അമിതമായ നിർമിത ബുദ്ധി ഉപയോഗത്തെ പോൺ അഡിക്ഷനോട് (porn addiction) ഉപമിച്ചുകൊണ്ട് പ്രമുഖ സോഫ്റ്റ്‌വെയർ കമ്പനിയായ പാലന്റിറിന്റെ (Palantir) സി.ഇ.ഓ അലക്സ് കാർപ്പ് രംഗത്ത്. പാലന്റിറിന്റെ എ.ഐ.പി കോൺ 10 (AIP Con 10) പരിപാടിയോടനുബന്ധിച്ച് നടന്ന ടി.ബി.പി.എൻ (TBPN) ലൈവ് അഭിമുഖത്തിലാണ് അദ്ദേഹം ഈ ശ്രദ്ധേയമായ പരാമർശം നടത്തിയത്. വെറുതെ കൂടുതൽ നിർമിത ബുദ്ധി ഉപയോഗിക്കുന്നതുകൊണ്ട് പ്രത്യേകിച്ച് നേട്ടങ്ങളൊന്നുമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
ജീവനക്കാർ നിർമിത ബുദ്ധി ടൂളുകൾ പരമാവധി ഉപയോഗിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്ന "ടോക്കൺ മാക്സിങ്" എന്ന പ്രവണതയെ കമ്പനികൾ ഇപ്പോൾ സംശയത്തോടെയാണ് നോക്കിക്കാണുന്നത്. മുൻപ് വലിയ രീതിയിലുള്ള നിർമിത ബുദ്ധി ഉപയോഗം ഒരു നല്ല ലക്ഷണമായാണ് പലപ്പോഴും പരിഗണിച്ചിരുന്നത്. ഇങ്ങനെ നിർമിത ബുദ്ധിയുടെ ഉയർന്ന ഉപയോഗം സാങ്കേതികവിദ്യയോടുള്ള താല്പര്യമായാണ് കണക്കാക്കിയിരുന്നത്. എന്നാൽ നിർമിത ബുദ്ധി കൂടുതൽ ഉപയോഗിക്കുകയെന്ന ചിന്താഗതി ഇപ്പോൾ ചോദ്യം ചെയ്യപ്പെടുകയാണ്. ഇപ്പോൾ ഉൽപ്പാദനക്ഷമത വർധിക്കാതെ നിർമിത ബുദ്ധി ബില്ലുകൾ കുതിച്ചുയരുന്നത് കമ്പനികളെ ആശങ്കയിലാക്കുന്നുണ്ട്. ഈ ആശങ്ക തന്നെയാണ് കാർപ്പിന്റെ പ്രതികരണത്തിലും പ്രതിഫലിക്കുന്നത്.
കൂടുതൽ നിർമിത ബുദ്ധി ഉപയോഗിച്ചതായി കാണിക്കാൻ ജീവനക്കാർ ശ്രമിച്ചതിനെത്തുടർന്ന് ജീവനക്കാരുടെ നിർമിത ബുദ്ധി ഉപയോഗം ട്രാക്ക് ചെയ്യാൻ ആമസോൺ കൊണ്ടുവന്ന നിർമിത ബുദ്ധി ലീഡർബോർഡ് കമ്പനിക്ക് ഒഴിവാക്കേണ്ടിവന്നിരുന്നു. നിർമിത ബുദ്ധിക്കായി ചിലവാക്കുന്ന തുകയ്ക്ക് അനുസൃതമായ ലാഭം ലഭിക്കുന്നില്ലെന്ന് ഊബർ സി.ഓ.ഓ ആൻഡ്രൂ മക്ഡൊണാൾഡും അടുത്തിടെ ചൂണ്ടിക്കാട്ടിയിരുന്നു.
കൂടുതൽ ടോക്കണുകൾ ഉപയോഗിക്കുന്നത് കൂടുതൽ ഉപയോഗശൂന്യമായ കാര്യങ്ങൾക്ക് (more slop) കാരണമാകുന്നു എന്ന് പാലന്റിർ സി.ടി.ഓ ശ്യാം ശങ്കറും കഴിഞ്ഞ മാസം വ്യക്തമാക്കിയിരുന്നു. തങ്ങളുടെ കമ്പനിയെ ഒരു "നോ സ്ലോപ്പ് സോൺ" (no slop zone) ആയാണ് കണക്കാക്കുന്നതെന്നും, നിർമിത ബുദ്ധി വിലകുറഞ്ഞതായതുകൊണ്ടോ ടോക്കൺ ഉപയോഗം കൂടിയതുകൊണ്ടോ മാത്രം മൂല്യം സൃഷ്ടിക്കപ്പെടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. യഥാർത്ഥ ലോകത്തെ ബിസിനസ്സ് പ്രക്രിയകളുമായി നിർമിത ബുദ്ധിയെ ബന്ധിപ്പിക്കുമ്പോൾ മാത്രമാണ് അതിന് മൂല്യമുണ്ടാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചൈനയുടെ സാമ്പത്തിക വളർച്ച പോലുള്ള വിഷയങ്ങളിൽ ലളിതമായ റിപ്പോർട്ടുകൾ തയ്യാറാക്കാൻ നിർമിത ബുദ്ധി മികച്ചതാണെങ്കിലും, സങ്കീർണമായ ബിസിനസ്സ് വെല്ലുവിളികൾ നേരിടാൻ ഒരു ചാറ്റ്ബോട്ടിന്റെ മറുപടികൾക്കപ്പുറം മറ്റ് പലതും ആവശ്യമാണെന്ന് അലക്സ് കാർപ്പ് ചൂണ്ടിക്കാട്ടുന്നു. സപ്ലൈ ചെയിൻ, വ്യവസായ പ്രവർത്തനങ്ങൾ, സൈനിക ലോജിസ്റ്റിക്സ് തുടങ്ങിയ സങ്കീർണ്ണ മേഖലകളിൽ നിർമിത ബുദ്ധിക്ക് മനുഷ്യന്റെ പ്രവർത്തനങ്ങളെ മെച്ചപ്പെടുത്താൻ സാധിക്കുമെങ്കിലും അവയെ പൂർണമായും പകരം വെക്കാൻ കഴിയില്ലെന്നും കാർപ്പ് പറഞ്ഞു.
ഭാവിയിൽ നിർമിത ബുദ്ധിയുടെ ഉപയോഗത്തേക്കാളുപരി, അത് പരിഹരിക്കേണ്ട യഥാർത്ഥ വാണിജ്യ പ്രശ്നങ്ങൾ കണ്ടെത്തുന്നതിലായിരിക്കും കമ്പനികൾ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടി വരികയെന്നും ഇതിന് മനുഷ്യന്റെ തീരുമാനങ്ങളും വിവേകവും അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Content Highlights: Palantir CEO Alex Karp has sharply criticized the corporate trend of excessive AI usage, comparing it to porn addiction and warning that "token maxing" drives up enterprise costs without adding real business value.
Published: 07 Jun 2026, 01:51 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented