കുറഞ്ഞ നിരക്കുള്ള വിമാന ടിക്കറ്റുകൾ കണ്ടെത്തുക എന്നത് ഇനി അത്ര എളുപ്പമാകില്ല. ടിക്കറ്റ് നിരക്ക് നിശ്ചയിക്കാൻ വിമാനക്കമ്പനികൾ വലിയ തോതിൽ നിർമ്മിതബുദ്ധിയെ (എഐ) ആശ്രയിച്ചുതുടങ്ങി എന്നാണ് പുറത്തുവരുന്ന വിവരം. പരമ്പരാഗത നിരക്ക് നിർണയ രീതികൾക്ക് പകരം ഡിമാൻഡ് തത്സമയം വിശകലനം ചെയ്യുന്ന എഐ മോഡലുകളാണ് കാരിയറുകൾ ഉപയോഗിക്കുന്നതെന്ന് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്യുന്നു.

To advertise here,

നിരവധി ഘടകങ്ങളെ അടിസ്ഥാനമാക്കി നിരന്തരം ടിക്കറ്റ് നിരക്ക് പുനഃക്രമീകരിക്കാൻ വിമാനക്കമ്പനികളെ സഹായിക്കുന്നതാണ് നൂതന എഐ ടൂളുകളെന്ന് റിപ്പോർട്ടിൽ പറയുന്നു. സാധ്യമെങ്കിൽ നിരക്ക് വർധിപ്പിക്കാനും ഡിമാൻഡ് വർധിപ്പിക്കേണ്ട സാഹചര്യമാണുള്ളതെങ്കിൽ നിരക്ക് കുറയ്ക്കാനും കമ്പനികൾ ഈ ടൂളുകൾ ഉപയോഗിക്കുന്നു.

ഒരു നിശ്ചിത ശതമാനം ടിക്കറ്റുകൾ വിറ്റുകഴിഞ്ഞാൽ നിരക്ക് വർധിപ്പിക്കുന്നത് പോലുള്ള സ്ഥിരമായ വിലനിർണയ രീതികളാണ് വിമാനക്കമ്പനികൾ പരമ്പരാഗതമായി സ്വീകരിച്ചുവന്നത്. ഈ രീതി മാറ്റിയാണ് കമ്പനികൾ എഐയെ ആശ്രയിച്ച് തുടങ്ങിയത്. ഡെൽറ്റ എയർലൈൻസ്, വെർജിൻ അറ്റ്‌ലാന്റിക് തുടങ്ങിയ വിമാനക്കമ്പനികൾ ഇതിനകം എഐ ടൂളുകളിലേക്ക് ചുമടുമാറ്റിയിട്ടുണ്ട്. എഐ എല്ലാവസയത്തും ടിക്കറ്റ് നിരക്ക് ഉയർത്തണമെന്നില്ലെന്ന് വിദഗ്ധർ പറയുന്നു. യാത്രക്കാർ കുറവുള്ള റൂട്ടുകളിൽ കൂടുതൽ ബുക്കിങ് ആകർഷിക്കാനും സീറ്റുകൾ നിറയ്ക്കാനും എഐ മോഡലുകൾക്ക് നിരക്ക് കുറയ്ക്കാനും സാധിക്കും.

ഇസ്രായേലി സ്റ്റാർട്ടപ്പായ Fetcherr വിമാനക്കമ്പനികൾക്കുവേണ്ടി എഐ നിരക്ക് നിർണയ ടൂളുകൾ വികസിപ്പിക്കുന്ന കമ്പനികളിൽ ഒന്നാണ്. WestJet, Azul എന്നിവയുൾപ്പെടെ പല വിമാനക്കമ്പനികളും ഇവരുടെ സാങ്കേതികവിദ്യ ഉപയോഗിക്കുന്നു. ടിക്കറ്റുകൾ വിറ്റതിന് ശേഷവും എഐ പ്രവർത്തനം തുടരുന്നു എന്നതാണ് കൗതുകകരം. ജപ്പാൻ എയർലൈൻസ് ഉപയോഗിക്കുന്ന Volantio-യുടെ സോഫ്റ്റ്‌വെയർ തിരക്കേറിയ വിമാനങ്ങളിൽ നിന്ന് മാറാൻ തയ്യാറുള്ള യാത്രക്കാരെ കണ്ടെത്തുന്നു. ഈ സീറ്റുകൾ പിന്നീട് ഉയർന്ന നിരക്ക് നൽകാൻ തയ്യാറുള്ള യാത്രക്കാർക്ക് വിൽക്കാൻ കമ്പനിക്ക് കഴിയും.

അതിനിടെ ഇത്തരം നിരക്ക് നിർണയ രീതികൾക്കെതിരെ വിമർശനവും ഉയരുന്നുണ്ട്. ഇത്തരം സംവിധാനങ്ങൾ വരുമാനം അടക്കമുള്ള വ്യക്തിഗത ഡേറ്റ വിലയിരുത്തിക്കൊണ്ടുള്ള നിരക്ക് നിർണയത്തിലേക്ക് നയിച്ചേക്കാം എന്ന് വിമർശകർ ചൂണ്ടിക്കാട്ടുന്നു. യുഎസ് ഫെഡറൽ ട്രേഡ് കമ്മീഷൻ (FTC) ഈ വിഷയത്തിൽ അന്വേഷണം നടത്തുന്നുണ്ട്. എന്നാൽ നിലവിലെ സംവിധാനങ്ങൾ ടിക്കറ്റ് നിരക്ക് നിശ്ചയിക്കാൻ വ്യക്തിഗത വിവരങ്ങൾ ഉപയോഗിക്കുന്നില്ല എന്നാണ് വിമാനക്കമ്പനികളും സാങ്കേതികവിദ്യാ ദാതാക്കളും പറയുന്നത്.