ബെയ്ജിങ്: 2030-നകം മനുഷ്യനെ ചന്ദ്രനിലെത്തിക്കാനുള്ള ചൈനയുടെ പരിശ്രമങ്ങളിൽ ഒരു പടികൂടി ഞായറാഴ്ച പൂർത്തിയായി. മൂന്നംഗ ദൗത്യസംഘത്തെയും വഹിച്ച് ഷെൻഷോ 23 ബഹിരാകാശപേടകം ഞായറാഴ്ച ഇന്ത്യൻസമയം വൈകീട്ട് 8.30-ന് കുതിച്ചുയർന്നു. ഗോബി മരുഭൂമിയിലെ ജിയുക്വാൻ ലോഞ്ച് സെന്ററിൽനിന്നായിരുന്നു വിക്ഷേപണം.

To advertise here,

ഹോങ്കോങ്ങിൽനിന്നുള്ള ലി ജിയയിങ് (43), ബഹിരാകാശ എൻജിനിയർ ഷു യാങ്ഷു (39), ഷാങ് ഷിയുവാൻ (39) എന്നിവരാണ് ദൗത്യസംഘത്തിലുള്ളത്. ഹോങ്കോങ്ങിൽനിന്ന് ബഹിരാകാശത്തെത്തുന്ന ആദ്യ വ്യക്തിയാണ് ലി ജിയയിങ്. കംപ്യൂട്ടർ ഫൊറൻസിക്‌സിൽ ഡോക്ടറേറ്റുള്ള ഇവർ മുൻപ് ഹോങ്കോങ് പോലീസിന്റെ സൈബർ സുരക്ഷാവിഭാഗത്തിലായിരുന്നു.

ലൈഫ് സയൻസസ്, മെറ്റീരിയൽ സയൻസ്, ഫ്‌ലൂയിഡ് ഫിസിക്‌സ്, ആരോഗ്യം എന്നീ മേഖലകളിൽ ഒട്ടേറെ ശാസ്ത്രീയപരീക്ഷണങ്ങൾ സംഘം നടത്തും. സംഘത്തിലെ ഒരംഗം ഒരുവർഷം ഭ്രമണപഥത്തിൽ ചെലവഴിക്കും. ഇതാരാണെന്ന കാര്യം പുറത്തുവിട്ടിട്ടില്ല. ബഹിരാകാശയാത്ര മനുഷ്യശരീരത്തിൽ വരുത്തുന്ന ദാർഘകാലമാറ്റങ്ങൾ പഠിക്കുകയാണു ലക്ഷ്യം. ഭാവിയിലെ ചന്ദ്ര ദൗത്യങ്ങൾക്കും ചൊവ്വാ ദൗത്യങ്ങൾക്കുമുള്ള മുന്നൊരുക്കമെന്ന നിലയിലാണ് പരീക്ഷണങ്ങൾ നടക്കുക.