കോട്ടയം: നാല് വർഷത്തിനിടെ സംസ്ഥാനത്ത് കൃഷിവകുപ്പ് വിതരണം ചെയ്തത് 3.11 കോടി ഫലവൃക്ഷത്തൈകൾ. സൗജന്യനിരക്കിലുള്ള ഈ തൈകളുടെ പരിപാലനം വകുപ്പിന്റെ അജണ്ടയിൽ ഇല്ലാത്തതിനാൽ പഴങ്ങളിൽ സ്വയംപര്യാപ്തത എന്ന ലക്ഷ്യം അകലെ. നാല് വർഷത്തിനിടെ തൈ ഉത്പാദനത്തിന് കൃഷിവകുപ്പ് ചെലവിട്ടത് 34.07 കോടി രൂപയാണ്. ഗ്രാഫ്റ്റഡ്, ടിഷ്യുകൾച്ചർ ഇനങ്ങൾക്ക് 75 ശതമാനം സബ്ബ്‌സിഡിയോടെയും മറ്റുള്ളവ സൗജന്യമായുമാണ് വിതരണം.

To advertise here,

കൃഷിഭവനുകളിൽ രജിസ്റ്റർ ചെയ്ത കൃഷിക്കാർക്കും പൊതുജനങ്ങൾക്കും തൈകൾ നൽകാറുണ്ട്. നാല് വർഷംകൊണ്ട് ഗുണഭോക്തൃവിഹിതം വഴി 8.36 കോടി രൂപ വകുപ്പിന് ലഭിച്ചു.

കേരളത്തിന്റെ പഴം വിപണി

ഓരോ മാസവും ശരാശരി 500 കണ്ടയ്‌നർ പഴവർഗങ്ങളാണ് കേരളത്തിലേക്ക് ഇറക്കുമതി ചെയ്യുന്നത്. ഇത് ശരാശരി 5000 ടൺ വരും. ആപ്പിളും സിട്രസ് ഇനങ്ങളുമാണ് ഇങ്ങനെ വരുന്നത്. മാങ്ങ, ഓറഞ്ച്, ആപ്പിൾ എന്നിവ തമിഴ്‌നാട്, ആന്ധ്ര, കർണാടക, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിൽനിന്ന് എത്തുന്നു.

കേരളം കയറ്റുമതി ചെയ്യുന്ന പ്രധാന പഴം മാമ്പഴമാണ്. 22-23 സാമ്പത്തികവർഷം കേരളം 1332.42 ടൺ മാമ്പഴം കയറ്റുമതി ചെയ്തു. 19.68 കോടി നേടി. 21-22-ൽ 992 ടൺ ആയിരുന്നു കയറ്റുമതി. മുതലമടയാണ് പ്രധാന മാമ്പഴ ഉത്പാദകർ.