വറി എന്നാണ് ഇവരുടെ ആപ്തവാക്യം. 

സാമൂഹിക മാധ്യമങ്ങളില്‍ അടുത്തിടെയാണ് ശ്രദ്ധിക്കപ്പെട്ടതെങ്കിലും കഴിഞ്ഞ ആറ് മാസത്തോളമായി ഔഡിയിലെ ചായക്കച്ചവടം നടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. മന്നു ശര്‍മ്മ മുമ്പ് ആഫ്രിക്കയില്‍ ജോലി ചെയ്തിരുന്ന ആളാണ്. അതേസമയം, അമിത് കശ്യപ് ഷെയര്‍ ബ്രോക്കറാണ്. വൈകുന്നേര സമയങ്ങളിലാണ് ഇരുവരും ആഡംബര കാറുമായി ചായ വില്‍ക്കാനിറങ്ങുന്നത്. ഔഡിയിലെ ചായക്കച്ചവടം കണ്ട് നിരവധി ആളുകളാണ് ഇവരുടെ ചായ കുടിക്കാന്‍ ഇവിടെ എത്തുന്നത്. 

കച്ചവടത്തിലെ വൈവിധ്യം കൊണ്ട് ആളുകളെ ആകര്‍ഷിക്കാനാണ് ഔഡി കാറില്‍ കച്ചവടത്തിനിറങ്ങിയതെന്നാണ് യുവാക്കള്‍ അഭിപ്രായപ്പെടുന്നത്. ഇവരുടെ ആശയത്തെ അഭിനന്ദിച്ച് നിരവധി ആളുകളാണ് സന്ദേശങ്ങള്‍ അയയ്ക്കുന്നത്. ഹരിയാന രജിസ്‌ട്രേഷന്‍ വാഹനത്തിലാണ് ഇവരുടെ ചായ കച്ചവടം. ഡല്‍ഹി എന്‍.സി.ആര്‍ മേഖലയില്‍ 10 വര്‍ഷം കഴിഞ്ഞ ആഡംബര വാഹനങ്ങള്‍ ഉള്‍പ്പെടെ കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്നുണ്ട്. അത്തരത്തില്‍ വാങ്ങിയ വാഹനമായിരിക്കാം ഇതെന്നും വിലയിരുത്തലുകളുണ്ട്.