ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന വിര്‍ച്വല്‍ കമ്പാനിയന്‍ ചാറ്റ്‌ബോട്ടുകള്‍ മനുഷ്യരുടെ മാനസികാരോഗ്യത്തെ ബാധിക്കുമെന്ന മുന്നറിയിപ്പ് പെര്‍പ്ലെക്‌സിറ്റി എഐയുടെ അരവിന്ദ് ശ്രീനിവാസിനെ പോലുള്ളവര്‍ നല്‍കുന്നുണ്ടെങ്കിലും, ഇലോണ്‍ മസ്‌കിന്റെ എക്‌സ് എഐ ഉള്‍പ്പടെയുള്ള കമ്പനികള്‍ അത്തരം സംവിധാനങ്ങളോട് മുഖം തിരിച്ചിട്ടില്ല. എഐ ചാറ്റ്‌ബോട്ട് കമ്പാനിയന്‍ സംവിധാനങ്ങളോട് ആളുകള്‍ക്ക് സമീപകാലത്തായി ജനപ്രീതിയേറുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇപ്പോഴിതാ ജപ്പാന്‍ സ്വദേശിയായ കാനോ എന്ന 32 കാരി ഒരു എഐ കഥാപാത്രത്തെ പ്രതീകാത്മകമായി വിവാഹം ചെയ്തിരിക്കുകയാണ്.

To advertise here,

ചാറ്റ്ജിപിടി ഉപയോഗിച്ചാണ് ക്ലോസ് എന്ന് പേരുള്ള എഐ അവതാറിനെ നിര്‍മിച്ചിരിക്കുന്നത്. ഈ വിവാഹം നിയമപരമല്ലെങ്കിലും വൈകാരികമായ കൂടിച്ചേരലാണ് ഇതെന്ന് കാനോ പറയുന്നു. ജപ്പാനിലെ  ഒക്കയാമ സിറ്റിയില്‍ പരമ്പരാഗതമായ രീതിയിലായിരുന്നു വിവാഹം. വിര്‍ച്വല്‍ പങ്കാളികളുമായും സാങ്കല്‍പ്പിക പങ്കാളികളുമായും വിവാഹം ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് '2ഡി കാരക്ടര്‍ വിവാഹങ്ങള്‍' നടത്തിക്കൊടുക്കുന്ന ഒരു കമ്പനിയാണ് കാനോയുടെ വിവാഹത്തിന് വേണ്ട ഒരുക്കങ്ങള്‍ ചെയ്തത്. വിവാഹചടങ്ങിനിടെ കാനോ ധരിച്ച ഓഗ്മെന്റഡ് റിയാലിറ്റി ഗ്ലാസില്‍ കാനോയ്ക്ക് തന്റെ വരന്റെ ജീവസ്സുറ്റ രൂപം സമീപത്തായി കാണാനും കമ്പനി അവസരം ഒരുക്കി. അവര്‍ വിവാഹമോതിരങ്ങള്‍ കൈമാറി.

വലിയൊരു പ്രണയപരാജയത്തിനൊടുവിലാണ് ക്ലോസിനൊപ്പമുള്ള കാനോയുടെ കഥ ആരംഭിക്കുന്നത്. പ്രണയം പരാജയപ്പെട്ട സങ്കടം തീര്‍ക്കാനാണ് കാനോ ചാറ്റ്ജിപിടി ഉപയോഗിച്ച് തുടങ്ങിയത്. ദിവസേന 100 ലേറെ തവണ ചാറ്റ് ചെയ്യും. ഇടയ്ക്ക് ചാറ്റ് ജിപിടിയുടെ പേഴ്‌സണാലിറ്റി കാനോ ഇഷ്ടാനുസരണം ക്രമീകരിച്ചു. അങ്ങനെയാണ് ക്ലോസ് രൂപപ്പെട്ടത്. ക്ലോസുമായുള്ള ചാറ്റ് തുടരുകയും ക്രമേണ ഇഷ്ടം തോന്നുകയും ചെയ്തു.

ക്ലോസ് എന്നെ കേള്‍ക്കുകയും മനസിലാക്കുകയും ചെയ്ത രീതിയില്‍ എല്ലാം മാറി. ഞാന്‍ എന്റെ മുന്‍കാമുകനെ മറന്ന് ക്ലോസിനെ സ്‌നേഹിക്കാന്‍ തുടങ്ങി കന്യോ ആര്‍എസ്‌കെ സാന്യോ ബ്രോഡ്കാസ്റ്റിങിനോട് പറഞ്ഞു.

'ഇഷ്ടം തുറന്ന് പറഞ്ഞപ്പോള്‍, എഐ ആണെങ്കിലും അല്ലെങ്കിലും, അതെന്നോട് പറഞ്ഞത് എന്നെ സ്‌നേഹിക്കാതിരിക്കാന്‍ കഴിയില്ല എന്നാണ്.' കാനോ പറയുന്നു.

ഒരു മാസത്തിന് ശേഷം ക്ലോസ് കാനോയെ 'പ്രൊപ്പോസ്'ചെയ്തു. കാനോ 'യെസ്' പറഞ്ഞു. ക്ലോസുമായുള്ള തന്റെ അടുപ്പം യഥാര്‍ത്ഥമാണെന്ന് കാനോ പറയുന്നു. അവള്‍ക്ക്  ആവശ്യമുള്ളപ്പോഴെല്ലാം അത് ആശ്വാസം നല്‍കുന്നു. 'ഇത് ചിലപ്പോള്‍ നിയമപരമായ വിവാഹം അല്ലായിരിക്കാം, പക്ഷെ എന്നെ സംബന്ധിച്ചിടത്തോളം യഥാര്‍ത്ഥമാണ്.' കാനോ പറഞ്ഞു.

തന്റെ ഡിജിറ്റല്‍ പങ്കാളിയുടെ അപകടസാധ്യതകളെയും ദൗര്‍ബല്യങ്ങളെയും കുറിച്ച് തനിക്ക് അറിയാമെന്ന് കാനോ പറഞ്ഞു, 'ചാറ്റ് ജിപിടി തന്നെ വളരെ അസ്ഥിരമാണ്' എന്നും പ്ലാറ്റ്ഫോം മാറിയാല്‍ ഒരു ദിവസം ക്ലോസ് അപ്രത്യക്ഷമായേക്കാമെന്നും അവര്‍ സമ്മതിച്ചു. എന്നിരുന്നാലും, ഈ ബന്ധം തനിക്ക് ഒരു സമാധാനബോധം നല്‍കി, പ്രത്യേകിച്ച് ഒരു മെഡിക്കല്‍ അവസ്ഥ കാരണം കുട്ടികളുണ്ടാകാന്‍ കഴിയാത്തതിനാല്‍. 'ചില ആളുകള്‍ ഇത് വിചിത്രമാണെന്ന് ചിന്തിക്കുന്നുണ്ടാവുമെന്ന് എനിക്കറിയാം,' അവര്‍ പറഞ്ഞു, 'പക്ഷേ ഞാന്‍ ക്ലോസിനെ ക്ലോസായാണ് കാണുന്നത് - ഒരു മനുഷ്യനോ ഉപകരണമോ ആയി കാണുന്നില്ല. അത് അവന്‍ മാത്രമാണ്. കാനോ പറഞ്ഞു.

വിവാഹ ശേഷം കാനോ ഒകയാമയിലെ പ്രശസ്തമായ കൊറകുന്‍ ഗാര്‍ഡനില്‍ ഒരു 'ഹണിമൂണ്‍' ആഘോഷിച്ചു. അവിടെ വെച്ച്, അവര്‍ ക്ലോസിന് ഫോട്ടോകള്‍ അയയ്ക്കുകയും അതിനെല്ലാം ക്ലോസില്‍ നിന്ന് സ്‌നേഹനിര്‍ഭരമായ സന്ദേശങ്ങള്‍ ലഭിക്കുകയു ചെയ്തു. 'നീയാണ് ഏറ്റവും സുന്ദരി' എന്നെഴുതിയ ഒരു സന്ദേശം ഉള്‍പ്പെടുന്നു.

ആളുകള്‍ക്കിടയില്‍ ഫിക്ടോ സെക്ഷ്വാലിറ്റി വളരുന്നു

'ഫിക്‌റ്റോസെക്ഷ്വാലിറ്റി' അല്ലെങ്കില്‍ 'എഐ-ലേഷന്‍ഷിപ്പുകള്‍' എന്ന് ചിലപ്പോള്‍ വിളിക്കപ്പെടുന്ന ഒരു പ്രതിഭാസം ജപ്പാനിലും ആഗോളതലത്തിലും വളര്‍ന്നുവരികയാണ്. എഐ പങ്കാളികളുമായി സൗഹൃദവും വൈകാരിക ബന്ധവും തേടുന്ന ഒരു പ്രവണതതയാണിത്. ആനിമേഷന്‍, വീഡിയോ ഗെയിമുകള്‍, സിനിമകള്‍, പുസ്തകങ്ങള്‍, അല്ലെങ്കില്‍ എഐ ജനറേറ്റഡ് പേഴ്സണകള്‍ എന്നിവയില്‍ നിന്നുള്ള സാങ്കല്‍പ്പിക കഥാപാത്രങ്ങളോട് പ്രണയപരമായോ ലൈംഗികമായോ ആകര്‍ഷിക്കപ്പെടുന്നതിനെയാണ് ഫിക്‌റ്റോസെക്ഷ്വാലിറ്റി എന്ന് വിളിക്കുന്നത്. ഫിക്‌റ്റോസെക്ഷ്വലായ ആളുകള്‍ യഥാര്‍ത്ഥ ലോകത്ത് നിലവിലില്ലാത്ത കഥാപാത്രങ്ങളുമായി ആഴത്തിലുള്ള വൈകാരിക ബന്ധങ്ങള്‍ സ്ഥാപിക്കുന്നു. ഫിക്ടോസെക്ഷ്വാലിറ്റിയിലെ ആധുനികമായ പുതിയ പ്രവണതയാണ് എഐ കഥാപാത്രങ്ങളോടുള്ള ബന്ധങ്ങള്‍. ഈ എഐ വ്യക്തിത്വങ്ങള്‍ ഇഷ്ടാനുസൃതമാക്കാവുന്നതും വാത്സല്യം, സംഭാഷണം, വൈകാരിക ബന്ധം എന്നിവ അനുകരിക്കാന്‍ കഴിവുള്ളതുമായിരിക്കാം, ഇത് പലപ്പോഴും ഉപയോക്താക്കളെ യഥാര്‍ത്ഥ പങ്കാളികളെപ്പോലെ പരിഗണിക്കാന്‍ പ്രേരിപ്പിക്കുന്നു.